വീട്ടുജോലിക്കാരിയെ മുറിയിൽ പൂട്ടിയിട്ട് പീഡനം..ബഹ്‌റൈനിൽ കുടുങ്ങിയ മലയാളി യുവതിക്ക് മോചനം..സഹായിച്ചത് ഇടുക്കി എം.പി ഡീൻ കുര്യാക്കോസ്

ഏജൻസിയുടെ ചതിയിൽപെട്ട് ബഹ്‌റൈനിൽ കുടുങ്ങിയ വീട്ടുജോലിക്കാരിക്ക് ഒടുവിൽ മോചനം. ഡീൻ കുര്യാക്കോസ് എം.പിയുടെ അവസരോചിത ഇടപെടലാണ് അവർക്ക് തുണയായത്. ഇടുക്കി വാളറ ഇല്ലിത്തോട് സ്വദേശിനിയാണ് രക്ഷപ്പെട്ട് കഴിഞ്ഞ ദിവസം നാടണഞ്ഞത്.
ഇവരെ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ജൂൺ മാസത്തിലാണ് യുവതിയെ ബഹ്‌റൈനിൽ വീട്ടുജോലിക്കായി ഷിഹാബ്, വിഘ്നേഷ് ബാബു എന്നിവർ ചേർന്ന് കൊണ്ടുവന്നത്. സ്വദേശിയുടെ വീട്ടിൽ ജോലിക്കായി വിട്ട യുവതിക്ക് ബി.പി കൂടുകയും ശരീരമാസകലം നീര് വെക്കുകയും ചെയ്തു. തുടർന്ന് അവടെ നിന്നും കടത്തിയ ഇവരെ വിഘ്നേഷും ഷിഹാബും ചേർന്ന് ഏജൻസിയുടെ മുറിയിൽ പൂട്ടിയിട്ടു.
ഭക്ഷണമോ, മരുന്നുകളോ നൽകാതെ ദിവസങ്ങളോളം മുറിയിൽ പൂട്ടിയിട്ട ഇവരെ നാട്ടിലേക്ക് തിരികെ അയക്കണമെങ്കിൽ രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. ഈ വിവരങ്ങൾ അറിഞ്ഞ ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് വിഷയത്തിൽ ഇടപെടുകയും ഐ.വൈ.സി.സി ഭാരവാഹിയായ ബേസിൽ നെല്ലിമറ്റത്തെ ബന്ധപ്പെടുകയും അദ്ദേഹം വഴി പ്രവാസി ലീഗൽ സെൽ ബഹ്റൈൻ കോഡിനേറ്റർ സുധീർ തിരുനിലത്തും ഇന്ത്യൻ എംബസി പ്രതിനിനിധികളും ചേർന്ന് അവരെ രക്ഷപ്പെടുത്തുകയുമായിരുന്നു.
ശേഷം അവരെ കഴിഞ്ഞ ദിവസം നാട്ടിലേക്ക് കയറ്റിവിടുകയും ചെയ്തു. ഈ വിഷയത്തിൽ ഇന്ത്യൻ എംബസി അധികൃതരുടെ ഭാഗത്ത് നിന്നും ലഭിച്ച പിന്തുണ പ്രശംസനീയമാണെന്ന് അവർ പറഞ്ഞു. വിദേശ രാജ്യങ്ങളിലേക്ക് ജോലിക്ക് പോകുന്നവർ നോർക്കയുമായും, രജിസ്റ്റേർഡ് ഏജൻസികൾ വഴിയും രജിസ്റ്റർ ചെയ്ത് നിയമപരമായി വിസയെടുത്ത് പോകണമെന്ന് സുധീർ തിരുനിലത്ത് പറഞ്ഞു. ഏജൻസികളുടെ ചതിയിൽപെടുന്ന ഇതുപോലുള്ള സംഭവങ്ങൾ ഒഴിവാക്കുവാൻ ഇതുമൂലം സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























