പോലീസിൽ പിടിവിട്ട് പിണറായി ആഭ്യന്തരവും പോലീസും രണ്ടു വഴിക്ക് ഐ ജി വിജയൻ കത്തി പടരുന്നു..!

പോലീസിൽ മുഖ്യമന്ത്രിയുടെ പിടി വിട്ടോ? ഐ.ജി.പി.വിജയൻ്റെ സസ്പെൻഷൻ സംഭവത്തിൽ അഡീഷണൽ ഡി.ജി.പി കെ.പദ്മകുമാറിനെ സർക്കാർ അന്വേഷണ ഉദ്യോഗസ്ഥനായി നിശ്ചയിച്ചെങ്കിലും അദ്ദേഹം അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. വിജയൻ്റെ സസ്പെൻഷൻ ഒരു രാഷ്ട്രീയ തീരുമാനമായിരുന്നു.എന്നിട്ടും സസ്പെൻഷനെ അനുകൂലിച്ച് റിപ്പോർട്ട് നൽകാൻ കെ.പത്മകുമാർ ഐ.പിഎസ് തയ്യാറായിട്ടില്ല. ആഭ്യന്തര വകുപ്പിൻ്റെ സമ്മർദ്ദം ഉണ്ടായിട്ടുപോലും പോലീസിലെ ഉന്നതർ സർക്കാരിൻ്റെ വാക്കുകൾ അനുസരിക്കുന്നില്ലെന്നാണ് കേൾക്കുന്നത്.
പോലീസും ആഭ്യന്തര വകുപ്പും രണ്ട് വഴിക്ക് നീങ്ങുന്നതായി സേനയിൽ മർമ്മരം ഉയർന്നു തുടങ്ങിയത് വിജയൻ്റെ സസ്പെൻഷനോടെയാണ്. സീനിയറായ തന്നെ മറികടന്ന മറ്റൊരാളെ സംസ്ഥാന പോലീസ് മേധാവിയാക്കിയതോടെ നിരാശനായി മാറിയ കെ.പത്മകുമാർ അടുത്ത കാലത്തൊന്നും റിപ്പോർട്ട് നൽകാൻ സാധ്യതയില്ല.
ഇതിനിടെ പി. വിജയൻെറ സസ്പെൻഷൻ അവലോകനം ചെയ്യുന്ന സമിതിയിൽ നിന്നും ഡി.ജി.പിയെ ഒഴിവാക്കിയതും വിവാദമായി.
സാധാരണ ഗതിയിൽ പോലീസും ആഭ്യന്തര വകുപ്പും ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്.ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് ഇതായിരുന്നു രീതി. രണ്ടാം പിണറായി സർക്കാരിലും ഇതു തന്നെയായിരുന്നു അവസ്ഥ. എന്നാൽ രണ്ടു വർഷം കഴിഞ്ഞതോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു.മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി.ശശി എത്തിയതോടെ കാതലായ മാറ്റങ്ങളാണ് ആഭ്യന്തര വകുപ്പിൽ വന്നത്. മുമ്പ് നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറി ആയിരിക്കുമ്പോഴും അദ്ദേഹം പോലീസിൻ്റെ കാര്യത്തിൽ കർശനമായി ഇടപെട്ടിരുന്നു.ഇതേ ശൈലി തന്നെയാണ് ഇപ്പോഴും അദ്ദേഹം പിന്തുടരുന്നത്. എം.ആർ.അജിത്കുമാറാണ് പോലീസിൽ പി.ശശിയുടെ വിശ്വസ്തൻ.
ഐ.ജി.വിജയൻെറ സസ്പെൻഷൻ അവലോകനം ചെയ്യാൻ ഡി.ജി.പിയെ ഒഴിവാക്കി രൂപീകരിച്ച കമ്മിറ്റിയിൽ ചീഫ് സെക്രട്ടറി വി.വേണു, അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ശാരദാ മുരളീധരൻ, ബിശ്വനാഥ് സിൻഹ, കെ ആർ ജ്യോതിലാൽ എന്നിവരാണ് ഉള്ളത്. ഇതിൽ സംസ്ഥാന പോലീസ് മേധാവിയെ ഉൾപ്പെടുത്താത്തതിൽ ശക്തമായ അമർഷം ഐപിഎസുകാർക്കിടയിലുണ്ട്. ചുരുക്കത്തിൽ ഐ.പി.എസ് , ഐ എ എസ് പോരിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്.
ഐ.പി.എസുകാരെ സസ്പെൻഡ് ചെയ്യുമ്പോൾ മൂന്നു മാസത്തിലൊരിക്കൽ റിവ്യൂ നടത്തണം. കെ പത്മകുമാർ മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകാതിരുന്നാൽ വിജയൻ്റെ സസ്പെൻഷൻ തനിയെ റദ്ദാവും. വിജയനെതിരായ നടപടി കടുത്തു എന്നു തന്നെയാണ് പോലീസിലെ ഉന്നതരുടെ അഭിപ്രായം. അന്നത്തെ ചീഫ് സെക്രട്ടറി വി.പി.ജോയ് വിജയൻ്റെ സസ്പെൻഷനോട് യോജിച്ചിരുന്നില്ല. എലത്തൂർ തീവണ്ടി തീവയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുമായി രത്നഗിരിയിൽ നിന്നും മടങ്ങിയ പോലീസ് സംഘത്തെ പി.വിജയൻ ബന്ധപ്പെട്ടതാണ് സസ്പെൻഷന് കാരണമായത്. ഇത് പത്രങ്ങൾക്ക് ചോർത്തി നൽകാനാണെന്ന് പ്രചരണം ഉണ്ടായി.
അതിനിടെ വിജയനെ തച്ചങ്കരി വിരമിക്കുന്ന ഒഴിവിൽ മനുഷ്യാവകാശ കമ്മീഷൻ ഐ.ജിയായി നിയമിക്കാനും സാധ്യതയുള്ളതായി കേൾക്കുന്നു. തച്ചങ്കരി ഈ മാസം ഒടുവിൽ വിരമിക്കും.
തികച്ചും അപ്രതീക്ഷിതമായി മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം വി ശ്രേയാംസ് കുമാർ വിജയൻ വിവാദത്തിൽ സർക്കാരിനെതിരെ തിരിഞ്ഞതാണ് സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കിയത്.
ശ്രേയാംസ് കുമാറിൻ്റെ നിലപാട് ഇടതു മുന്നണിയെ കൂടി പ്രതിസന്ധിയിലാക്കി.ഇത്തരത്തിൽ ഒരു തുറന്ന നിലപാട് സ്വീകരിക്കാതിരുന്നാൽ ശ്രേയാംസ് കുമാർ പ്രതിസന്ധിയിലാവുമായിരുന്നു. ശ്രേയാംസിൻ്റെ നിശബ്ദത മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിയിരുന്നു.
എലത്തൂർ കേസിൽ മാതൃഭൂമിക്കെതിരായ പൊലീസ് നടപടി പ്രത്യേക ലക്ഷ്യത്തോടെയായിരുന്നുവെന്ന വെളിപ്പെടുത്തലാണ് മാതൃഭൂമി മാനേജിങ് ഡയറക്ടർ എം വി ശ്രേയാംസ് കുമാർ നടത്തിയത്. 'മിണ്ടാനാണ് തീരുമാനം എന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രത്യേക പരിപാടിയിലാണ് ശ്രേയാംസ് കുമാറിന്റെ വെളിപ്പെടുത്തൽ വന്നത്. എലത്തൂർ കേസിൽ മാതൃഭൂമി ജീവനക്കാർക്ക് എതിരെ കേസ് എടുത്തത് ഒരു പൊലീസ് ഓഫീസറുടെ പേര് പറയിക്കാൻ വേണ്ടിയാണെന്ന് ശ്രേയാംസ് കുമാർ തുറന്നടിച്ചു. ഒരു പൊലീസ് ഓഫീസറുടെ പേര് വെളിപ്പെടുത്താനായി ജീവനക്കാരെ സമ്മർദ്ദപ്പെടുത്തിയെന്നും സൈബർ ആക്രമണങ്ങൾക്ക് മുന്നിൽ മാധ്യമങ്ങൾ മുട്ടുമടക്കില്ലെന്നും ശ്രേയാംസ് കുമാർ വ്യക്തമാക്കി.
'ഒരു ഗവൺമെന്റിനെ വിമർശിച്ചാൽ, അവരുടെ നടപടികളെ വിമർശിച്ചാൽ രാജ്യദ്രോഹ കുറ്റം ചുമത്താൻ വകുപ്പുള്ള രാജ്യത്താണ് നമ്മൾ നിൽക്കുന്നത്. റിപ്പോർട്ടർമാർക്കെതിരെ പൊലീസ് കേസെടുക്കുന്നത് ഒട്ടും അഭികാമ്യമല്ല. എലത്തൂർ കേസിൽ ദൃശ്യങ്ങൾ പകർത്തിയതിനാണ് മാതൃഭൂമി റിപ്പോർട്ടറുടെ ഫോൺ അടക്കംപിടിച്ചെടുത്തതും ജീവനക്കാർക്കെതിരെ കേസെടുത്തതും.
എലത്തൂർ പ്രതിയുമായി എത്തുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയതിനാണ് മാതൃഭൂമി ജീവനക്കാർക്കെതിരെ നടപടിയുണ്ടായത്. ഏപ്രിൽ നാലിലെ സംഭവത്തിന് മേയിലാണ് എഫ് ഐ ആർ ഇടുന്നത്. ഇതിന് പുറകിൽ വ്യക്തമായ ചില ലക്ഷ്യങ്ങളുണ്ട്. ചില പൊലീസുകാരെ സ്ഥാനത്ത് നിന്നും നീക്കാൻ ലക്ഷ്യമിട്ടാണ് ഈ നീക്കം നടന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് എലത്തൂർ കേസിലെ പ്രതിയെ കൊണ്ടുവരുന്ന വിവരം തന്നതെന്ന് റിപ്പോർട്ടറെ കൊണ്ട് പറയിപ്പിക്കാൻ ശ്രമം നടന്നു. ആ പൊലീസ് ഓഫീസറുടെ പേര് പറയാൻ ജീവനക്കാർക്ക് നേരെ പൊലീസ് സമ്മർദ്ദമുണ്ടായതെന്നും ശ്രേയംസ് കുമാർ തുറന്നടിച്ചു. ഇത് അജിത് കുമാറിനും ശശിക്കുമുള്ള ശ്രേയാംസിൻ്റെ ഒളിയമ്പായിരുന്നു.
സൈബർ അറ്റാക്ക് വളരെയധികം നേരിടുന്ന ഒരു കാലത്തിൽ കൂടിയാണ് മാധ്യമങ്ങൾ കടന്ന് പോകുന്നത്. എത്ര സൈബറാക്രമണമുണ്ടായാലും മാധ്യമങ്ങൾ ചെയ്യേണ്ടത് അവർ ചെയ്യുക തന്നെ ചെയ്യും. സൈബർ പോരാളികളെ വെച്ച് മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും തകർക്കാനും വായടപ്പിക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്നും ശ്രേയാംസ് കുമാർ ആരോപിച്ചു.
ഐ.ജി.പി. വിജയനെ സസ്പെൻറ് ചെയ്യാൻ വേണ്ടിയാണ് ഇത്തരം ഒരു നീക്കം ഉണ്ടായതെന്നാണ് ശ്രേയാംസ് കുമാർ പരോക്ഷമായി പറഞ്ഞത്. പോലീസ് ഉന്നതൻ ആണ് സസ്പെൻഷന് പിന്നിലെന്ന് ഇതിനകം വാർത്തകൾ പുറത്തു വന്നിരുന്നു.
വിജയന്മ മൂന്നു മാസത്തിനകം സർവീസിൽ തിരികെ പ്രവേശിക്കാൻ സ്വാഭാവികമായ അവസരം ഒരുക്കുകയാണ് അദ്ദേഹത്തിൻ്റെ സഹപ്രവർത്തകർ ചെയ്യുന്നത്. പിണറായി ഉഗ്രപ്രതാപിയായിരുന്നെങ്കിൽ ഇത്തരം ഒരു സംഭവം സേനയിൽ സംഭവിക്കുമായിരുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസിനോട് പോലും വിയോജിക്കുന്ന വിധത്തിലാണ് പോലീസിൽ കാര്യങ്ങൾ നടക്കുന്നത്.
മറ്റാരെ സസ്പെൻറ് ചെയ്താലും വിജയനെ സസ്പെൻറ് ചെയ്യരുതായിരുന്നു എന്നാണ് ഉദ്യോഗസ്ഥ സമൂഹം പറയുന്നത്.ആരെയും ദ്രോഹിക്കുന്നയാളല്ല ഐ.ജി.പി.വിജയൻ.സങ്കീർണമായ ജീവിതാവസ്ഥയിലൂടെയാണ് അദ്ദേഹം കടന്നു പോയിട്ടുള്ളത്. പത്താം ക്ലാസ് തോറ്റ ശേഷം നിശ്ചയദാര്‍ഢ്യത്തോടെ പഠിച്ച് ഐപിഎസ് നേടിയ വ്യക്തിയാണ് അദ്ദേഹം.
കൂലിപ്പണിക്കാരന്‍റെ മകനായാണ് അദ്ദേഹം ജനിച്ചത്. കഠിനാധ്വാനവും നിശ്ചയദാര്‍ഡ്യവും കൊണ്ട് ഐപിഎസ് നേടിയ ചരിത്രമാണ് ഐജി പി.വിജയന്‍റേത്. ഔദ്യോഗിക ജീവിതത്തില്‍ ഒട്ടേറെ മാതൃകാപ്രവര്‍ത്തനങ്ങളിലൂടെ എല്ലാവരുടെയും കയ്യടി നേടിയ ഉദ്യോഗസ്ഥനെ സസ്പെന്‍റ് ചെയ്തതിന് പിന്നില്‍ ഉയരുന്ന ചോദ്യങ്ങള്‍ നിരവധിയാണ്.
ആർക്കും എപ്പോഴും കാണാനും സംസാരിക്കാനും കഴിയുന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹം.
പുത്തൂര്‍ മഠത്തില്‍ കൂലിപ്പണിക്കാരനായ പി വേലായുധന്‍റെ മകനായി ജനിച്ച ഐജി പി.വിജയന്‍റെ ഐപിഎസിലേക്കുള്ള യാത്ര ഒരു മോട്ടിവേഷണൽ സ്റ്റോറിയാണ് . പത്തിൽ തോറ്റ വിജയൻ ചുമടെടുക്കാൻ വരെ പോയി.. ഇക്കാലത്ത് ഒരു ദിവസം വന്ന പത്രവാർത്തയാണ് വിജയന് പുതിയൊരു വെളിച്ചം ജീവിതത്തില്‍ നല്‍കിയത്. പാവപ്പെട്ട വീട്ടിലെ കുട്ടി ഐഎഎസ് നേടിയ വാര്‍ത്തയായിരുന്നു അത്.മുൻ ചീഫ് സെക്രട്ടറി വി പി ജോയിയെക്കുറിച്ചായിരുന്നു ആ വാര്‍ത്ത.
വി.പി.ജോയിയുടെ ജീവിതം പി വിജയനെ ആവേശഭരിതനാക്കി. പാവപ്പെട്ടവർക്ക് അന്ന് ബാലികേറാമലയായിരുന്നു സിവിൽ സർവീസ്. പാവപ്പെട്ട വീട്ടിലെ കുട്ടികൾക്ക് സിവിൽ സർവീസ് സ്വപ്നമല്ല യാഥാർത്ഥ്യമാക്കാമെന്ന് അദ്ദേഹം മനസിലാക്കി.
പിന്നീട് അധ്യാപകന്‍റെ സഹായത്തോടെ പത്താംക്ലാസും പന്ത്രണ്ടാം ക്ലാസും ജയിച്ചു. അദ്ദേഹം തന്നെ നിര്‍ബന്ധിച്ച് കോളേജിൽ ചേർത്തു. ബിരുദവും ബിരുദാനന്തര ബിരുദവും ഉയര്‍ന്ന നിലയില്‍ വിജയിച്ചു.
ആദ്യത്തെ സിവിൽ സർവീസ് പരീക്ഷയിൽ ഐഎഎസും ഐപിഎസും കിട്ടിയില്ല. വീണ്ടും പരീക്ഷയെഴുതി. കിട്ടിയില്ല. അത്തവണ ആർപിഎഫിൽ കിട്ടി. അതിനിടെ കുറച്ചുനാള്‍ കോളജ് അദ്ധ്യാപകനായി. ഇതിനിടെ വീണ്ടും സിവിൽ സർവീസ് എഴുതിയപ്പോള്‍ കിട്ടിയില്ല. പക്ഷെ, നിരാശനാകാതെ അടുത്തതവണ എഴുതിയപ്പോള്‍ ഐപിഎസ് കിട്ടി.
സിഎന്‍എന്‍ – ഐബിഎന്‍ 2014ലെ ഇന്ത്യന്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുത്തത് വിജയനെ ആയിരുന്നു. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയാണ് അന്ന് പുരസ്‌കാരം സമ്മാനിച്ചത്. ഓൺലൈൻ വോട്ടെടുപ്പിൽ ഒന്നാമത് എത്തിയാണ് വിജയൻ പുരസ്‌കാരം നേടിയത്. ശബരിമലയിലേക്കുള്ള പുണ്യം പൂങ്കാവനം നടപ്പാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മന്‍ കി ബാത്തില്‍’ ഐജി പി വിജയനെ അഭിനന്ദിച്ചു. സ്റ്റുഡന്‍റ്സ് പൊലീസ് കേഡറ്റും പുണ്യം പൂങ്കാവനവും തുടങ്ങി വിജയന്‍ നടപ്പാക്കിയ പദ്ധതികള്‍ പലതാണ്. വിദ്യാര്‍ഥികളില്‍ നിയമം, അച്ചടക്കം, പൗരബോധം എന്നിവ വളര്‍ത്തി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഒരു ജനാധിപത്യ സമൂഹത്തിന്‍റെ ഭാവിയെ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതി വിജയന്‍റെ ആശയമായിരുന്നു. കുട്ടികളോടുള്ള ഞങ്ങളുടെ ഉത്തരവാദിത്തം, ഹോപ്പ്, ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ് ഇനിഷ്യേറ്റീവ് എന്നിവയും വിജയന്‍റെ ആശയങ്ങളായിരുന്നു.കേരളത്തിൽ ഏറ്റവും കൂടുതൽ കേസുകൾ തെളിയിപ്പിക്കപ്പെട്ട ഷാഡോ പൊലീസിങ് സംവിധാനത്തിന് പിന്നിലും വിജയനായിരുന്നു.
പൊതുമേഖലാ സ്ഥാപനമായ കേരളാ ബുക്‌സ് ആൻഡ് പബ്ലിക്കേഷന്‍സിന്‍റെ എംഡിയുമായിരുന്ന പി വിജയൻ സിപിഎമ്മിന്‍റെ താല്‍പര്യം സംരക്ഷിക്കുന്നില്ല എന്ന് ആരോപിച്ച് ഇടതുയൂണിയനുകൾ എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു. പ്രധാനമന്ത്രിയുടെ മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡിലേക്ക് ക്ഷണം കിട്ടിയതും ചിലരുടെ എതിർപ്പിന് കാരണമായെന്നാണ് വിവരം. സിവിൽ സർവീസ് ഉദ്യോഗസ്ഥർ കേന്ദ്ര സർക്കാരിന് കീഴിൽ വരുന്നവരാണ്. പ്രധാനമന്ത്രി ഒരു പ പരാമർശം നടത്തിയാൽ അത് അവരെ സംബന്ധിച്ചടത്തോളം വലിയ അംഗീകാരമാണ്.
ചില ഉന്നത ഉദ്യോഗസ്ഥരുടെ വ്യക്തി വൈരാഗ്യമാണ് സസ്പെൻഷന് കാരണമെന്നാണ് വിജയനെ അനുകൂലിക്കുന്നവർ ആരോപിക്കുന്നത്. പുരാവസ്തു തട്ടിപ്പുകേസിലെ പ്രതിയോടൊപ്പം പടമെടുത്ത് രസിച്ചവർ പോലും യാതൊരു നടപടിക്കും വിധേയരാകാതെ തുടരുമ്പോൾ പി വിജയനെതിരായ നടപടി പകപോക്കലാണെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ വാദം. മോൻസൻ കേസിൽ ആരോപണ വിധേയരായവർക്കെതിരെ
ഹൈക്കോടതി വരെ പരാമർശം നടത്തിയിരുന്നു.എന്നിട്ടും ഒന്നും സംഭവിച്ചില്ല.
തീവ്രവാദ വിരുദ്ധ സേനയുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ എന്ന നിലയിലാണ് വിജയൻ ഷാരൂഖ് ഖാനെ കൊണ്ടുവന്ന ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടത്. ഇതിൽ സംസ്ഥാനത്തെ ഉയർന്ന ഉദ്യോഗസ്ഥരൊന്നും നീതികേട് കാണുന്നില്ല. ഒരു ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥന് തൻ്റെ കീഴിലുള്ള പോലീസുകാരെ വിളിച്ച് വിവരങ്ങൾ അന്വേഷിക്കുന്നതിൽ എന്താണ് തെറ്റ് എന്ന് ചോദിക്കുന്നവർ നിരവധിയുണ്ട്.
ഐ.ജിയുടെ സസ്പെൻഷൻ പിണറായിയുടെ ഇല്ലാത്ത ഇമേജിന് കൂടുതൽ ദോഷം ഉണ്ടാക്കി. സർക്കാരിൽ അമിത സ്വാധീനമുള്ള ഒരു ഉന്നത ഉദ്യോഗസ്ഥൻെറ ഇടപെടലാണ് സസ്പെൻഷന് പിന്നിലെന്ന് മനസിലാക്കുന്നു. ഒരു സാധാരണ സർക്കാർ ഉദ്യോഗസ്ഥനെ
സസ്പെൻ്റ് ചെയ്യുന്ന വിധത്തിലാണ് വിജയനെ സസ്പെൻറ് ചെയ്തത്. ഇതാണ് സംസ്ഥാനത്തെ അവസ്ഥയെങ്കിൽ ആർക്കും ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്ന മുന്നറിയിപ്പ് ഉയർന്ന ഉദ്യോഗസ്ഥർ മുഖ്യമന്ത്രിക്ക് നൽകിക്കഴിഞ്ഞു.
കേന്ദ്ര സർക്കാർ അതീവ ഗൗരവത്തോടെയാണ് സാഹചര്യം വീക്ഷിക്കുന്നത്.പ്രധാനമന്ത്രിയുടെ പ്രശംസക്ക് പാത്രമായ ഒരുദ്യോഗസ്ഥനെ സസ്പെൻ്റ് ചെയ്യുന്നത് നല്ല കീഴ് വഴക്കമല്ലെന്ന് സിവിൽ സർവീസ് ഉദ്യോഗസ്ഥർ കരുതുന്നു. ചുരുക്കം ചില ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഇത്തരം ഒരു അംഗീകാരം ലഭിക്കുക.എന്നാൽ വിജയൻ്റെ സസ്പെൻഷന് പ്രധാനമന്ത്രിയുടെ പ്രസംഗവുമായി ഒരു ബന്ധവുമില്ലന്ന് പിണറായി പക്ഷക്കാർ പ്രചരിപ്പിച്ചു.
ചീഫ് സെക്രട്ടറിയുടെയും സംസ്ഥാന പോലീസ് മേധാവിയുടെയും എതിർപ്പ് അവഗണിച്ചാണ് വിജയനെ സസ്പെൻറ് ചെയ്തത്. വിജയൻ്റെ സസ്പെൻഷൻ സിവിൽ സർവീസിൽ കത്തി പടരുകയാണ്.
https://www.facebook.com/Malayalivartha























