കെ.എം മാണി സാറിന് സ്മാരകം പണിയാന്‍ തിരുവനന്തപുരത്ത് സര്‍ക്കാര്‍ സ്ഥലം അനുവദിച്ചതിനെ സ്വാഗതം ചെയ്യുന്നു; വരാനിരിക്കുന്ന തലമുറ കെ.എം മാണി സാര്‍ ആരായിരുന്നെന്ന് തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കേരള കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയെന്നോ അവര്‍ യു.ഡി.എഫിലേക്ക് തിരിച്ച് വരുമെന്നോ പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അവര്‍ ഇടതു മുന്നണിയില്‍ നില്‍ക്കുന്ന കക്ഷിയാണ്. അവരുടെ വിശ്വാസ്യതയെ ബാധിക്കുന്ന ഒന്നും ഞങ്ങള്‍ പറഞ്ഞിട്ടില്ല. കെ.എം മാണി സാറിന് സ്മാരകം പണിയാന്‍ തിരുവനന്തപുരത്ത് സര്‍ക്കാര്‍ സ്ഥലം അനുവദിച്ചതിനെ സ്വാഗതം ചെയ്യുന്നു. വരാനിരിക്കുന്ന തലമുറ കെ.എം മാണി സാര്‍ ആരായിരുന്നെന്ന് തിരിച്ചറിയണം. അദ്ദേഹത്തിന് സ്മാരകം വേണം. പഠനങ്ങളും നടക്കണം.
സ്മാരകത്തിനുള്ള സ്ഥലം കിട്ടുന്നതിനു വേണ്ടി ഞങ്ങള്‍ കൂടി നിമിത്തമായതില്‍ സന്തോഷമുണ്ട്. ഇത്രയും വര്‍ഷമായി നല്‍കാത്ത സ്ഥലമാണ് ഇപ്പോള്‍ നല്‍കിയത്. കെ.എം മാണിയെ അപമാനിക്കാന്‍ ശ്രമിച്ചവരാണ് ഇപ്പോള്‍ അധികാരത്തില്‍ ഇരിക്കുന്നത്. നരക തീയില്‍ വെന്ത് മരിക്കണമെന്ന് മാണി സാര്‍ ജീവിച്ചിരുന്നപ്പോള്‍ പ്രസംഗിച്ച ആളുകളാണ് സി.പി.എം നേതാക്കള്‍. നരക തീയില്‍ വെന്ത് മരിക്കണമെന്ന് ശാപവാക്കുകള്‍ ചൊരിഞ്ഞവര്‍ തന്നെ മാണി സാറിന് സ്മാരകം പണിയാന്‍ സ്ഥലം അനുവദിച്ചതിലുള്ള സന്തോഷം പങ്കുവയ്ക്കുന്നു. അതിന് ഞങ്ങള്‍ കൂടി നിമിത്തമായത് സന്തോഷകരമാണ് എന്നും വി ഡി സതീശൻ.
സ്ത്രീകളെ ആര് അപമാനിച്ചാലും അത് അനുവദിക്കില്ല. അങ്ങനെയുള്ളവര്‍ക്ക് താക്കീത് നല്‍കും. ആവര്‍ത്തിച്ചാല്‍ അത്തരക്കാര്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ല. ഐഷ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ സി.പി.എം നേതാക്കള്‍ക്ക് എന്തൊരു സങ്കടമാണ്. എത്രയോ സി.പി.എം നേതാക്കള്‍ ബി.ജെ.പിയിലേക്ക് പോയി. അപ്പോഴൊന്നും സി.പി.എം നേതാക്കള്‍ക്ക് ഒരു സങ്കടവുമില്ല.
ഐഷ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോഴാണ് വിഷമം. എ.കെ.ജി സെന്ററില്‍ ഇരുന്ന് സോഷ്യല്‍ മീഡിയ നിയന്ത്രിക്കുന്നവര്‍ മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ സി.പി.എമ്മിലേക്ക് പോകുന്നുവെന്ന് പ്രചരിപ്പിക്കുകയാണ്. ഷാനി മോള്‍ സി.പി.എമ്മില്‍ ചേരുമെന്നു വരെ വാര്‍ത്ത നല്‍കി. പിതാവ് മരിച്ച് വീട്ടില്‍ ഇരിക്കുന്ന ഷാനി മോളെ വരെ അപമാനിച്ചു. എന്നെ കുറിച്ച് 10 കാര്‍ഡുകള്‍ എല്ലാ ദിവസവും ഇറക്കുന്നുണ്ട്. ലോക കണ്ട ഏറ്റവും വലിയ കൊള്ളക്കാരന്‍ എന്നൊക്കെയാണ് കാര്‍ഡ് ഇറക്കുന്നത് എന്നും വി ഡി സതീശൻ.
അതിലൊന്നും വിരോധമില്ല. നെഗറ്റീവ് ആണെങ്കിലും അതെല്ലാം എനിക്ക് ഗുണമായാണ് മാറുന്നത്. പത്ത് കാര്‍ഡുകള്‍ 20 ആക്കാന്‍ പറ്റുമോയെന്ന് നോക്കണം. എ.കെ.ജി സെന്ററില്‍ ഇരുന്ന് ഇതൊക്കെ നിയന്ത്രിക്കുന്നവരെ അറിയാമെന്ന് പറഞ്ഞാപ്പോള്‍ ഒരാള്‍ രംഗപ്രവേശം ചെയ്തു. കോഴികട്ടവന്‍ തലയില്‍ പപ്പുണ്ടോയെന്ന് തപ്പി നോക്കുമെന്ന് പറയുന്നതു പോലെയാണ്.
അത് എന്നെ മാത്രം ഉദ്ദേശിച്ചാണെന്നു പറഞ്ഞാണ് ഒരാള്‍ രംഗപ്രവേശം ചെയ്തത്. ഐഷ പോറ്റി പോയതിന്റെ കടം തീര്‍ക്കുന്നത് പിതാവ് മരിച്ച് ദുഖിതയായി ഇരിക്കുന്ന കോണ്‍ഗ്രസ് നേതാവ് സി.പി.എമ്മില്‍ ചേരുമെന്ന വ്യാജപ്രചരണം നടത്തിയാണ്. എ.കെ.ജി സെന്ററില്‍ നിന്ന് ഇനി ശരിയായ കാര്യം പറഞ്ഞാലും ആരും വിശ്വസിക്കാത്ത അവസ്ഥയാണ്. പ്രായമായവരെ കൊണ്ടു വന്നതാണ് എം.വി ഗോവിന്ദന് പ്രശ്‌നമെങ്കില്‍ അടുത്ത തവണ ചെറുപ്പക്കാരെ നോക്കാം. പ്രായമായവര്‍ മോശക്കാരാണോ. എം.വി ഗോവിന്ദന്‍ പിണറായി വിജയനെ ഉദ്ദേശിച്ച് പറഞ്ഞതാകാം. പ്രായമായവര്‍ മാറാന്‍ സമയമായെന്നാകും ഉദ്ദേശിച്ചത് എന്നും വി ഡി സതീശൻ.
https://www.facebook.com/Malayalivartha
























