BJP ഫണ്ട് വാങ്ങി ശിവൻകുട്ടിയെ തോൽപ്പിച്ചത് പാർട്ടി പ്രവർത്തകർ തന്നെ,, നേമത്തെ സിപിഎം തോൽവിയ്ക്ക് യത്ഥാർത്ഥ കാരണമിത്

ഭരണ പരാജയത്തിൽ ആരെ പഴിക്കണമെന്ന ആശയക്കുഴപ്പത്തിലാണ് പാർട്ടിയും പാർട്ടി പ്രവർത്തകരും. ഒരു ഭാഗത്ത് ഭരണ പിഴവാണ് പരാജയ കാരണമെന്ന് പറയുമ്പോൾ മറുവശത്ത് നേതാക്കന്മാരെ തോൽപ്പിക്കൻ പ്രവർത്തകർ പണം വാങ്ങിയെന്നാണ് ആരോപണം. ചുരുക്കി പറഞ്ഞാൽ തോൽവിയിൽ പാർട്ടിക്കുള്ളിൽ വിള്ളലുണ്ടാക്കി തുടങ്ങിയെന്ന് ചുരുക്കം. നിലവിൽ നേമം മണ്ഡലത്തില്‍ മത്സരിച്ച മുന്‍മന്ത്രി വി. ശിവന്‍കുട്ടിയെ പരാജയപ്പെടുത്താന്‍ സ്വന്തം പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ ബിജെപിയില്‍ നിന്നും ലക്ഷങ്ങള്‍ കോഴ വാങ്ങിയെന്ന കടുത്ത ആരോപണം ഉയര്‍ന്നിട്ടുണ്ട്.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജന്റെ സാന്നിധ്യത്തില്‍ നടന്ന നേമം ഏരിയ കമ്മിറ്റി യോഗത്തിലാണ് പാര്‍ട്ടിയുടെ അടിത്തറയിളക്കുന്ന തരത്തിലുള്ള ഈ തുറന്നുപറച്ചിലുകള്‍ ഉണ്ടായത്. ബിജെപിയില്‍ നിന്ന് പണം കൈപ്പറ്റി വിശ്വസ്തത പണയം വെച്ച നേതാക്കളെ പുറത്തുകൊണ്ടുവരാന്‍ അടിയന്തരമായി പാര്‍ട്ടി അന്വേഷണ കമ്മീഷനെ വെക്കണമെന്നും, തെളിവുകള്‍ നല്‍കാന്‍ തയ്യാറാണെന്നും പാപ്പനംകോട്ടുനിന്നുള്ള അംഗം പരസ്യമായി ആവശ്യപ്പെട്ടു. കേവലമൊരു പരാജയ വിലയിരുത്തലിനപ്പുറം പാര്‍ട്ടിയുടെ പരമോന്നത നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തലത്തിലേക്ക് യോഗത്തിലെ വികാരങ്ങള്‍ അണപൊട്ടി ഒഴുകി.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ അസഹിഷ്ണുത നിറഞ്ഞ പെരുമാറ്റമാണ് ജനങ്ങളെ പാര്‍ട്ടിയില്‍ നിന്നും അകറ്റിയതെന്ന് കല്ലിയൂരില്‍ നിന്നുള്ള യുവനേതാവ് ആഞ്ഞടിച്ചു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാണുമ്പോള്‍ 'കുരച്ചു ചാടുന്ന നായയെപ്പോലെയാണ്' ഗോവിന്ദന്റെ ഭാവമെന്നും ഒരു അംഗം അദ്ദേഹത്തിന്റെ സംസാരശൈലി യോഗത്തില്‍ അനുകരിച്ച് കാണിച്ചതും നാടകീയ രംഗങ്ങള്‍ക്ക് വഴിവെച്ചു. മുന്‍ ഇടത് സര്‍ക്കാരിലെ കോക്കസ് സംഘമായിരുന്ന പി.എ. മുഹമ്മദ് റിയാസ്, പി. രാജീവ്, എം.ബി. രാജേഷ് എന്നിവര്‍ക്കെതിരെയും യോഗത്തില്‍ കടുത്ത രോഷമാണ് ഉയര്‍ന്നത്. ഇവരുടെ ധാര്‍ഷ്ട്യവും ജനവിരുദ്ധ നയങ്ങളുമാണ് പാര്‍ട്ടിയെ ഈ അവസ്ഥയില്‍ എത്തിച്ചത്.
മുന്‍മന്ത്രി വി.എ. വാസവനെ കാണാന്‍ സഹകരണ മേഖലയിലെ യൂണിയന്‍ നേതാക്കള്‍ എത്തിയപ്പോള്‍, 'സഖാവേ' എന്ന് അഭിസംബോധന ചെയ്തതിന് 'എന്നെ സാര്‍ എന്ന് വിളിക്കണം' എന്ന് വാസവന്‍ ശാഠ്യം പിടിച്ച കാര്യവും യോഗത്തില്‍ വലിയ ചര്‍ച്ചയായി. കമ്യൂണിസ്റ്റ് നേതാക്കളുടെ ഈ മുതലാളിത്ത ഭാവം ജനങ്ങള്‍ക്കിടയില്‍ വലിയ അമര്‍ഷമുണ്ടാക്കിയതായി വിലയിരുത്തപ്പെട്ടു.
https://www.facebook.com/Malayalivartha

























