കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, സൗദി അറേബ്യയിൽ ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു

സൗദി അറേബ്യയിൽ അടുത്തിടെയായി ഉണ്ടാകുന്ന വാഹനാപകടങ്ങളിൽ പ്രവാസികളുൾപ്പെടെ മണപ്പെടുകയുണ്ടായി. കഴിഞ്ഞ ദിവസം മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഒരാൾ മരണപ്പെട്ട വാർത്തയും പുറത്തുവന്നിരുന്നു. ഇപ്പോൾ വീണ്ടും മദീനക്ക് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു കുടുംബത്തിലെ ആറുപേർ മരണപ്പെട്ടു. മഹ്ദു ദഹബ് പട്ടണത്തേയും മദീനയെയും ബന്ധിപ്പിക്കുന്ന ഖുറൈദ റോഡിലാണ് സൗദി കുടുംബം സഞ്ചരിച്ച കാറപകടമുണ്ടായത്.
കുടുംബാംഗങ്ങളായ ആറു പേരാണ് മരിച്ചത്. സൗദി സൈനികനായ കുടുംബനാഥനും ഭാര്യയും ഒരു മകനും മൂന്നു പെൺമക്കളുമാണ് മരിച്ചത്. ഒരു കുട്ടി പരിക്കുകളോടെ രക്ഷപ്പെട്ടു. പരിക്കുകളോടെ രക്ഷപ്പെട്ട അഞ്ചു വയസുകാരനെ റെഡ് ക്രസൻറ് എയർ ആംബുലൻസിൽ മദീന മെറ്റേണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാലെൻറ ആരോഗ്യനില ഭേദമായിട്ടുണ്ട്.
രണ്ടു വർഷം മുമ്പ് ദക്ഷിണ സൗദി അതിർത്തിയിൽ നിയമിക്കപ്പെട്ട സൈനികനും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. കുടുംബത്തെ ദക്ഷിണ സൗദിയിലേക്ക് മാറ്റാൻ തീരുമാനിച്ച സഹോദരൻ ഭാര്യയെയും മക്കളെയുമായി തബൂക്കിൽ നിന്ന് ദക്ഷിണ സൗദിയിലേക്ക് പോകുന്നതിനിടെയാണ് ഖുറൈദ റോഡിൽ വെച്ച് കാർ അപകടത്തിൽ പെട്ടതെന്ന് സൈനികെൻറ സഹോദരൻ സയ്യാഫ് അൽശഹ്റാനി പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം സൗദി അറേബ്യയിൽ മലയാളി കുടുംബത്തിന്റെ വാഹനം അപകടത്തിൽപ്പെട്ട് ഒരാൾ മരണപ്പെട്ടു. മലപ്പുറം കോട്ടക്കൽ പറപ്പൂർ ശാന്തിനഗറിലെ മുഹമ്മദ് കുട്ടിയുടെ ഭാര്യ ആലുങ്ങൽ സാജിത (55) ആണ് മരിച്ചത്.ഉംറ കഴിഞ്ഞ് മടങ്ങിയ മലയാളി കുടുംബത്തിന്റെ വാഹനത്തിന് പിറകിൽ ത്വാഇഫിനടുത്ത് വെച്ച് അമിത വേഗത്തിലെത്തിയ കുവൈത്തി പൗരന്റെ കാറിടിച്ചാണ് അപകടമുണ്ടായത്. ഇതിനെ തുടർന്ന് മലയാളി കുടുംബത്തിന്റെ വാഹനം പലതവണ തലകീഴായി മറിഞ്ഞു. മലയാളികളുടെ വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേരിൽ രണ്ട് പേർ പരിക്കുകളോടെ ആശുപ്രത്രിയിൽ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha
























