നിർത്തിയിട്ട കാറിൽ തീപിടിച്ച് അബുദാബിയിൽ കുരുന്ന് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം...കുട്ടികളെ വാഹനത്തിൽ ഇരുത്തി രക്ഷിതാക്കൾ പുറത്തിറങ്ങിയപ്പോഴായിരുന്നു അത്യാഹിതം... മക്കൾ വാഹനത്തിനുള്ളിൽ കുടുങ്ങിയത് കണ്ട് ഭ്രാന്തമായ അവസ്ഥയിൽ അമ്മ
അബുദാബി മിനയിൽ ആണ് നിർത്തിയിട്ട വാഹനത്തിന് തീപിടിച്ച് രണ്ട് കുരുന്നുകൾ വെന്തുമരിച്ചത് . ഇമറാത്തികളായ .മൂന്നും ഒന്നരയും വയസുള്ള കുഞ്ഞുങ്ങളാണ് അബുദാബിയിലെ അൽ മിനയിൽ വാഹനത്തിന് തീപിടിച്ചതിനെ തുടർന്ന് വെന്തു മരിച്ചത്
ഇവരെ വാഹനത്തിലിരുത്തി രക്ഷിതാക്കൾ പുറത്ത് പോയ സമയത്താണ് അപകടം നടന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാക്കുന്നത്.മെർസിഡസ് ബെന്‍സ് ജി ക്ലാസ് വാഹനമാണ് പൂർണമായും കത്തി നശിച്ചതെന്നാണ് റിപ്പോർട്ടുകൾ.
അപകട വിവരം ലഭിച്ചയുടൻ പോലീസും സുരക്ഷാ സേനയും സംഭവസ്ഥലത്ത് എത്തിയെങ്കിലും കുരുന്നുകളുടെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് അബുദാബി പോലീസ് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് സുഹൈൽ അൽ റാഷിദി അറിയിച്ചു.
തീപിടുത്തം ഉണ്ടായതിന്റെ കാരണം എന്താണെന്ന് വ്യക്തമല്ലെന്നാണ് അബുദാബി പൊലീസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്. അത്യന്തം ദാരുണമായ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച പൊലീസ്, കുഞ്ഞുങ്ങളുടെ കുടുംബത്തിന്‍റെ നഷ്ടത്തിൽ അനുശോചനവും അറിയിച്ചു. അപകട സമയത്ത് കുട്ടികൾ വാഹനത്തിൽ തനിച്ചായിരുന്നുവെന്ന കാര്യം ചൂണ്ടിക്കാട്ടിയ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് സുഹൈൽ അൽ റാഷിദി ഇത്തരത്തിൽ കുട്ടികളെ തനിച്ചാക്കി പോകുന്നത് മരണം അടക്കമുള്ള ഗുരുതരമായ ഭവിഷ്യത്തുകൾക്ക് കാരണമാകുന്നുവെന്നും പറഞ്ഞു.
അബുദാബിയെ തന്നെ ഞെട്ടിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണ്. അതേസമയം കുഞ്ഞുങ്ങളുടെ മാതാപിതാക്കളെ വിമർശിക്കുന്നവർക്കെതിരെ സംഭവത്തിന് ദൃക്സാക്ഷിയായ ഒരാൾ രംഗത്തെത്തിയിട്ടുണ്ട്. ' സംഭവസമയത്ത് താൻ അവിടെയുണ്ടായിരുന്നു.. കുഞ്ഞുങ്ങളുടെ അമ്മ വാഹനത്തിന് പുറത്തിറങ്ങിയതേ ഉള്ളു.. അപ്പോഴേക്കും തീപിടിച്ചു.. അടുത്തു നിന്നവരെല്ലാം ഡോറുകൾ തുറക്കാൻ ശ്രമിച്ചെങ്കിലും ലോക്കായതിനാൽ തുറക്കാനായില്ല.. മക്കൾ കുടുങ്ങിയത് കണ്ട് ഭ്രാന്തമായ അവസ്ഥയിലായിരുന്നു ആ അമ്മ.. അതുകൊണ്ട് തന്നെ ആ രക്ഷിതാക്കളെ ആരും കുറ്റപ്പെടുത്തരുതെന്ന് അഭ്യർഥിക്കുന്നുവെന്നാണ് ഇയാൾ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
https://www.facebook.com/Malayalivartha