കുവൈത്തില്‍ വധശിക്ഷ കാത്തിരിക്കുന്നത് പത്ത് ഇന്ത്യക്കാരെന്ന് റിപ്പോർട്ട്
കുവൈറ്റിൽ പത്തു ഇന്ത്യക്കാർ വിവിധ ജയിലുകളിലായി വധ ശിക്ഷയ്ക്കായി കാത്തു കഴിയുകയാണെന്ന് റിപ്പോർട്ട്. രാജ്യത്ത് വിവിധ കേസുകളിലായി 498 ഇന്ത്യക്കാര്‍ കുവൈത്തിലെ ജയിലുകളില്‍ ശിക്ഷ അനുഭവിക്കുന്നതായി സെപ്റ്റംബര്‍ അവസാനം വരെയുള്ള കണക്കുകളുള്ളതായി റിപ്പോർട്ടിൽ പറയുന്നു.
കസ്റ്റഡിയിലുള്ളവരും വിചാരണത്തടവുകാർക്കും പുറമെയുള്ള കണക്കുകളാണ് പുറത്തുവന്നത്. അക്രമം, സാമ്പത്തിക കുറ്റകൃത്യം, ലഹരി മരുന്ന് കൈവശം വെക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരാണ് അധിക പേരും.
സുലൈബിയ സെന്‍ട്രല്‍ ജയിലില്‍ 385 പേരും, പബ്ലിക് ജയിയില്‍ 101 പേരും വനിതാ ജയിലില്‍ 12 പേരുമാണ് ഇന്ത്യക്കാരായിട്ടുള്ളത്. വനിതകളില്‍ ഒരാള്‍ മലയാളിയാണ്. ആകെയുള്ള 498 ഇന്ത്യക്കാരില്‍ എട്ടുപേര്‍ ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റിലായത്. ജീവപര്യന്തം, പത്തുവര്‍ഷം,അഞ്ചുവര്‍ഷം, എന്നിങ്ങനെ ശിക്ഷയനുഭവിക്കുന്നവരാണ് ഭൂരിഭാഗം പേരും . എല്ലാ വര്‍ഷവും ദേശീയ ദിനാഘോഷത്തില്‍ അമീരി ശിക്ഷയിളവ് നല്‍കാറുണ്ട്. ഇത്തവണ അമീരി കാരുണ്യം പ്രഖ്യാപിക്കുന്നതോടെ ജയിലിലുള്ള ഇന്ത്യക്കാരുടെ എണ്ണം കുറയുമെന്നാണ് പ്രതീക്ഷ.
പൊതുവില്‍ കുവൈത്തിലെ ജയിലില്‍ സ്ഥലപരിമിതി നേരിടുന്നുണ്ട്. അതുകൊണ്ട് തന്നെ തടവുകാരുടെ എണ്ണം കുറയ്ക്കാന്‍ നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശ തടവുകാരുടെ ബാക്കി ശിക്ഷ നാട്ടില്‍ ലഭ്യമാക്കാനുള്ള നീക്കവും അധികൃതരുടെ പരിഗണനയിലുണ്ട്.
https://www.facebook.com/Malayalivartha