പറക്കലിനിടെ വിമാനങ്ങൾ നേർക്കുനേർ എത്തിയാൽ? ടേക്ക് ഓഫിനിടെ അപകടം മണത്ത പൈലറ്റ് ചെയ്തത്, 148 യാത്രക്കാരുമായി തിരുവനന്തപുരത്ത് നിന്ന് ദോഹയിലേക്ക് പുറപ്പെടാനൊരുങ്ങിയ ഖത്തർ എയർവേയ്സ് വിമാനത്തിന് സംഭവിച്ചത്...!

പറക്കലിനിടെ വിമാനങ്ങൾ നേർക്കുനേർ എത്തിയാൽ എന്താണ് സംഭവിക്കുക എന്ന് പ്രത്യേകിച്ച് പറയേണ്ടില്ലല്ലോ. വൻ അപകടം ഉണ്ടാകുകയും യാത്രക്കാർക്കും ജീവനക്കാർക്കും ജീവഹാനി സംഭവിക്കുകയും ചെയ്യും. എന്നാൽ ഇത്തരത്തിൽ വൻ അപകടം ഒഴിവാക്കാൻ മുന്നറിയിപ്പ് സന്ദേശം നൽകുന്നതുമായ സംവിധാനം ഉണ്ട്. ശനിയാഴ്ച പുലർച്ചെ 3.50-ന് 148 യാത്രക്കാരുമായി പുറപ്പെട്ട ഖത്തർ എയർവേയ്സിന്റെ വിമാനത്തിലെ ഈ സംവിധാനം തകരാറിലായതിനെത്തുടർന്ന് തിരുവനന്തപുരം-ദോഹ വിമാന യാത്ര റദ്ദാക്കേണ്ടിവന്നു.
ദോഹയിൽ നിന്നു മറ്റൊരു യാത്രാവിമാനത്തിൽ ഈ ഉപകരണമെത്തിക്കും.തുടർന്ന് ഇതേ വിമാനത്തിൽ യാത്രക്കാരെ ദോഹയിലേക്ക് എത്തിക്കുമെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. വളരെയധികം ഉയരത്തിൽ പറക്കുന്ന വിമാനങ്ങൾ ചിലഘട്ടങ്ങളിൽ നേർക്കുനേർ വരുന്ന സാഹചര്യങ്ങളുണ്ടായാൽ കൂട്ടിയിടി ഒഴിവാക്കുന്നതിനായി വിമാനത്തിന്റെ കോക്ക്പിറ്റിൽ സ്ഥാപിച്ചിട്ടുള്ള സ്‌ക്രീൻ ഉൾപ്പെട്ട ട്രാഫിക് കൊളീഷൻ അവോയിഡൻസ് സിസ്റ്റം (ടികാസ്) എന്ന ഉപകരണമാണ് തകരാറിലായത്. വിമാനം പാർക്കിങ് ബേയിൽനിന്നു റൺവേയിലേക്ക് കടക്കുന്നതിനിടയിലാണ് ഉപകരണം കേടായെന്ന് തിരിച്ചറിഞ്ഞത്. ഇത് വലിയ ദുരന്തമാണ് ഒഴിവാക്കിയത്.
ഉപകരണം കേടായതിന്റെ സൂചന കോക്ക്പിറ്റിൽ ലഭിച്ചത് നിർണ്ണായകമായി. തുടർന്ന് കൃത്യമായത്ത് തന്നെ പൈലറ്റ് ഇടപെടുകയും ചെയ്തു. വിമാനം പോകുന്നതിന് തടസ്സമുണ്ടെന്നും തിരികെ ബേയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് പൈലറ്റ് എ.ടി.സി.യും വിമാനക്കമ്പനിയുടെ ഉദ്യോഗസ്ഥർക്കും അറിയിപ്പ് നൽകുകയായിരുന്നു. തകരാർ പരിഹരിക്കാൻ വൈകുമെന്നും മനസ്സിലാക്കി. ഇതേ തുടർന്ന് വിമാനയാത്ര റദ്ദാക്കി.
ഇതോടെ യാത്രക്കാരെ ഹോട്ടലിലേക്കും കുറച്ചുപേരെ വീടുകളിലേക്കും മടക്കി അയയ്ക്കേണ്ട സാഹചര്യം ഉണ്ടായി.
നൂറു കണക്കിന് വിമാനങ്ങൾ നെടുകയും കുറുകയും സഞ്ചരിക്കേണ്ട വ്യോമപാതകളിൽ സുരക്ഷിതയാത്ര ഉറപ്പാക്കുന്നത് എയർ ട്രാഫിക് കൺട്രോൾ (എടിസി) സംവിധാനമാണ്. വിമാനങ്ങൾ അതത് പ്രദേശങ്ങളുടെ ചുമതലയുള്ള എടിസിയുടെ നിർദേശങ്ങൾ അനുസരിച്ചാണ് നീങ്ങുക. ഇതിന് പുറമേയുള്ള സുരക്ഷാ സംവിധാനമാണ് ട്രാഫിക്ക് കൊളീഷൻ അവോയിഡൻസ് സിസ്റ്റം. എടിസി സിഗ്‌നലുകളിൽ നിന്ന് സ്വതന്ത്രമായ സംവിധാനമാണിത്. വിമാനത്തിലുള്ളിലെ ട്രാൻപോൻഡുറകൾ ആകാശപരിധിയിലുള്ള മറ്റ് ട്രാൻപോൻഡറുകളുമായി സമ്പർക്കം പുലർത്തി അപകടം ഒഴിവാക്കും. നേർക്കുനേർ വരുന്ന വിമാനങ്ങളുടെ ട്രാൻസ്‌പോൻഡറുകൾ അപായത്തെക്കുറിച്ച് മാത്രമല്ല അവ ഒഴിവാക്കേണ്ടതിനെപ്പറ്റിയും പൈലറ്റിന് നിർദ്ദേശം നൽകും. ഈ ഉപകരണം പല ദുരന്തങ്ങളും ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം നേരത്തെ എയര്‍ ഇന്ത്യയുടേയും നേപ്പാള്‍ എയര്‍ ലൈന്‍സിന്റേയും വിമാനങ്ങള്‍ കൂട്ടിയിടിക്കാതെ കഷ്ടിച്ച് രക്ഷപ്പെട്ട സംഭവവും ഉണ്ടായിട്ടുണ്ട്. കാഠ്മണ്ഡുവില്‍ നിന്ന് മലേഷ്യയിലെ ക്വാലാലംപുരിലേക്ക് പോവുകയായിരുന്ന നേപ്പാള്‍ എയര്‍ലൈന്‍സിന്റെ എ-320 എയര്‍ ബസ് വിമാനവും ന്യൂഡല്‍ഹിയില്‍ നിന്ന് കാഠ്മണ്ഡുവില്‍ പോവുകയായിരുന്ന എയര്‍ ഇന്ത്യയുടെ വിമാനവുമാണ് അപകടകരമാംവിധം നേര്‍ക്കുനേര്‍ പറന്നത്.
എയര്‍ ഇന്ത്യയുടെ വിമാനം 19,000 അടി ഉയരത്തില്‍ നിന്ന് താഴേക്കിറങ്ങുകയും നേപ്പാള്‍ എയര്‍ലൈന്‍സ് വിമാനം 15,000 അടി ഉയരത്തില്‍ പറക്കുകയുമായിരുന്നു. ഇരുവിമാനങ്ങളും അടുത്തടുത്താണെന്ന് കണ്ടെത്തിയതിനേത്തുടര്‍ന്ന് നേപ്പാള്‍ എയര്‍ലൈന്‍സ് വിമാനം 7,000 അടി ഉയരത്തിലേക്ക് തിരിച്ചിറക്കിയാണ് കൂട്ടിയിടി ഒഴിവാക്കിയത്. വിമാനങ്ങള്‍ കൂട്ടിയിടിക്കാന്‍ സാധ്യതയുള്ള തരത്തില്‍ വ്യോമഗതാഗതം നിയന്ത്രിച്ചതിന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഡിപ്പാര്‍ട്‌മെന്റിലെ മൂന്ന് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























