മകളുടെ ഒന്നാം പിറന്നാൾ ആഘോഷിക്കാൻ നാട്ടിലെത്തിയ പ്രവാസി മലയാളിക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം: ദുബായിലേയ്ക്ക് തിരിച്ചുപോകാനിരിക്കെ പറന്നെത്തിയ ദുരന്തത്തിൽ പകച്ച് കുടുംബം
തമിഴ്നാട്ടിലെ തെങ്കാശിയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളിക്കും ബന്ധുവിനും ദാരുണാന്ത്യം. കൊല്ലം കല്ലുവാതുക്കൽ അടുതല കൂരാപ്പള്ളി വാളകത്ത് ജിജു വിലാസത്തിൽ ജിജു തോമസ്(31), ജിജുവിന്റെ മാതൃസഹോദര പുത്രൻ കടയ്ക്കൽ മണ്ണൂർ മാങ്കുഴിക്കൽ പുത്തൻവീട്ടിൽ സിഞ്ചു കെ.നൈനാൻ(37) എന്നിവരാണ് തിങ്കളാഴ്ച പുലർച്ചെ നാലിന് കൊല്ലം– തമിഴ് നാട് തിരുമംഗലം ദേശീയ പാതയിൽ അരുണാച്ചി മെയിൻ റോഡിന് സമീപത്ത് നടന്ന വാഹനാപകടത്തിൽ മരിച്ചത്. മകളുടെ ഒന്നാം പിറന്നാൾ ആഘോഷിക്കാൻ നാട്ടിലെത്തിയതായിരുന്നു ജിജു. ജിജുവിന്റെയും ബന്ധുവിന്‍റെയും മരണവാർത്തയറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് യുഎഇയിലെ ബന്ധുക്കളും സുഹൃത്തുക്കളും.
കഴിഞ്ഞ 6 വർഷമായി യുഎഇയിലുള്ള ജിജു ദുബായ് ജുമൈറയിലെ ഒരു ഹോട്ടലിൽ കിച്ചൻ സൂപ്പർവൈസറായിരുന്നു. ബുധനാഴ്ച ദുബായിലേയ്ക്ക് തിരിച്ചുപോകാനിരിക്കെയായിരുന്നു അപകടം സംഭവിച്ചത്. മകളുടെ പിറന്നാൾ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് രണ്ട് കുടുംബാംഗങ്ങളുമൊത്ത് വേളാങ്കണ്ണിയിലേക്ക് പോയത്. പുളിയൻകുടി ദേശീയ പാതയിൽ 6.15നായിരുന്നു അപകടം. പുലർച്ചെ രണ്ടു മണിയോടെ ഇവർ സഞ്ചരിച്ച സൈലോ കാർ അരുളാച്ചി ജംഗ്ഷന് സമീപം ടയർ പഞ്ചറായതിനെ തുടർന്ന് ചെറിയൊരു പാലത്തിന്റെ കൈവരികളിൽ ഇടിച്ചു. അതോടെ കാർ അവിടെ ഒതുക്കിയിട്ട ശേഷം കാറിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ നാട്ടിലേക്ക് ബസിൽ കയറ്റി വിട്ടു. വിവരമറിഞ്ഞ് തന്റെ റിക്കവറി വാഹനവുമായി അപകടത്തിൽപെട്ട കാർ നീക്കം ചെയ്യാനായി എത്തിയതായിരുന്നു ശിവകാശി സ്വദേശിയായ രാജശേഖർ. മൂവരും ചേർന്ന് റോഡിന്റെ വലതുവശത്ത് കിടന്ന കാർ കെട്ടിവലിച്ചു കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ കോവൈ- തെങ്കാശി റൂട്ടിലോടുന്ന ആരതി ട്രാവൽസിന്റെ ഓമ്‌നി ബസ് റോഡിന്റെ വലതുവശത്ത് നില്ക്കുകയായിരുന്ന മൂന്നുപേരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങൾ ചതഞ്ഞരഞ്ഞ നിലയിൽ റോഡിൽ കിടക്കുകയായിരുന്നു. ബസ് ഓടിച്ചിരുന്ന കോവിൽപ്പെട്ടി സ്വദേശി ജയപ്രകാശിനെ (32) വസുദേവനല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബസ് ഡ്രൈവർ ഉറങ്ങിപ്പോയതായിരുന്നു അപകട കാരണം.
കൊല്ലം അഷ്ടമുടി ഹോസ്പിറ്റലിൽ നഴ്സായ ജിബിയാണ് ജിജുതോമസിന്റെ ഭാര്യ. യുഎഇ റാസൽ ഖൈമയിലെ സ്റ്റീഫൻ റോക്ക് കമ്പനിയിൽ ഹെവി വെഹിക്കിൾ ഓപ്പറേറ്ററായ സിഞ്ചു കെ നൈനാൻ ആറുമാസം മുമ്പാണ് നാട്ടിലെത്തിയത്. മൂന്നുമാസം മുമ്പ് വീട്ടുമുറ്റത്ത് കാൽവഴുതി വീണ് ഇടതുകാൽ ശസ്ത്രക്രിയ നടത്തിയിരുന്നു. പരിക്ക് ഭേദമായി തിരിച്ചുപോകാനുള്ള തയ്യാറെടുപ്പിനിടെയാണ് വേളാങ്കണ്ണിക്കു യാത്ര പോയത്. ഭാര്യ: നിഷാ വർഗീസ് കുണ്ടറയിലെ സ്വകാര്യ സ്കൂളിൽ അദ്ധ്യാപികയാണ്. മകൾ: അഭിയ.
https://www.facebook.com/Malayalivartha