വിമാനത്തിലെ ആ തകരാർ പരിഹരിച്ചത് സെല്ലോ ടേപ്പ് ഒട്ടിച്ച്, ഗുരുതര വീഴ്ച്ച യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടത് വിമാനത്തിന് പുറത്തിറങ്ങിയ പിന്നാലെ, വിമാനക്കമ്പനിയുടെ വിശദീകരണമിങ്ങനെ...

യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി അപകടമുണ്ടാകുന്ന തരത്തിൽ ഒരു സാഹചര്യവും ഇല്ലെന്ന് ഉറപ്പിച്ച ശേഷമാണ് ഏതൊരു വിമാനവും യാത്രയ്ക്കായി പുറപ്പെടുന്നത്. യാദൃശ്ചികവശാൽ അങ്ങനെ സംഭവിച്ചാൽ തന്നെ അടിയന്തര ലാൻഡിങ് നടത്തി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാറുണ്ട്. എന്നാൽ ഇപ്പോൾ എയര്‍ലൈന്‍റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ച്ച വിവാദമായിരിക്കുകയാണ്.
യാത്രാ വിമാനത്തിന്റെ തകരാർ താൽകാലികമായി ടേപ്പ് ഒട്ടിച്ച് പരിഹരിച്ച് യാത്രനടത്തിയിരിക്കുകയാണ് ഒരു വിമാനക്കമ്പനി. ഇതോടെ സോഷ്യല്‍ മീഡിയയില്‍ പലതരത്തിലുള്ള കമന്റുകളും പ്രത്യക്ഷപ്പെട്ടു. യാത്ര പുറപ്പെടുന്നതിന് മുമ്പ് ഇങ്ങനെ ഒട്ടിച്ചുവെച്ചത് കണ്ടിരുന്നെങ്കില്‍ 99 ശതമാനം പേരും ആ വിമാനത്തില്‍ കയറില്ലായിരുന്നെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. വിമാനത്തിന്റെ സുരക്ഷയെ കുറിച്ചും ആശങ്കകളുയര്‍ന്നു.
ഇറ്റലിൽ ഓഗസ്റ്റ് മൂന്ന് വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്. രാവിലെ 7.20ന് കഗ്ലിയറി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട് 8.14ന് ഫ്യുമിച്ചീനോ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ AZ1588 ഐടിഎ എയര്‍വേയ്‌സ് വിമാനത്തിന്റെ മുന്‍ഭാഗമാണ് ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച നിലയില്‍ കണ്ടത്. ഇതിന്റെ ദൃശ്യങ്ങൾ സര്‍ദിനിയ റീജിയന്‍ മുന്‍ പ്രസിഡന്റ് മൗറോ പിലിയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇത് സാമൂഹിക മാധ്യമത്തില്‍ പ്രചരിച്ചതോടെയാണ് സംഭവം വൈറലായത്. ഈ വിമാനത്തില്‍ റോമിലേക്ക് വന്നതാണ് സര്‍ദിനിയ റീജിയന്‍ മുന്‍ പ്രസിഡന്റ് മൗറോ പിലി. ഫ്യുമിചിനോ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴാണ് ഇത്തരമൊരു ഗുരുതര വീഴ്ച്ച യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടതെന്നും അദ്ദേഹം കുറിച്ചു.
എന്നാല്‍ സംഭവം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ പ്രതികരണവുമായി വിമാനക്കമ്പനിയും രംഗത്തുവന്നു. അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് എപ്പോഴും യാത്ര നടത്തുന്നത്. യാത്രക്കാരോടും ജീവനക്കാരോടമുള്ള ബഹുമാനം നിലനിര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നതെന്നുമാണ് വിഷയത്തിൽ ഐടിഎ എയര്‍വേയ്‌സ് പ്രതികരിച്ചത്. വിമാനത്തിന്റെ ഒരു പാനലില്‍ കേടുപാട് കണ്ടെത്തിയ സ്ഥലത്ത് താല്‍ക്കാലിക പരിഹാരമെന്ന നിലയില്‍ അറ്റകുറ്റപ്പണികള്‍ അനിവാര്യമായിരുന്നെന്നും എയര്‍ലൈന്‍ കൂട്ടിച്ചേര്‍ത്തു.
വിമാനത്തിന്റെ നിര്‍മ്മാതാക്കള്‍ അംഗീകരിച്ച നിബന്ധനകള്‍ക്ക് അനുസൃതമായാണ് പ്രവര്‍ത്തിച്ചത്. വിമാനത്തില്‍ പതിച്ചത് അടിയന്തര സന്ദര്‍ഭങ്ങളില്‍ താപവ്യതിയാനങ്ങളെ പ്രതിരോധിക്കാന്‍ കഴിവുള്ള പ്രത്യേക രീതിയിലുള്ള മെറ്റാലിക് ഹൈ സ്പീഡ് ടേപ്പ് ആണെന്നും എയറോനോട്ടിക്കല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാറുള്ളതാണെന്നും എയര്‍ലൈന്‍ അധികൃതര്‍ പറഞ്ഞു.
അതേസമയം കരടി കാരണം വിമാനം വൈകിപ്പുറപ്പെട്ട സാഹചര്യത്തിൽ യാത്രക്കാരോട് ക്ഷമാപണം നടത്തിയിരിക്കുകയാണ് ഇറാഖി എയര്‍ലൈന്‍സ്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ടെര്‍മിനൽ 2-ൽ നിന്ന് യാത്രപുറപ്പെടേണ്ട വിമാനമാണ് കരടി കാരണം വൈകിയത്. വിമാനത്തിലെ കാർഗോയിൽ നിയമപരമായി കൊണ്ടുവരുകയായിരുന്ന കരടിയെ കൂട്ടിലടച്ചാണ് സൂക്ഷിച്ചിരുന്നത്.
എന്നാൽ അബദ്ധവശാൽ പുറത്തുചാടുകയായിരുന്നു. ഇതോടെ യാത്രക്കാരും ജീവനക്കാരും പരിഭ്രാന്തരായി. വിമാനത്തിൽവെച്ച് കരടിയെ മയക്കിയ ശേഷം വിമാനത്തില്‍ നിന്ന് പുറത്തിറക്കാന്‍ ജീവനക്കാര്‍ യുഎഇ അധികൃതരുമായി ഏകോപിപ്പിച്ചിരുന്നു. തുടർന്ന് മയക്കിയ ശേഷമാണ് കരടിയെ കൊണ്ടുപോയത്. ഇതേതുടർന്ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇതേ വിമാനത്തിന്‍റെ ഇറാഖ് തലസ്ഥാനത്തേക്കുള്ള മടക്കയാത്ര വൈകുകയായിരുന്നു.
https://www.facebook.com/Malayalivartha
























