'കൊറോണയെ ചെറുതായി കാണരുത് ,ചില സമയങ്ങളിൽ അത് നമ്മൾ പ്രതീക്ഷിക്കുന്നതിലും ഭീകരമായി നമ്മളെ കീഴ്പ്പെടുത്തും .ഓരോ ശരീരത്തിന്റെയും പ്രതിരോധ ശേഷി അനുസരിച്ച് അവൻ നമ്മുടെ ശരീരങ്ങളിൽ താണ്ഡവമാടും..' കോവിഡിനെ നിസാരമായി കാണുന്നവരോട് സ്വന്തം ജീവിതാനുഭവം കൊണ്ട് മറുപടി പറഞ്ഞ് പ്രവാസി മലയാളിയായ ബോബി പാറയിൽ
കൊറോണ വൈറസിനെ വളരെ നിസാരമായി കാണുന്നവരോട് സ്വന്തം ജീവിതാനുഭവം കൊണ്ട് മറുപടി പറയുകയാണ് പ്രവാസി മലയാളിയായ ബോബി പാറയിൽ എന്ന യുവാവ്. ചില സമയങ്ങളിൽ അത് പ്രതീക്ഷിക്കുന്നതിലും ഭീകരമായി നമ്മളെ കീഴ്പ്പെടുത്തുമെന്ന് ബോബി കുറിക്കുന്നു. ഓരോ ശരീരത്തിന്റെയും പ്രതിരോധ ശേഷി അനുസരിച്ച് നമ്മുടെ ശരീരങ്ങളിൽ താണ്ഡവമാടുമെന്നും ബോബി പറയുന്നു.
ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ:
എന്റെ കോവിഡ് ദിനങ്ങൾ
കോവിഡ് എന്ന മഹാമാരി അതിന്റെ തീവ്രതയോടെ നേരിട്ട ആൾ എന്ന നിലയിൽ എനിക്ക് എന്റെ പ്രിയപ്പെട്ടവരോട് പറയാനുള്ളത് കൊറോണയെ ചെറുതായി കാണരുത് ,ചില സമയങ്ങളിൽ അത് നമ്മൾ പ്രതീക്ഷിക്കുന്നതിലും ഭീകരമായി നമ്മളെ കീഴ്പ്പെടുത്തും .ഓരോ ശരീരത്തിന്റെയും പ്രതിരോധ ശേഷി അനുസരിച്ച് അവൻ(കോവിഡ് വൈറസ് ) നമ്മുടെ ശരീരങ്ങളിൽ താണ്ഡവമാടും.പതിവ് പോലെ നല്ല തിരക്കുള്ള ദിവസമായിരുന്നു ,അന്നത്തെ ഓഫീസ് മീറ്റിങ്ങും ചർച്ചകളും കഴിഞ്ഞൂ മൊബൈൽ എടുത്ത് നോക്കിയപ്പോഴാണ് ബഹ്‌റൈൻ ഗവണ്മെന്റിന്റെ മെസ്സേജ് വന്നിരിക്കുന്നത് . കോവിഡ് വാക്സിൻ വേണ്ടി രജിസ്റ്റർ ചെയ്തു ഒരു മാസം കാത്തിരുന്നതിന് ശേഷമാണ് വാക്സിനേഷൻ എടുക്കാനുള്ള സമയം നാളെയാണ് എന്നുള്ള മെസ്സേജ് വരുന്നത്.എക്സിബിഷൻ സെന്ററിൽ നാളെ വരണം എന്നതായിരുന്നു ഉള്ളടക്കം .
വാക്സിൻ എടുക്കാൻ പോകുന്ന സന്തോഷത്തിൽ ഇരിക്കുന്ന സമയത്താണ് എന്റെ സഹപ്രവർത്തകനും അസിസ്റ്റന്റ് മാനേജരുമായ സുഹൃത്ത് വിളിക്കുന്നത് ബോബിച്ചായ പണിപാളി എനിക്ക് കോവിഡ് പോസിറ്റിവ് ആണ്. കേട്ടപ്പോൾ തന്നെ ഒരു ഞെട്ടലുണ്ടായി ,തലേദിവസം നടന്ന ആറ് ഒഫിഷ്യൽ മീറ്റിങ്ങുകളിൽ ഞങ്ങൾ ഇരുവരും പങ്കെടുത്തവരാണ് . വിവരം കേട്ടതിന്റെ ഞെട്ടലിൽ നിന്ന് മുക്തനായതിന് ശേഷം ആദ്യം ഭാര്യയെ വിളിച്ച് കാര്യം പറഞ്ഞു ഇന്ന് തന്നെ വേറെ റൂമിലേക്ക് മാറണം ഞാൻ ക്വാറന്റൈനിൽ പോവുകയാണ്.കമ്പനി ഉടനെ തന്നെ ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയത്തെ ബന്ധപ്പെടുകയും അടുത്തിടപഴകിയവരുടെ ഒരു ലിസ്റ്റ് നൽകുകയും ചെയ്തു ,താത്കാലികമായി കമ്പനിയുടെ പ്രവർത്തനം വർക്ക് അറ്റ് ഹോം ആക്കി കമ്പനിയുടെ ഓഫീസ് അടച്ചു .ഓഫീസിൽ നിന്നിറങ്ങി വീട്ടിൽ വന്നു ആരെയും കാണാൻ നിൽക്കാതെ റൂമിൽ കയറി ക്വാറന്റൈൻ ആരംഭിച്ചു .
ഭാര്യയും മക്കളുമായി ഒരു contact ഉം ഉണ്ടാകാതെ ശ്രദ്ധിച്ചു .പിറ്റേന്ന് രാവിലെ ഉറക്കമുണർന്ന ഞാൻ അറിയുന്നത് ഓഫീസിലെ നാല് പേർക്ക് കൂടി പോസിറ്റീവ് ആണെന്നാണ്.അത് കൂടി കേട്ടപ്പോൾ മെഡിക്കൽ സ്റ്റോറിൽ നിന്ന് റാൻഡം ചെക്കപ്പ് ചെയ്യുന്ന കിറ്റ് വാങ്ങി സ്വയമ് ചെക്ക് ചെയ്തു നോക്കി .അതിൽ നെഗറ്റീവ് ആണ്. അന്നും അതിന്റെ പിറ്റേന്നുമായി കൂടെ ഉണ്ടായിരുന്ന സഹപ്രവർത്തകർ ശാരീരിക അസ്വസ്ഥതകൾ മൂലം ഹോസ്പിറ്റൽ അഡ്മിറ്റ് ആയിരുന്നു .രണ്ട് ദിവസങ്ങൾ വലിയ കുഴപ്പമില്ലാതെ കടന്നു പോയി ,മൂന്നാമത്തെ ദിവസം തലവേദനയുടെ ആരംഭമായി എന്ത് ചെയ്യണം എന്ന സംശയത്തിൽ നിൽക്കുമ്പോൾ മിനിസ്ട്രിയിൽ നിന്ന് കാൾ വന്നു ഉടൻ തന്നെ കോവിഡ് ടെസ്റ്റ് നു വേണ്ടി വരണമെന്ന് .
അന്നത്തെ ടെസ്റ്റിൽ എനിക്ക് പോസ്റ്റിവ് ആയി. വീട്ടിൽ തന്നെ ഇരിക്കണം ഞങ്ങൾ വിളിക്കുമ്പോൾ വരണം എന്ന് ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് നിർദേശം നൽകി പറഞ്ഞയച്ചു .രണ്ടാമത്തെ ദിവസം ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് വീണ്ടും അവർ ബന്ധപ്പെടുകയും ആലിയിലെ ഹെൽത്ത് സെന്ററിൽ ഉള്ള കോവിഡ് സെക്ഷനിലേക്ക് എത്തിച്ചേരാൻ പറഞ്ഞു ആദ്യത്തെ മൂന്ന് ദിവസം വലിയ കുഴപ്പമില്ലാതെ ഇരുന്ന എനിക്ക് അന്നത്തെ ദിവസമായപ്പോൾ ശാരീരിക ബുദ്ദിമുട്ടുകൾ കൂടി വന്നു ,ശരീരവും തലവേദനയും സഹിക്കാൻ പറ്റാത്ത അവസ്ഥ ,ശ്വാസമെടുക്കാൻ വലിയ ബുദ്ധിമുട്ട് കിടക്കാനും ഇരിക്കാനും കഴിയാത്ത അവസ്ഥ ,പനിയും വിറയലും അതിന്റെ ഏറ്റവും തീവ്രമായ ഭാവത്തിൽ എന്നെ ബുദ്ധിമുട്ടിച്ച് കൊണ്ടിരുന്നു ,പനിക്കുള്ള മരുന്നുകൾ കഴിച്ചിട്ടും ഡോസ് കൂട്ടി എടുത്തിട്ടും തെല്ലും ശമിക്കാതെ എല്ലാ അസ്വസ്ഥതകളും ബുദ്ധിമുട്ടിച്ച് കൊണ്ടിരുന്നു .ആലിയിലെ ഹോസ്പിറ്റലിൽ എത്തിയപ്പോഴുള്ള എന്റെ അവസ്ഥകണ്ട് അവിടുത്തെ ഡോക്ടർമാർ ഉടനെ ഉയർന്ന ആരോഗ്യ മന്ത്രാലയവുമായും ഡോക്ടർസ് മായും ബന്ധപ്പെട്ടു ,അപ്പോഴേക്കും എനിക്ക് നെഞ്ച് വേദനയും ആരംഭിച്ചു.
ആലിയിലെ ഹോസ്പിറ്റലിലെ ഡോക്ടർമാരുടെ പരിശോധനകൾക്കും ഡിസ്കഷനുകൾക്കും ശേഷം അവർ ഉടനെ ബഹ്‌റൈൻ ഇന്റർനാഷണൽ ഹോസ്പിറ്റലിലേക്ക് പോകുവാൻ നിർദേശിച്ചു .എന്നെ ബഹ്‌റൈൻ ഇന്റനാഷണൽ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകാൻ ആംബുലൻസ് റെഡിയാക്കാനുള്ള ശ്രമമായിരുന്നു.ഞാൻ പറഞ്ഞു ഞാൻ വന്നത് സ്വന്തം വണ്ടിയിലാണ് സ്വയം ഡ്രൈവ് ചെയ്ത് പൊക്കോളാം എന്ന് പറഞ്ഞു അവിടെ നിന്ന് ഇറങ്ങി .ഓരോ നിമിഷവും അസ്വസ്ഥതകൾ കൂടി കൊണ്ട് വന്നിരുന്നു. ഫ്ളാറ്റിന് താഴെ എത്തി വീട്ടിലേക്കുള്ള സ്റ്റെപ്പ് കയറി മുകളിൽ എത്തിയപ്പോഴേക്കും ഞാൻ തളർന്നു വീണു .ഇനി ഒരടി മുന്നോട്ട് വെക്കാനോ എഴുന്നേൽക്കാനോ കഴിയാത്ത അവസ്ഥ .ഒരു മണിക്കൂർ കഴിഞ്ഞതിന് ശേഷമാണ് എനിക്ക് എഴുന്നേൽക്കാൻ കഴിഞ്ഞത് .കോവിഡ് പോസിറ്റീവ് ആയത് കൊണ്ട് മറ്റുള്ളവരുടെ സഹായം ചോദിക്കാനും ഒരു ബുദ്ധിമുട്ട് ഭാര്യയും സുഹൃത്തുക്കളും അയൽക്കാരുമെല്ലാം ആംബുലൻസ് വിളിക്കാമെന്ന് പറഞ്ഞു പക്ഷെ ഒരു മണിക്കൂർ ന് ശേഷം കുറച്ച് ഒരു ആശ്വാസം ലഭിച്ചപ്പോൾ ഞാൻ ഡ്രൈവ് ചെയ്ത് ബഹ്‌റൈൻ ഇന്റർനാഷണൽ ഹോസ്പിറ്റലിൽ എത്തി .അവിടെ എത്തിയത് മാത്രമേ ഓർമ്മയുള്ളൂ പിന്നീട് ഓർമ്മവന്നപ്പോൾ ഞാൻ ഹോസ്പിറ്റലിൽ അഡ്മിറ്റാണ്.
രാത്രിയാണ് ഹോസ്പിറ്റലിൽ എത്തുന്നത് രാവിലെ ആയപ്പോഴേക്കും എനിക്ക് ശ്വാസം കിട്ടാത്ത അവസ്ഥയായി ,ഓക്സിജൻ ലെവൽ താഴ്ന്നു പോയിക്കൊണ്ടിരുന്നു ഒട്ടും ശ്വാസം ലഭിക്കാത്ത അവസ്ഥ എല്ലാം കൈവിട്ട അവസ്ഥ, ഹോസ്പിറ്റലിൽ നിന്ന് ഉടനെ ഓക്സിജൻ നൽകി അപ്പോഴാണ് അവസ്ഥക്ക് കുറച്ച് ആശ്വാസം ലഭിച്ചത്. ഓക്സിജൻ ലെവൽ ഉയർന്നതിനെ തുടർന്ന് ഓക്സിജൻ മാസ്ക് മാറ്റി കഴിഞ്ഞതോട് കൂടി പിന്നെ ചുമ ആരംഭിച്ചു ഒപ്പം ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ടും പനിയും .മരുന്ന് നൽകുന്നുണ്ടെങ്കിലും രണ്ടു മണിക്കൂറിന്റെ ഇടവേളയിൽ പനി വന്നു കൊണ്ടിരുന്നു ,പതുക്കെ എന്റെ ഓർമ്മകൾ നഷ്ട്ടപ്പെടുന്ന പോലെ ,പരസ്പര ബന്ധമില്ലാത്ത കാര്യങ്ങൾ വിളിച്ച് പറയുകയും നിലത്ത് കിടന്ന് ഉരുളുകയുമൊക്കെ ചെയ്തു എന്ന് പിന്നീട് നഴ്‌സുമാരും എന്റെ അടുത്ത ബെഡിൽ റൂമിൽ ഉണ്ടായിരുന്നയാളും പറഞ്ഞപ്പോഴാണ് അറിയുന്നത് .
ഹോസ്പിറ്റലിലെ മെഡിക്കൽ സ്റ്റാഫിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ,എനിക്ക് ബോധം നഷ്ടപ്പെട്ട് നിലത്ത് കിടന്നുരുണ്ട സമയത്തു മസ്സാജ് ചെയ്തും ആശ്വസിപ്പിച്ചും കൂടെ നിന്നത് അവരായിരുന്നു .ദൈവം അവരെയും അവരുടെ കുടുംബങ്ങളുടെ മേലിലും സർവ്വ നന്മയും ഐശ്വര്യവും നൽകി അനുഗ്രഹിക്കട്ടെ . ഈ സമയം ഞാൻ പതുക്കെ ഡിപ്രഷനിലേക്ക് നീങ്ങിക്കൊണ്ടിരുന്നു ,ജീവിതത്തിലേക്ക് ഇനി ഒരു തിരിച്ച് പോക്കുണ്ടാകില്ല എന്ന് ഉറപ്പിച്ച സമയങ്ങൾ .ഉറങ്ങാൻ കഴിയാത്ത അവസ്ഥ കിടക്കുമ്പോൾ ശ്വാസം കിട്ടാതെ വലിയ ബുദ്ധിമുട്ട് .എഴുന്നേറ്റ് ഇരിക്കുമ്പോൾ മാത്രം കുറച്ച് ആശ്വാസം മൂന്ന് ദിവസം ഉറങ്ങാൻ കഴിയാതെ എഴുന്നേറ്റിരുന്ന് സമയം തള്ളി നീക്കി,നഴ്‌സുമാർ എനിക്ക് ഇരുന്ന് ഉറങ്ങാൻ കസേര നൽകി ,ബെഡിൽ നിന്ന് പലപ്പോഴും നിലത്ത് വീണ് കിടന്നു ഉരുളുമ്പോൾ റൂമേറ്റ് ആണ് നഴ്സാമാരെ വിളിച്ച് എന്നെ പൊക്കി എടുക്കുന്നത് ,ചുമ തുടങ്ങിയാൽ പിന്നെ മണിക്കൂറുകൾ ചുമച്ച് കൊണ്ടേ ഇരിക്കും ഒരു മണിക്കൂർ എങ്കിലും കഴിഞ്ഞാലേ ചുമ ഒന്ന് ശമിക്കൂ .എന്റെ റൂമിൽ രണ്ടു പേരാണുണ്ടായിരുന്നത് എന്റെ ചുമയും ശ്വാസം കിട്ടാതെയുള്ള വെപ്രാളവും കണ്ടു നില്ക്കാൻ കഴിയാതെ ഒരാൾ അടുത്ത മുറിയിലേക്ക് മാറി പോയി . ഇതിനിടയിൽ സുഹൃത്തുക്കളുടെയും കുടുംബക്കാരുടെയും സഹപ്രവർത്തകരുടെയും കാളുകളുടെ പ്രവാഹമായിരുന്നു പക്ഷെ ആരോടും സംസാരിക്കാൻ കഴിയാത്ത അവസ്ഥ ,സംസാരിച്ചാൽ പിന്നെ അവസാനമില്ലാത്ത ചുമ .
എന്റെ ഉറക്കത്തിലോ അതോ ഓർമ്മകൾ നഷ്ടപ്പെടുന്ന അവസ്ഥയിലോ ഞാൻ എന്റെ പ്രിയപെട്ടവരെയും അവരുടെ മുഖങ്ങളും സ്വപനം കണ്ടുകൊണ്ടിരുന്നു .മരണത്തിലേക്കാണോ ജീവിതത്തിലേക്കാണോ ഈ പോക്ക് എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ ഇതിനിടക്ക് എനിക്ക് ന്യൂമോണിയ പിടിപെട്ടു അപ്പൊഴാണ് ആന്റിബയോട്ടിക് സ്റ്റാർട്ട് ചെയ്തത് . അങ്ങിനെ 16 ദിവസങ്ങൾ കടന്ന് പോയി പതുക്കെ എന്റെ അസ്വസ്ഥകൾ കുറഞ്ഞു വന്നു. കഴിഞ്ഞ 16 ദിനങ്ങൾ എന്റെ ജീവിതത്തിലെ ഏറ്റവും ഭീകര അവസ്ഥയായിരുന്നു.എല്ലാ ദുരിത പർവ്വങ്ങളും താണ്ടി ജീവിതത്തിലേക്ക് തിരിച്ച് വരുമ്പോഴുണ്ടാകുന്ന അവസ്ഥ വാക്കുകൾ കൊണ്ട് വിവരിക്കാവുന്നതിലും അപ്പുറമാണ് .ഇതിനിടയിൽ 5 ദിവസം സ്വാബ് ടെസ്റ്റ് നടത്തി നോക്കി ഒന്ന് പോലും നെഗറ്റീവ് അല്ല .പതിനാറു ദിവസങ്ങൾക്ക് ശേഷം ഡോക്ടേഴ്സ് പറഞ്ഞു നിങ്ങൾ കോവിഡ് റിക്കവറായി വരുന്നു നിങ്ങളുടെ ഓക്സിജൻ ലെവൽ ഇപ്പോൾ നോർമൽ ആണ് .നിങ്ങൾക്ക് വീട്ടിൽ പോകാം അവിടെ പോയി റസ്റ്റ് എടുക്കാൻ പറഞ്ഞു .വീട്ടിലെത്തിയ ഉടനെ എന്റെ ഭാര്യ ഷിഫാ അൽ ജസീറയിലെ നജീബ് ഡോക്ടറെ ബന്ധപ്പെടുകയും നജീബ് ഡോകടർ ഉടനെ അദ്ദേഹത്തെ വന്ന് കാണാൻ ആവശ്യപ്പെടുകയും ചെയ്തു . ഡോക്ടറുടെ വിശദമായ പരിശോധനകൾക്ക് ശേഷം അദ്ദേഹം ന്യൂമോണിയ ഇപ്പോഴും ഉണ്ടെന്ന് കണ്ടെത്തി .
ഞാൻ ഇപ്പോഴും വീട്ടിൽ റെസ്റ്റിലാണ് .ന്യൂമോണിയയെ പ്രതിരോധിക്കാനുള്ള മരുന്നുകളുമായി കഴിയുന്നു . എല്ലാ അസ്വസ്ഥകളും മാറിയെങ്കിലും കോവിഡ് നൽകിയ ചില അസ്വസ്ഥകൾ ക്ഷീണം എന്നിവ ഇപ്പോഴുമുണ്ട് .ഇത്രയും വിശദമായി ദീർഘമായ ഒരു കുറിപ്പ് എഴുതുന്നത് എന്റെ പ്രിയപ്പെട്ടവർക്ക് ഒരു തിരിച്ചറിവ് നല്കാൻ വേണ്ടിയാണ് . കൊറോണയെ നിസ്സാരമായി കാണരുത് ചില സമയങ്ങളിൽ അത് അതിന്റെ വിശ്വരൂപം കാണിക്കും .നമ്മുടെ അശ്രദ്ധയാണ് ഇത് നമ്മിലേക്ക് എത്തിക്കുന്നത് .മാസ്ക് ധരിക്കുന്നതിൽ ഒരു വീഴ്ചയും കാണിക്കരുത് .എനിക്ക് വേണ്ടി പ്രാർത്ഥിച്ച എന്റെ വിവരങ്ങൾ തിരക്കി ഫോൺ ചെയ്ത എല്ലാവരോടും ഹൃദയത്തിൽ നിന്നുള്ള കടപ്പാടും നന്ദിയും അറിയിക്കുന്നു.
സ്നേഹത്തോടെ
ബോബി പാറയിൽ
https://www.facebook.com/Malayalivartha