ദുബായിൽ നിന്ന് കൊച്ചിയിലേയ്ക്ക് പറക്കേണ്ട എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം വൈകിയത് 10 മണിക്കൂറോളം, പലരും ടിക്കറ്റെടുക്കുന്നത് ഇരട്ടിയോളം നിരക്ക് നൽകി, അനീതിയെന്ന് യാത്രക്കാരുടെ പരാതി...!!

യാത്രക്കാർക്ക് തലവേദയായി മാറിയിരിക്കുകയാണ് എയർ ഇന്ത്യാ എക്സ്പ്രസ്. സാങ്കേതിക തകരാർ, വിമാനം വൈകിപ്പുറപ്പെടൽ എന്നിവയുടെ പേരിൽ ദിനംപ്രതി ഇപ്പോൾ പഴി കേൾക്കേണ്ട അവസ്ഥയിലാണ് വിമാനക്കമ്പനി. ഇത് ഇന്നും ഇന്നലെയും തുടങ്ങിയ പ്രശ്നമല്ല. ഇതിൽ അധികൃതർ ഒരു പരിഹാരം കണ്ടെത്താത്തതിനാൽ യാത്രക്കാരും പ്രതിഷേധത്തിലാണ്. അടുത്ത കാലത്തായി എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങൾ വൈകുന്നത് തുടർക്കഥയാകുകയാണ്.
ഇപ്പോൾ ദുബായിൽ നിന്ന് കൊച്ചിയിലേയ്ക്ക് പറക്കേണ്ട എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം 10 മണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത്. ഇന്നലെ വൈകിട്ട് ആറരയ്ക്ക് കൊച്ചിയിലേയ്ക്ക് യാത്രതിരിക്കേണ്ടിയിരിരുന്ന എയർ ഇന്ത്യാ എക്സ്പ്രസ് ഇന്ന് പുലർച്ചെ നാലിനാണ് പറന്നത്. സ്ത്രീകളും കുട്ടികളും രോഗികളുമടക്കം ഒട്ടേറെ പേർ ഇത്രയും നേരം ദുബായ് വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടി വന്നു.
അടുത്തബന്ധുവിന്റെ മരണത്തെ തുടർന്നും വിവാഹം പോലുള്ള ചടങ്ങുകളിൽ പങ്കെടുക്കാനും അടിയന്തരമായി നാട്ടിലെത്താൻ യാത്ര തിരിച്ചവരും കൂട്ടത്തിലുണ്ടായിരുന്നു. സാങ്കേതിക പ്രശ്നമാണ് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ യാത്രക്കാരോട് വൈകലിന് കാരണമായി പറഞ്ഞതെങ്കിലും മറ്റൊരു വിമാനം വൈകിയത് കാരണമാണ് ഈ വിമാനം വൈകുന്നതെന്നായിരുന്നു വെബ് സൈറ്റിൽ രേഖപ്പെടുത്തിയിരുന്നത്. ഇരട്ടിയോളം നിരക്ക് നൽകിയാണ് പലരും ടിക്കറ്റെടുക്കുന്നത്. എന്നിട്ടും ഇത്തരത്തിലുള്ള പീഡനം അനീതിയാണെന്ന് യാത്രക്കാർ പരാതിപ്പെട്ടു.
അതേസമയം കഴിഞ്ഞ മാസം 29ന് രാത്രി 8.45ന് ദുബായിൽ നിന്നു തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യാ എക്സ്പ്രസ് എഎക്സ് 544 വിമാനം പുറപ്പെട്ടത് 30 മണിക്കൂർ വൈകിയാണ്. യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയ സമയം കൂടി കണക്കാക്കിയാൽ 33 മണിക്കൂർ. കാത്തിരിപ്പ് അനിശ്ചിതമായപ്പോൾ എതിർപ്പ് ഉയർന്നതിനാൽ മാത്രം പിന്നീടു ഹോട്ടലിലേക്കു മാറ്റുകയായിരുന്നു. 160 പേരുടെ യാത്ര അനിശ്ചിതമായി വൈകിയതിനാൽ പിറ്റേ ദിവസം നക്കേണ്ടിയിരുന്ന രണ്ടു വിവാഹ നിശ്ചയങ്ങൾ ആണ് മുടങ്ങിയത്.
സാങ്കേതിക തകരാർ എന്ന വിശദീകരണമാണ് എയർ ഇന്ത്യ എക്സ്പ്രസ് നൽകിയത്. യാത്രക്കാരിൽ 20 കുട്ടികളും 50 സ്ത്രീകളും ഉണ്ടായിരുന്നു. തിരുവനന്തപുരം, കരിപ്പൂർ എന്നിവിടങ്ങളിലേക്ക് നേരത്തെ എയർ ഇന്ത്യ സർവീസുണ്ടായിരുന്നെങ്കിലും ഇപ്പോൾ എക്സ്പ്രസ് മാത്രമാണ് ആശ്രയം. ശരാശരി കണക്കെടുത്താൽ ആഴ്ചയിൽ ഒന്നു വീതം അവ വൈകുന്നുണ്ട്.
എയർ ഇന്ത്യ എക്സ്പ്രസിന്റെ ടിക്കറ്റ് ക്യാൻസൽ ചെയ്താൽ ഒരാഴ്ച കഴിഞ്ഞു മാത്രമേ റീഫണ്ട് ലഭിക്കൂ. മറ്റ് വഴിയൊന്നുമില്ലെങ്കിൽ മാത്രം എയർ ഇന്ത്യ എക്സ്പ്രസ് എന്ന നിലയിലേക്ക് യാത്രക്കാർ എത്തുന്നതായി ട്രാവൽ ഏജൻസികളും പറയുന്നു. കടുത്ത മൽസരത്തിനിടെയാണ് ഇത്തരം പ്രശ്നങ്ങൾ ഇന്ത്യൻ വിമാനക്കമ്പനിക്ക് ചീത്തപ്പേരുണ്ടാക്കുന്നത്. വിദേശ എയർലൈനുകൾ ഈ സാഹചര്യം പരമാവധി മുതലെടുക്കുന്നു.
https://www.facebook.com/Malayalivartha
























