മലയാളി നഴ്സ് അഞ്ജുവും, മക്കളും കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി ഷാജുവിന് നോർത്താംപ്ടൺ ക്രൗൺ കോടതി 40 വർഷത്തെ ജയിൽ ശിക്ഷ വിധിച്ചു...

ബ്രിട്ടനില്‍ കെറ്ററിംഗിൽ മലയാളി യുവതിയും മക്കളും കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി ഷാജുവിന് നോർത്താംപ്ടൺ ക്രൗൺ കോടതി 40 വർഷത്തെ ജയിൽ ശിക്ഷ വിധിച്ചു. കഴിഞ്ഞവർഷം ഡിസംബർ ഒമ്പതിനായിരുന്നു കണ്ണൂർ ശ്രീകണ്ഠാപുരം പടിയൂർ സ്വദേശിയായ ചേലവേലിൽ ഷാജു(52) ഭാര്യ അഞ്ജുവിനെയും മക്കളായ ജീവ (6) ജാൻവി (4) എന്നിവരെയും കൊലചെയ്തത്.
അന്നുതന്നെ അറസ്റ്റിലായ ഷാജുവിനെ വിചാരണ തീരും വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ സൂക്ഷിക്കാൻ നേരത്തെ നോർത്താംപ്ടൺഷെയർ ക്രൗൺ കോടതി ഉത്തരവിട്ടിരുന്നു. സാജുവിന്റെ പേരിൽ നേരത്തെ മറ്റൊരു കേസും ഇല്ലാത്ത സാഹചര്യത്തിൽ കൊലപാതകമാണെങ്കിലും ജാമ്യം കിട്ടിയേക്കുമോ എന്ന ആശങ്ക പലരും പങ്കുവച്ചിരുന്നു. എന്നാൽ കേസിന്റെ ഗൗരവം പരിഗണിച്ച് കോടതി വിചാരണ തീരുംവരെ ജാമ്യം അനുവദിച്ചിരുന്നില്ല.
അപൂർവങ്ങളിൽ അപൂർവമായ ഒരു കേസിൽ മലയാളിയായ ഒരാൾ യുകെയിൽ ശിക്ഷിക്കപ്പെടുന്നത് ഇത് ആദ്യമാണ്. രണ്ടിൽ കൂടുതൽ ആളുകൾ കൊല്ലപ്പെടുന്ന കേസിൽ പരമാവധി ശിക്ഷതന്നെ നൽകുന്ന രീതി പിന്തുടർന്നാണ് ഈ കേസിലും കോടതി ശിക്ഷ വിധിച്ചത്. വധശിക്ഷയ്ക്കു സമാനമായ രീതിയിലുള്ള തടലവുശിക്ഷയാണ് ഇത്. കൊല്ലപ്പെട്ട രണ്ടുപേർ കുട്ടികളായത് ശിക്ഷയുടെ കാഠിന്യം ഇരട്ടിപ്പിക്കാൻ ഇടയാക്കി.
42 വയസ്സുള്ളപ്പോൾ വിവാഹിതനായ പ്രതിക്ക് തന്നേക്കാൾ 15 വയസ്സോളം പ്രായവ്യത്യാസമുള്ള ഭാര്യയെ സംശയം ഉണ്ടായതാണ്, കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂഷൻ വിലയിരുത്തി. ഭാര്യക്ക് മാറ്റാരുമായോ ബന്ധമുണ്ടെന്ന് സമർഥിക്കാനാണ് വിചാരണവേളയിൽ പ്രതി ശ്രമിച്ചത്. പ്രതിക്കുവേണ്ടി സർക്കാർ അഭിഭാഷകൻ കോടതിയിൽ ഹാജരായിരുന്നു.
വൃദ്ധയായ മാതാവ് നാട്ടിലെ വീട്ടിൽ ഒറ്റയ്ക്കാണെന്നും വീട്ടിലെ ചുമതലകൾ വഹിക്കുന്ന ഏകമകൻ എന്ന നിലയിൽ കുറഞ്ഞശിക്ഷ നൽകണം എന്നും മാത്രമാണ് സർക്കാർ അഭിഭാഷകൻ എതിർവാദം ഉന്നയിച്ചത്. ഇപ്പോൾ ലഭിച്ചിരിക്കുന്ന ശിക്ഷയ്ക്ക് ശേഷം പ്രതി സാമൂഹ്യ ജീവിതത്തിനു തടസം സൃഷ്ടിക്കില്ല എന്നു കണ്ടെത്തിയാൽ മാത്രമേ 92-ാം വയസിൽ ഇനി ഷാജുവിന് പുറത്തിറങ്ങാനാകൂ.
യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിലും കുട്ടികളെ അതീവ ഗുരുതരാവസ്ഥയിലും ഫ്‌ളാറ്റിൽ മുറിവേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടികളെ പൊലീസ് എയർ ആംബുലൻസ് സഹായത്തോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആദ്യം ഒരു കുട്ടിയുടെ കാര്യത്തിൽ ആശക്ക് വകയുണ്ട് എന്ന പ്രതികരണമാണ് ലഭിച്ചിരുന്നതെങ്കിലും വൈകാതെ ആ കുട്ടിയും മരിച്ചെന്നു സ്ഥിരീകരിക്കുകയായിരുന്നു. അമ്മയും മക്കളുമായി വളരെ അധികം അടുപ്പത്തിലായിരുന്നതായി സുഹൃത്തുക്കൾ പറയുന്നു.
അഞ്ജുവിന്റെ ബാങ്ക് കാർഡ് പോലും കൈവശപ്പെടുത്തിയിരുന്നത് സാജുവാണ്. വീട്ടിലെ ആവശ്യങ്ങൾക്ക് പണം നൽകണമെങ്കിൽ പോലും സാജു കനിയണം. മർദ്ദനവും ശകാരവും ഒക്കെ സ്ഥിരം സംഭവം ആയിരുന്നെന്നും, ആത്മഹത്യ ചെയ്യില്ലെന്നും എല്ലാം സഹിക്കുകയാണെന്നും അഞ്ജു പറഞ്ഞിരുന്നതായി 'അമ്മ പ്രതികരിച്ചിരുന്നു. പത്തു വര്‍ഷം മുമ്പ് ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന കാലത്ത് പ്രണയിച്ചാണ് അഞ്ജുവും കണ്ണൂര്‍ സ്വദേശിയായ സാജുവും വിവാഹം കഴിച്ചത്. പിന്നീട് ഇരുവരും സൗദി അറേബ്യയിലേക്ക് പോയി. അവിടുത്തെ ജോലി ഉപേക്ഷിച്ച ശേഷമാണ് ഒരു വര്‍ഷം മുമ്പ് ബ്രിട്ടനിലേക്ക് പോയത്. നാട്ടിലുണ്ടായിരുന്ന കുട്ടികളെ കൊലപാതകത്തിന് ഏതാനും മാസങ്ങള്‍ മുമ്പാണ് ബ്രിട്ടനിലേക്ക് കൂട്ടിക്കൊണ്ടു പോയത്.
അഞ്ജുവിന്റെ ശരീരത്തില്‍ ആഴത്തിലുള്ള ഏഴ് മുറിവുകളാണ് ഉണ്ടായിരുന്നത്. കൊലപ്പെടുത്തിയ ശേഷം നാല് മണിക്കൂറോളം സാജു ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട ദിവസം സുഹൃത്തുക്കളും ബന്ധുക്കളും അഞ്ജുവിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന്, ഇവര്‍ വീട്ടിലെത്തി. വീട് ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഉടന്‍ തന്നെ ഇവര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി വീട് തുറന്നപ്പോള്‍ അഞ്ജുവും മക്കളും ചോരയില്‍ കുളിച്ചു കിടക്കുന്നതാണ് കണ്ടത്.
https://www.facebook.com/Malayalivartha



























