പകരക്കാരെ നിയോഗിച്ച് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ പ്രവാസികള്‍ക്ക് അവസരം ലഭിക്കുന്നതിൽ പാർട്ടികൾക്ക് നെഞ്ചിടിപ്പ്
പല നിയമസഭാ മണ്ഡലങ്ങളിലും തദ്ദേശ സ്‌ഥാപനങ്ങളിലും ജയപരാജയങ്ങള്‍ നിര്‍ണയിക്കാന്‍ പ്രവാസിവോട്ടുകള്‍ക്ക് കഴിയും . അതിനാൽ പകരക്കാരെ നിയോഗിച്ച് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ പ്രവാസികള്‍ക്ക് അവസരം ലഭിക്കുന്നതില്‍ പാര്‍ട്ടികള്‍ക്ക് ഒരേസമയം നെഞ്ചിടിപ്പും ആശ്വാസവും .
സംസ്ഥാനത്തെ ഓരോ സംഭവങ്ങളും ശ്രദ്ധയോടെയും കരുതലോടെയും വീക്ഷിക്കുന്ന വിദേശ മലയാളികളെ ആർക്കും ഇനി കണ്ടില്ലെന്നു നടിക്കാന്‍ നടിക്കാനാകില്ല . ആയതിനാൽ , ഭൂരിഭാഗം പാർട്ടികളും ഇവരുടെ പേരുകൾ വോട്ടര്‍പ്പട്ടികയില്‍ ചേര്‍ക്കാനുള്ള നെട്ടോട്ടത്തിലാണ് .
ഓരോ നിയമസഭ മണ്ഡലത്തിലും മൂവായിരം മുതല്‍ നാലായിരം വരെ പ്രവാസികളാണ് ഇതിനായി അപേക്ഷ നല്‍കിയിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മൂന്നോടിയായി താലൂക്ക് ഓഫീസുകളിലെ സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍ പൂര്‍ത്തിയായി.
ബി.എല്‍.ഒമാരെയോ വില്ലേജ് ഓഫീസര്‍മാരെയോ സമീപിച്ചില്ലെങ്കില്‍ സമ്മതിദാനാവകാശം നഷ്‌ടപ്പെടും. ഈ മാസം 24 വരെ അപേക്ഷിക്കാം. ജനുവരി 24 ന് വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിക്കും. സര്‍ക്കാരും സംഘടനകളും ബോധവല്‍ക്കരണം നടത്തിയതിനെത്തുടര്‍ന്നാണ് അപേക്ഷകളില്‍ വര്‍ധനയുണ്ടായത്.
അപേക്ഷിച്ചവര്‍ വീട്ടിലെ ഒരംഗത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് കൂടി ഹാജരാക്കണം. പലരും അപേക്ഷയില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടില്ല. നിയമപോരാട്ടങ്ങള്‍ക്കിടയില്‍ നേടിയെടുത്ത പ്രവാസി വോട്ടവകാശത്തിന് ആദ്യഘട്ടങ്ങളിലുണ്ടായ തണുത്ത പ്രതികരണം മാറിയെന്നു തെരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥര്‍ പറയുന്നു. നിലവില്‍ പേരുണ്ടെങ്കില്‍ പ്രവാസിവോട്ടര്‍ വിഭാഗത്തിലേക്ക് മാറ്റണം.
ചെറിയ ഭൂരിപക്ഷം മാത്രമുള്ള മഞ്ചേശ്വരം, അഴീക്കോട്, കണ്ണൂര്‍, കുറ്റ്യാടി, കൊടുവള്ളി, പെരിന്തല്‍മണ്ണ, മങ്കട, വടക്കാഞ്ചേരി തുടങ്ങിയ മണ്ഡലങ്ങളില്‍ പ്രവാസിവോട്ട് നിര്‍ണായകമാകും. അതേസമയം, വോട്ട് ദുരുപയോഗം ചെയ്യാനുളള സാധ്യതയുണ്ടെന്നു പ്രവാസി സംഘടനാ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനു പകരം ഇ- ബാലറ്റോ, സ്‌ഥാനപതി കാര്യാലയങ്ങളില്‍ ബൂത്തോ ഏര്‍പ്പെടുത്തണമെന്നാണ് അവരുടെ നിര്‍ദേശം.
https://www.facebook.com/Malayalivartha