"ക്ലൗഡ് സീഡിങ്"; യു.എ.ഇ യിലെ നിലക്കാത്ത മഴയുടെ കാരണം ഇതോ...!
യുഎഇയിലെ അസ്ഥിര കാലാവസ്ഥയ്ക്കും മഴയ്ക്കും കാരണം ക്ലൗഡ് സീഡിങ് (മഴമേഘ പദ്ധതി) ആണെന്ന് അധികൃതർ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് ലഭിച്ച കനത്ത മഴ സോഫിസ്റ്റികേറ്റഡ് വെതർ ക്ലൗഡ് സർവീലൻസ് റഡാർ(ഡബ്ല്യുഎസ്ആർ) ഉപയോഗിച്ച് നടത്തിയതാണെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം, ഒമാൻ, ബഹ്റൈന്‍ എന്നിവിടങ്ങളിലും ശക്തമായ മഴ പെയ്യുന്നുണ്ട്.
യുഎഇ റിസർച്ച് പ്രോഗ്രാം ഫൊർ റെയിൻ എൻഹാൻസ്മെന്റ് സയൻസ്’ എന്ന ഗവേഷണ പദ്ധതിയാണ് ആശാവഹമായ മുന്നേറ്റം നടത്തുന്നത്. ഈ വർഷം ക്ലൗഡ് സീഡിങ്ങിലൂടെ വ്യാപകമായി മഴപെയ്യിക്കാൻ യുഎഇയ്ക്കു കഴിഞ്ഞു. ജനുവരി മുതൽ 58 തവണ ഇതു നടത്തിയതായാണു റിപ്പോർട്ട്. 30%വരെ കൂടുതൽ മഴ ലഭിക്കാൻ ഇതു സഹായകമായി. കഴിഞ്ഞമാസം 26ന് അൽ ഫഖാ മേഖലയിൽ 24 മില്ലീമീറ്റർ ലഭിച്ചു. മേഘപാളികളിൽ രാസവസ്തുക്കൾ വിതറിയാണ് മഴപെയ്യിക്കുന്നത്. ലഭ്യമായ മേഘങ്ങളെ പരമാവധി ഉപയോഗപ്പെടുത്തിയാണ് ഇതുസാധ്യമാക്കുക. ഒമാനിൽ നിന്നുവരുന്ന മേഘശകലങ്ങളാണ് കൂടുതൽ സൗകര്യം. പ്രകൃതിദത്തമായ ഉപ്പും അപകടകരമല്ലാത്ത രാസവസ്തുക്കളും ചേർന്ന മിശ്രിതമാണ് മേഘപാളികളിൽ വിതറുന്നത്. പൊട്ടാസ്യം ക്ലോറൈഡ് ഇതിൽ ഉൾപ്പെടുന്നു
വിമാനങ്ങളോ റോക്കറ്റുകളോ ഉപയോഗിച്ചാണ് രാസമിശ്രിതം മേഘങ്ങളിലെത്തിക്കുക. ഭൂമിയിൽ നിന്നു നേരിട്ട് എത്തിക്കാൻ കഴിയുന്ന സംവിധാനങ്ങളുമുണ്ട്. അഞ്ചു പൈലറ്റുമാരും ഏഴു ഇതര ഉദ്യോഗസ്ഥരുമാണ് സംഘത്തിലുള്ളത്. അടുത്തകാലത്ത് അൽഐൻ മേഖലയിൽ ഇതു വിജയകരമായി പരീക്ഷിച്ചിരുന്നു. ഈ വർഷം ഇതുവരെ 124 ശ്രമങ്ങൾ നടത്തി. 1990ലാണ് യുഎഇ പദ്ധതിക്കു തുടക്കമിട്ടത്.
2001 മുതൽ ദക്ഷിണാഫ്രിക്കയും യുഎസുമായി സഹകരിച്ച് പദ്ധതി കൂടുതൽ വിപുലമാക്കി ലഭ്യമായ മേഘങ്ങളെ പരമാവധി ഉപയോഗപ്പെടുത്തി കൃത്രിമമായി മഴപെയ്യിക്കുന്ന സംവിധാനമാണിത്. മേഘങ്ങളിലെ നീരാവി ഘനീഭവിച്ചു ജലത്തുള്ളിയാകുന്ന പ്രതിഭാസമാണ് മഴയായി മാറുന്നത്. നീരാവിയെ രാസപ്രക്രിയയിലൂടെ വെള്ളത്തുള്ളികളാക്കി മാറ്റുന്നു. ചിതറിക്കിടക്കുന്ന മേഘങ്ങളെ ഒരിടത്തു കേന്ദ്രീകരിക്കുന്നതാണ് ആദ്യഘട്ടം. ഈ മേഘപാളികളിൽ രാസവസ്തുക്കൾ വിതറുന്നു. സിൽവർ അയോഡൈഡ്, പൊട്ടാസ്യം അയോഡൈഡ്, ഖര കാർബൺ ഡയോക്സൈഡ്, ദ്രവീകൃത പ്രൊപ്പെയ്ൻ തുടങ്ങിയവയാണ് ഇതിനു പൊതുവെ ഉപയോഗിക്കുന്നതെന്നു ശാസ്ത്രജ്ഞർ പറയുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും മഴ പെയ്തു. പലയിടത്തും വൈകിട്ടും മഴയാണ്. ഇന്നലെ പുലർച്ചെ ആരംഭിച്ച മഴ ദുബായിലും മറ്റും പിന്നീട് ശമിച്ചിരുന്നെങ്കിലും ഇന്ന് രാവിലെ വീണ്ടും പെയ്യുകയായിരുന്നു. വടക്കൻ എമിറേറ്റുകളിൽ ഇന്നും ശക്തമായ മഴയാണ് ലഭിച്ചത്. വ്യാഴാഴ്ചയും മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നേരത്തെ അറിയിച്ചിരുന്നു.
അതേസമയം കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ 10 സ്വദേശികളെ അബുദാബി പൊലീസ് രക്ഷപ്പെടുത്തി. രണ്ടു ദിവസമായി പെയ്യുന്ന മഴ ആസ്വദിക്കാനും മരൂഭുമിയിലെ തടാകം കാണാനും പുറപ്പെട്ട് ഒഴുക്കില്‍ പെട്ടവരെയാണ് അബുദാബി പൊലീസ് രക്ഷപ്പെടുത്തിയത്. ഇവര്‍ സഞ്ചരിച്ച വാഹനം വാദി സായിലാണ് അപകടത്തിൽപ്പെട്ടത്. മൂന്നു വാഹനങ്ങളിലായി പുറപ്പെട്ട 10 അംഗ സംഘമാണ് കുത്തി ഒഴുകുന്ന മഴ വെള്ളപ്പാച്ചിലില്‍ കുടുങ്ങിയത്. അസ്ഥിരമായ കാലാവസ്ഥ തുടരുന്നതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴ പെയ്യുമ്പോള്‍ ഇലക്ട്രിക്ക് ലൈനുകള്‍ക്കും മരങ്ങള്‍ക്ക് സമീപവും തുറസ്സായ സ്ഥലങ്ങളിലും നില്‍ക്കരുതെന്നും പൊലീസും സിവില്‍ ഡിഫന്‍സ് അധികൃതരും മുന്നറിയിപ്പ് നല്‍കി.
https://www.facebook.com/Malayalivartha