അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് പകരക്കാരെ വെക്കാം,പ്രവാസി വോട്ട് യാഥാര്‍ത്ഥ്യമാകും
അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് പകരക്കാരെ വെച്ച് സമ്മതിദാനാവകാശം പ്രയോജനപ്പെടുത്താം . പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബില്ല് കൊണ്ടുവരുന്നതോടെ പ്രവാസി വോട്ട് യാഥാര്‍ത്ഥ്യമാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍.
സുപ്രീം കോടതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. പ്രവാസി വോട്ടിനായുള്ള ബില്ല് കഴിഞ്ഞ ഓഗസ്റ്റ് ഒന്‍പതിനു രാജ്യസഭാ പാസ്സാക്കിയതാണ്.
ഇത് ലോക്‌സഭ കൂടി പാസാക്കിയാല്‍ പിന്നെ മറ്റ് തടസങ്ങളില്ല. അങ്ങനെയാണെങ്കില്‍ അടുത്ത വര്‍ഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്നെ പ്രവാസികള്‍ക്കും വോട്ട് ചെയ്യാന്‍ കഴിയും.
പകരക്കാരന്‍ വഴിയായിരിക്കും പ്രവാസികള്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ കഴിയുകയെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.
വിദേശ രാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ട് 2010ല്‍ ഖത്തറിലെ മലയാളി പ്രവാസി അഹമ്മദ് അടിയോട്ടിൽ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിന്മേലാണ് വിധി പ്രവാസികൾക്ക് അനുകൂലമായി വന്നിരിക്കുന്നത്
വോട്ടവകാശം നല്‍കാത്തത് പ്രവാസികളോട് കാണിക്കുന്ന വിവേചനമാണെന്നും ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണെന്നും ഹരജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.
ഇലക്ട്രോണിക് വോട്ടിങ്, പ്രോക്‌സി വോട്ടിങ് എന്നിങ്ങനെ നിര്‍ദേശങ്ങളാണ് കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ തെരഞ്ഞടുപ്പ് കമ്മീഷന്‍ സമർപ്പിച്ചിരുന്നത് . ഇലക്ട്രോണിക് വോട്ടിങ്ങുമായി ബന്ധപ്പെട്ട് നിരവധി സാങ്കേതിക പ്രശ്‌നങ്ങള്‍ നിലനില്‍കുന്നതിനാലും ഇന്ത്യന്‍ തെരഞ്ഞെടുപ്പ് രീതിയില്‍ ഇതൊരു പുതിയ സംവിധാനമായതിനാലുമാണ് പ്രോക്‌സി വോട്ടിങ് മതിയെന്ന നിലപാട് സർക്കാർ എടുത്തത് .
നിലവിലുള്ള ഒരു കോടി പ്രവാസികളില്‍ പതിനായിരത്തിലധികം ആളുകള്‍ മാത്രമേ പ്രവാസി വോട്ടര്‍പട്ടികയില്‍ ഇതുവരെ പേര് രജിസ്റ്റര്‍ ചെയ്തിട്ടൂള്ളൂ.പാസ്‌പോര്‍ട്ടും നിയമപരമായ റെസിഡന്റ്‌സി പെര്‍മിറ്റും ഉള്ളവര്‍ക്ക് നിയമപരമായി യാതൊരു തടസവും ഇല്ലാത്ത സാഹചര്യത്തിൽ ഇനി കൂടുതല്‍ ആളുകള്‍ രജിസ്‌ട്രേഷന് മുന്നോട്ട് വരുമെന്നു പ്രതീക്ഷിക്കുന്നു. ..നാഷണല്‍ വോട്ടേഴ്‌സ് പോര്‍ട്ടല്‍ വഴി പ്രവാസികള്‍ക്ക് പേര് ചേര്‍ക്കാം
https://www.facebook.com/Malayalivartha