ആരോപണം ഉന്നയിച്ച കുട്ടിയെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നില്ല; പാര്‍ട്ടിക്കകത്തുള്ള ഏത് നേതാവിനെതിരെയും ആരോപണങ്ങള്‍ വന്നാല്‍ മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

പാര്‍ട്ടിക്കകത്തുള്ള ഏത് നേതാവിനെതിരെയും ഇതുപോലുള്ള ഗുരുതരമായ ആരോപണങ്ങള്‍ വന്നാല്‍ പാര്‍ട്ടി അത് ഗൗരവമായി പരിശോധിക്കുകയും മുഖംനോക്കാതെ നടപടിയെടുക്കുകയും ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ;- ആരായാലും ഒരു വിട്ടുവീഴ്ചയുമില്ല.
ആരോപണം ഉന്നയിച്ച കുട്ടിയെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നില്ല. എന്റെ മകളെപ്പോലത്തെ കുട്ടിയാണ് അവര്‍. കോണ്‍ഗ്രസിലെ ഒരാള്‍ ഗുരുതര കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കില്‍ മെസേജ് അയച്ചത് മാത്രമല്ല, പാര്‍ട്ടി കര്‍ശനമായി കൈകാര്യം ചെയ്യും. എത്ര വലിയ നേതാവായാലും മുഖം നോക്കാതെ നടപടിയെടുക്കും. അതിന് ഞാന്‍ തന്നെ മുന്‍കൈയെടുക്കും.
ഒരു തെറ്റായ മെസേജ് അയച്ചുവെന്ന് മകളെ പോലുള്ള ഒരു കുട്ടി വന്ന് പറഞ്ഞാല്‍, ഒരു പിതാവ് ചെയ്യുന്നത് പോലെ ഞാനും ചെയ്തിട്ടുണ്ട്. പക്ഷേ ഉയര്‍ന്നുവന്ന ആരോപണങ്ങളെ കുറിച്ച് പാര്‍ട്ടി ഗൗരവമായി പരിശോധിച്ച് നടപടി സ്വീകരിക്കും. ഇപ്പോള്‍ പറയുന്ന ആരോപണങ്ങള്‍ സംബന്ധിച്ച് ഒരു പരാതിയും പാര്‍ട്ടിക്ക് മുന്നില്‍ വന്നിട്ടില്ല. വ്യക്തിപരമായി ആരും പരാതിയുമായി സമീപിച്ചിട്ടില്ല. സമീപിച്ചിരുന്നെങ്കില്‍ നടപടി എടുക്കും. ഇപ്പോള്‍ ഗൗരവതരമായ പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്.
അതില്‍ നടപടിയെടുക്കും. പര്‍ട്ടി പരിശോധിച്ച് നടപടി എടുക്കും. അല്ലാതെ പാര്‍ട്ടി കോടതിയാകില്ല.ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കുമില്ല. കോണ്‍ഗ്രസിലെ എല്ലാ ചെറുപ്പക്കാരെയും പ്രോത്സാഹിപ്പിക്കാറുണ്ട്. അവര്‍ ഏതെങ്കിലും തരത്തില്‍ തെറ്റ് ചെയ്‌തെന്ന് പരാതി വന്നാല്‍ അത് പരിശോധിച്ച് നടപടിയെടുക്കും.
ഈ വിഷയത്തില്‍ ആരെയും പ്രതിരോധിച്ചിട്ടില്ല. പരാതി പരിശോധിച്ച് പാര്‍ട്ടിയുടെ നടപടിക്രമം അനുസരിച്ച് നടപടി സ്വീകരിക്കും. പരാതി ഉന്നയിച്ച പെണ്‍കുട്ടിയെ പ്രകോപിപ്പിക്കുന്നതിനു വേണ്ടി സി.പി.എം കേന്ദ്രങ്ങള്‍ സൈബര്‍ ഇടങ്ങളില്‍ ആക്രമിക്കുകയാണ്.
https://www.facebook.com/Malayalivartha

























