ഇനി പുതിയ ലോഗോയിൽ എയർ ഇന്ത്യയുടെ സഞ്ചാരം, 'വിസ്ത' എന്ന പേരിൽ പുതിയ ലോഗോ കമ്പനി അവതരിപ്പിച്ചു, അശോക ചക്രത്തോട് സാമ്യമുള്ള പഴയ ലോഗോ ഇനി ഉണ്ടാകില്ല, പുതിയ ലോഗോ ഡിസംബർ മുതൽ...!!

ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ എയർ ഇന്ത്യ അടിമുടി മാറ്റത്തിനൊരുങ്ങുകയാണ്. ലോകത്തിലെ തന്നെ മികച്ച എയർലൈനുകളുടെ നിരയിലേക്ക് എയർ ഇന്ത്യയെ കൊണ്ടുവരാനായി കമ്പനി ഏറ്റെടുത്തത് മുതൽ ടാറ്റ ഗ്രൂപ്പ് കിണഞ്ഞ് പരിശ്രമിക്കുകയാണ്. ഇതിനിടയിൽ മുഖം മിനുക്കി ഇനി പുതിയ ലോഗയിലാണ് എയർ ഇന്ത്യയുടെ സഞ്ചാരം. 'വിസ്ത' എന്ന പേരിൽ പുതിയ ലോഗോ കമ്പനി അവതരിപ്പിച്ചു. ഇതോടെ അശോക ചക്രത്തോട് സാമ്യമുള്ള പഴയ ലോഗോ ഇനി ഉണ്ടാകില്ല.
ദ വിസ്ത എന്നാണ് പുതിയ ലോഗോയുടെ പേര്. അതിരുകളില്ലാത്ത സാദ്ധ്യതകളെയും പുരോഗമനത്തെയും ധീരമായ പുതിയ കാഴ്ചപ്പാടിനെയുമാണ് പുതിയ ലോഗോ പ്രതിനിധീകരിക്കുന്നതെന്ന് കമ്പനി അവകാശപ്പെട്ടു. ചരിത്രത്തിൽ അടയാളപ്പെടുത്തിയ എയർ ഇന്ത്യ വിമാനത്തിൽ ഇനി വിസ്ത ലോഗോ പ്രത്യക്ഷപ്പെടുമെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.
ലോകത്തിന്റെ എല്ലാ കോണിൽ നിന്നുമുള്ള അതിഥികൾക്ക് സേവനം നൽകുന്ന ലോകോത്തര വിമാനക്കമ്പനിയായി എയർ ഇന്ത്യയെ മാറ്റാനുള്ള അഭിലാഷമാണ് പുതിയ ബ്രാൻഡ് പ്രതിഫലിപ്പിക്കുന്നത്. ആഗോളതലത്തിൽ അഭിമാനത്തോടെ പുതിയ ഇന്ത്യയെ പ്രതിനിധീകരിക്കുന്നുവെന്നും എയർ ഇന്ത്യ സിഇഒ കാമ്പൽ വിൽസൺ പറഞ്ഞു. എയർ ഇന്ത്യയുടെ മുഖമായ 'മഹാരാജ' യെ പൂർണമായി ഒഴിവാക്കുന്നില്ലെന്നും മാറ്റങ്ങളോടെ നിലനിൽക്കുമെന്നും സിഇഒ അറിയിച്ചു.
എയർ ഇന്ത്യ കേവലമൊരു ബിസിനസല്ല, അതൊരു വികാരവും ദേശീയ ദൗത്യവുമാണെന്ന് ടാറ്റാ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ വ്യക്തമാക്കി. ഇനിയും ഒരുപാട് ജോലികൾ ഇനിയും ഉണ്ടെന്നും ഡിസംബറിനുള്ളിൽ മാറ്റങ്ങളെല്ലാം പൂർത്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2023 ഡിസംബർ മുതലാണ് പുതിയ ലോഗോ എയർ ഇന്ത്യ വിമാനങ്ങളിൽ പ്രത്യക്ഷപ്പെടുക. എയർ ഇന്ത്യയുടെ ആദ്യ എയർബസ് എ350 യിലാണ് ലോഗോ ആദ്യമായി ചിത്രീകരിക്കുക. പുതിയ ബ്രാൻഡിലൂടെ യാത്രക്കാർക്ക് മികച്ച സേവനം നൽകുന്ന ഒരു ലോകോത്തര വിമാനക്കമ്പനിയായി എയർ ഇന്ത്യയെ മാറ്റാൻ സാധിക്കുമെന്ന് അധികൃതർ പ്രതീക്ഷ പ്രകടപ്പിച്ചു. പുതിയ എയർ ഇന്ത്യ ഊർജ്ജസ്വലവും ആത്മവിശ്വാസത്തിലൂന്നിയതാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
അതേസമയം 2023 സാമ്പത്തിക വർഷത്തിൻെറ അവസാനത്തിൽ എയർ ഇന്ത്യയുടെ മൊത്തം നഷ്ടം 14,000 കോടി രൂപയാണ്. കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായിരുന്ന എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത് ഒരു വർഷം പിന്നിട്ടപ്പോൾ, പഴയ വിമാനങ്ങളും എഞ്ചിനുകളിലും എഴുതിത്തള്ളുന്നത് ഉൾപ്പെടെയുള്ള നഷ്ടമാണിത്. എയർ ഇന്ത്യയുടെ കാലപ്പഴക്കം ചെന്ന വിമാനങ്ങളും എഞ്ചിനുകളും കാരണം ഏകദേശം 5,000 കോടി രൂപയുടെ നഷ്ടം എയർ ഏഷ്യക്കാണ്. 1,500 കോടി രൂപയാണ് എയർ ഇന്ത്യയുടെ നഷ്ടം. ഇതിനിടയിലാണ് പുതിയ ലോഗയിൽ എയർ ഇന്ത്യ കുതിക്കാൻ ഒരുങ്ങുന്നത്.
https://www.facebook.com/Malayalivartha
























