പെരുമഴക്ക് ശമനമില്ല... ഒമാനിൽ വൻ നാശനഷ്ടം; രാജ്യത്തിന്റെ വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; കനത്ത ജാഗ്രത...
ഒമാനില്‍ മഴ തുടരുന്നു. വ്യാഴാഴ്ച രാവിലെ മുതല്‍ വിവിധ ഗവര്‍ണറേറ്റുകളില്‍ മഴ ലഭിച്ചു. കാറ്റും ശക്തമായിരുന്നു. മസ്‌കത്തില്‍ രാവിലെ മഴ മാറി നിന്നെങ്കിലും അന്തരീക്ഷം മേഘാവൃതമായിരുന്നു. വൈകിട്ടോടെ മഴ പെയ്തു തുടങ്ങി. മുസന്ദം, ബുറൈമി, ബാത്തിന, ശര്‍ഖിയ്യ ഗവര്‍ണറേറ്റുകളിലാണ് ശക്തമായ മഴ പെയ്തത്."രാജ്യത്തിന്റെ വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
വെള്ളിയാഴ്ചയും അല്‍ ഹജര്‍ പര്‍വതത്തിനും ഒമാന്‍ കടലിനും ചുറ്റുമുള്ള സ്ഥലങ്ങളില്‍ ശക്തമായ മഴയും ഇടിയുമുണ്ടാകും. ചൊവ്വാഴ്ച വൈകിട്ട് മുതല്‍ മുസന്ദമിലാണ് ന്യൂനമര്‍ദത്തെ തുടര്‍ന്ന് മഴയും ഇടിയും മിന്നലും കാറ്റുമുണ്ടായത്. വെള്ളിയാഴ്ച വരെ രാജ്യത്ത് ന്യൂനമര്‍ദത്തിന്റെ ആഘാതമുണ്ടാകും. രാജ്യത്തെ താപനിലയില്‍ വലിയ കുറവും വന്നിട്ടുണ്ട്. ജബല്‍ ശംസിലെ മൂന്ന് ഡിഗ്രിയായിരിക്കും രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില. ഹൈമയില്‍ 16ഉം നിസ്‌വയില്‍ 18ഉം ബുറൈമി, ഇബ്ര, റുസ്താഖ് എന്നിവിടങ്ങളില്‍ 19ഉം വീതമാണ് കുറഞ്ഞ താപനില മഴയെ തുടര്‍ന്ന് ട്രാഫിക് സിഗ്നലുകളുടെ പ്രവര്‍ത്തനം നിലച്ചത് യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിച്ചു. മസ്‌കത്തിലും പരിസരങ്ങളിലുമാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. സിഗ്നലുകള്‍ താറുമാറായത് ഡ്രൈവര്‍മാരെ ആശയക്കുഴപ്പിത്തിലാക്കി. എന്നാല്‍, ആര്‍ഒപി സാങ്കേതിക വിഭാഗം അതിവേഗത്തിലാണ് സിഗ്നലുകള്‍ പുനഃസ്ഥാപിച്ചത്.
കനത്ത കാറ്റിലും മഴയിലും തകര്‍ന്നത് നിരവധി വസ്തുക്കള്‍. ആമിറാത്ത് ഗ്രൗണ്ടിലെ ടെന്റുകള്‍ തകര്‍ന്നു വീണു. ടെന്റിലെ ഷീറ്റുകള്‍ കാറ്റില്‍ പാറിപ്പോയി. ശിനാസില്‍ കെട്ടിടത്തോട് ചേര്‍ന്നുള്ള താത്കാലിക കെട്ടിടം പൊളിഞ്ഞു. സൂറില്‍ പുതിയ മത്സ്യ മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള വിവിധ നിര്‍മാണങ്ങള്‍ നിലം പതിച്ചു. അപകടങ്ങളല്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. വിവിധ സ്ഥലങ്ങളിലായി വന്‍നാശനഷ്ടം കണക്കാക്കുന്നു.
അതേസമയം കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ 10 സ്വദേശികളെ അബുദാബി പൊലീസ് രക്ഷപ്പെടുത്തി. രണ്ടു ദിവസമായി പെയ്യുന്ന മഴ ആസ്വദിക്കാനും മരൂഭുമിയിലെ തടാകം കാണാനും പുറപ്പെട്ട് ഒഴുക്കില്‍ പെട്ടവരെയാണ് അബുദാബി പൊലീസ് രക്ഷപ്പെടുത്തിയത്. ഇവര്‍ സഞ്ചരിച്ച വാഹനം വാദി സായിലാണ് അപകടത്തിൽപ്പെട്ടത്. മൂന്നു വാഹനങ്ങളിലായി പുറപ്പെട്ട 10 അംഗ സംഘമാണ് കുത്തി ഒഴുകുന്ന മഴ വെള്ളപ്പാച്ചിലില്‍ കുടുങ്ങിയത്. അസ്ഥിരമായ കാലാവസ്ഥ തുടരുന്നതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴ പെയ്യുമ്പോള്‍ ഇലക്ട്രിക്ക് ലൈനുകള്‍ക്കും മരങ്ങള്‍ക്ക് സമീപവും തുറസ്സായ സ്ഥലങ്ങളിലും നില്‍ക്കരുതെന്നും പൊലീസും സിവില്‍ ഡിഫന്‍സ് അധികൃതരും മുന്നറിയിപ്പ് നല്‍കി. യുഎഇയിലെ അസ്ഥിര കാലാവസ്ഥയ്ക്കും മഴയ്ക്കും കാരണം ക്ലൗഡ് സീഡിങ് (മഴമേഘ പദ്ധതി) ആണെന്ന് അധികൃതർ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് ലഭിച്ച കനത്ത മഴ സോഫിസ്റ്റികേറ്റഡ് വെതർ ക്ലൗഡ് സർവീലൻസ് റഡാർ(ഡബ്ല്യുഎസ്ആർ) ഉപയോഗിച്ച് നടത്തിയതാണെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.അതേസമയം, ഒമാൻ, ബഹ്റൈന്‍ എന്നിവിടങ്ങളിലും ശക്തമായ മഴ പെയ്യുന്നുണ്ട്.
യുഎഇ റിസർച്ച് പ്രോഗ്രാം ഫൊർ റെയിൻ എൻഹാൻസ്മെന്റ് സയൻസ്’ എന്ന ഗവേഷണ പദ്ധതിയാണ് ആശാവഹമായ മുന്നേറ്റം നടത്തുന്നത്. ഈ വർഷം ക്ലൗഡ് സീഡിങ്ങിലൂടെ വ്യാപകമായി മഴപെയ്യിക്കാൻ യുഎഇയ്ക്കു കഴിഞ്ഞു. ജനുവരി മുതൽ 58 തവണ ഇതു നടത്തിയതായാണു റിപ്പോർട്ട്. 30%വരെ കൂടുതൽ മഴ ലഭിക്കാൻ ഇതു സഹായകമായി. കഴിഞ്ഞമാസം 26ന് അൽ ഫഖാ മേഖലയിൽ 24 മില്ലീമീറ്റർ ലഭിച്ചു. മേഘപാളികളിൽ രാസവസ്തുക്കൾ വിതറിയാണ് മഴപെയ്യിക്കുന്നത്. ലഭ്യമായ മേഘങ്ങളെ പരമാവധി ഉപയോഗപ്പെടുത്തിയാണ് ഇതുസാധ്യമാക്കുക. ഒമാനിൽ നിന്നുവരുന്ന മേഘശകലങ്ങളാണ് കൂടുതൽ സൗകര്യം. പ്രകൃതിദത്തമായ ഉപ്പും അപകടകരമല്ലാത്ത രാസവസ്തുക്കളും ചേർന്ന മിശ്രിതമാണ് മേഘപാളികളിൽ വിതറുന്നത്. പൊട്ടാസ്യം ക്ലോറൈഡ് ഇതിൽ ഉൾപ്പെടുന്നു. വിമാനങ്ങളോ റോക്കറ്റുകളോ ഉപയോഗിച്ചാണ് രാസമിശ്രിതം മേഘങ്ങളിലെത്തിക്കുക. ഭൂമിയിൽ നിന്നു നേരിട്ട് എത്തിക്കാൻ കഴിയുന്ന സംവിധാനങ്ങളുമുണ്ട്. അഞ്ചു പൈലറ്റുമാരും ഏഴു ഇതര ഉദ്യോഗസ്ഥരുമാണ് സംഘത്തിലുള്ളത്. അടുത്തകാലത്ത് അൽഐൻ മേഖലയിൽ ഇതു വിജയകരമായി പരീക്ഷിച്ചിരുന്നു.
https://www.facebook.com/Malayalivartha