ഒറ്റ ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് സൗദി അറേബ്യയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജകീയ പ്രൗഢിയിൽ ഊഷ്മള സ്വീകരണം

ഒറ്റ ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് സൗദി അറേബ്യയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജകീയ പ്രൗഢിയിൽ ഊഷ്മള സ്വീകരണം ..കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റോയൽ ടെർമിനലിൽ തിങ്കളാഴ്ച രാത്രി 11.20ന് എയർ ഇന്ത്യ വിമാനത്തിൽ വന്നിറങ്ങിയ പ്രധാനമന്ത്രിയെ റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ അൽസൗദ് രാജകുമാരൻ വരവേറ്റു. സൗദി പ്രോട്ടോക്കോൾ ഓഫീസർമാരും ഭടന്മാരും അണിനിരന്ന് രാജകീയ സ്വീകരണമാണ് നൽകിയത്.
സൗദി വാണിജ്യ മന്ത്രി ഡോ. മാജിദ് ബിൻ അബ്ദുല്ല അൽഖസബി, റിയാദ് നഗരസഭ അധ്യക്ഷൻ എൻജി. താരിഖ് ബിൻ അബ്ദുൽ അസീസ് അൽഫാരിസ്, ഇന്ത്യയിലെ സൗദി അംബാസഡർ ഡോ. സൗദ് ബിൻ മുഹമ്മദ് അൽസാത്തി, റിയാദ് റീജനൽ പൊലീസ് മേധാവി മേജർ ജനറൽ ഫഹദ് ബിൻ സായിദ് അൽമുത്തൈരി എന്നിവരുമായും വിമാനത്താവളത്തിൽ മോദി ഹസ്തദാനം ചെയ്തു. ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദിന്റെ നേതൃത്വത്തിൽ എംബസി സംഘവും പ്രധാനമന്ത്രിയെ വരവേൽക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു
ഉച്ചക്ക് രണ്ടിന് സൽമാൻ രാജാവ് ഒരുക്കുന്ന ഉച്ചഭക്ഷണത്തിൽ പെങ്കടുക്കാൻ അദ്ദേഹത്തിന്റെ കൊട്ടാരത്തിലേക്ക് പോകും. ഉച്ചഭക്ഷണത്തിന് ശേഷം രാജാവുമായി സുപ്രധാന വിഷയങ്ങളിൽ കൂടിക്കാഴ്ച നടത്തും. 3.20ന് ഇരുവരും സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലുമായി ബന്ധപ്പെട്ട കരാറുകൾ ഒപ്പിടും. വൈകീട്ട് 5.30ന് ആഗോള നിക്ഷേപ സംഗമത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുന്ന പ്രധാനമന്ത്രി മുഖാമുഖത്തിലും പെങ്കടുക്കും. ഏഴ് മണിക്ക് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ചയിലും രാത്രി എട്ട് മണിക്ക് കിരീടാവകാശി ഒരുക്കുന്ന അത്താഴ വിരുന്നിലും പെങ്കടുത്ത ശേഷം 10.15ന് ഡൽഹിയിലേക്ക് തിരിക്കും
സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് സംഘടിപ്പിക്കുന്ന മൂന്നാമത് ആഗോള നിക്ഷേപ സംഗമത്തിൽ പങ്കെടുക്കാൻ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ക്ഷണമനുസരിച്ചാണ് അദ്ദേഹം ഒരു ദിവസത്തെ സന്ദർശനത്തിനായി റിയാദിലെത്തിയത്
ഇന്ന് നടക്കുന്ന ആഗോള നിക്ഷേപക സംഗമമായ ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെൻറ് ഇനീഷ്യേറ്റീവ് ഫോറത്തിൽ പ്രധാനമന്ത്രി മുഖ്യ പ്രഭാഷണം നടത്തും. ഭരണാധികാരി സൽമാൻ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായും കൂടിക്കാഴ്ചയും ഉണ്ടായിരിക്കും. ഇരു രാജ്യങ്ങളും തമ്മിൽ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ കരാറുൾപ്പടെ സുപ്രധാനമായ പത്തോളം കരാറുകളിൽ ഒപ്പുവെക്കും.
ഇന്ത്യൻ പ്രധാനമന്ത്രിയും സൗദി കിരീടാവകാശിയും ഉൾപ്പെടെയുള്ളവർ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിൽ അംഗങ്ങൾ ആയിരിക്കും. പെട്രോ കെമിക്കൽസ്, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളിലെയും നിക്ഷേപം വർധിപ്പിക്കും. പ്രതിരോധ മേഖലയിലെ സഹകരണം വർധിപ്പിക്കുക, ഇന്ത്യക്കാരായ ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുക തുടങ്ങിയവയും രാഷ്ട്ര നേതാക്കൾ ചർച്ച ചെയ്യും. സന്ദർശനം പൂർത്തിയാക്കി ഇന്ന് രാത്രി തന്നെ പ്രധാനമന്ത്രി മടങ്ങും.
ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ പരമ്പരാഗതമായി അടുത്ത സൗഹൃദ ബന്ധമുണ്ട്. ഇന്ത്യയുടെ ഊർജാവശ്യങ്ങൾക്ക് അവലംബിക്കാവുന്ന ഏറ്റവും വലിയ വിതരണക്കാരിൽ ഒന്നാണ് സൗദി അറേബ്യ. 2019 ഫെബ്രുവരിയിൽ നടത്തിയ ന്യൂദൽഹി സന്ദർശനത്തിനിടെ ഇന്ത്യയിലെ മുൻഗണനാ മേഖലകളിൽ പതിനായിരം കോടിയിലേറെ ഡോളറിന്റെ നിക്ഷേപങ്ങൾ നടത്തുന്നതിനുള്ള പ്രതിബദ്ധത സൗദി കിരീടാവകാശി പ്രകടിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha