വിമാനം ഉടൻ പൊട്ടിത്തെറിക്കും....!! യാത്രാമദ്ധ്യേ കറുത്ത ബാഗുമായി എഴുന്നേറ്റ് ഭീഷണിമുഴക്കി യാത്രക്കാരൻ, ക്വാലലംപുരിലേക്ക് പോവുകയായിരുന്ന മലേഷ്യൻ എയർലൈൻസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി, സംഭവത്തെ തുടർന്ന് 32 വിമാന സർവീസുകൾ റദ്ദാക്കി

വിമാനയാത്രയിൽ ചില യാത്രക്കാരുണ്ടാക്കുന്ന പൊല്ലാപ്പുകൾ തുടക്കഥയയാകുകയാണ്. വിമാനയാത്ര സുരക്ഷിതവും സുഗമവുമാകണമെങ്കിൽ പൈലറ്റ് മാത്രം വിചാരിച്ചാൽ പോര. അതിന് യാത്രക്കാരുടെ കൂടി സഹകരണം ആവശ്യമാണ്. എന്നാലിപ്പോൾ മുൻപെങ്ങുമില്ലാത്തരം മോശം പെരുമാറ്റങ്ങളാണ് യാത്രക്കാരിൽ നിന്നും ഉണ്ടാകുന്നത്. ഇത് വിമാനക്കമ്പനി ജീവനക്കാർക്കും സഹയാത്രക്കാർക്കും ഒരുപോലെ ബുദ്ധിമൂട്ടുണ്ടാക്കുകയാണ്.
ഇത്തരത്തിൽ നിരവധി വാർത്തകളാണ് പുറത്തുവരുന്നത്. ഇപ്പോൾ വിമാനം ഉടൻ പൊട്ടിത്തെറിക്കാൻ പോകുന്നു എന്ന് ഭീഷണിപ്പെടുത്തി വിമാനത്തിൽ ആകെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ് ഒരു യാത്രക്കാരൻ. തുടർന്ന് യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പൈലറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു. ഇതോടെ സിഡ്നി വിമാനത്താവളത്തിൽനിന്നുള്ള 32 ആഭ്യന്തര വിമാന സർവീസുകൾ സംഭവത്തെ തുടർന്ന് റദ്ദാക്കേണ്ടി വന്നു.
ഓസ്ട്രേലിയയിലെ സിഡ്നിയിൽനിന്നു മലേഷ്യയിലെ ക്വാലലംപുരിലേക്ക് പോവുകയായിരുന്ന മലേഷ്യൻ എയർലൈൻസിന്റെ എം.എച്ച് 122 വിമാനമാണ് ഇത്തരത്തില്‍ യാത്ര റദ്ദാക്കി തിരിച്ചിറക്കിയത്. 45 വയസ്സുള്ള യാത്രക്കാരനാണ് ‘വിമാനം പൊട്ടിത്തെറിക്കും’ എന്ന് യാത്രക്കിടെ പറഞ്ഞത്. 199 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രാമദ്ധ്യേ ബാഗുമായി എഴുന്നേറ്റ ഒരു യാത്രക്കാരൻ ' വിമാനം ഇപ്പോൾ പൊട്ടിത്തെറിക്കുമെന്ന് ' ഭീഷണിപ്പെടുത്തുകയായിരുന്നു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് വിമാനം സിഡ്നിയിലേക്ക് തന്നെ തിരിച്ചിറക്കാൻ ഫ്ലൈറ്റ് കമാൻഡർ തീരുമാനിച്ചു..
തുടർന്ന് അടിയന്തര ലാന്‍ഡിങ്ങിന് തയാറെടുക്കുകയായിരുന്നു. മൂന്നുമണിക്കൂര്‍ പറന്ന ശേഷമാണ് വിമാനം തിരിച്ചിറക്കിയത്. വിമാനത്തില്‍ ഇയാള്‍ ബഹളം വയ്ക്കുന്ന വിഡിയോയും ഇപ്പോള്‍ സൈബര്‍ ഇടങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പൊലീസെത്തി യാത്രക്കാരനെയും ഇയാളുടെ കയ്യിലുള്ള ബാഗുമെല്ലാം പരിശോധിച്ചെങ്കിലും സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയില്ല. സിഡ്നിയിൽ എത്തിയ ഉടൻ 45കാരനായ യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം.
ഇതാദ്യമായല്ല യാത്രക്കാർ വിമാനത്തിൽ ഇത്തരം പൊല്ലാപ്പുകൾ കാണിച്ച് കൂട്ടുന്നത്. ഒരു യാത്രക്കാരൻ കാണിച്ചു കൂട്ടിയ പൊല്ലാപ്പിൽ 4 മണിക്കൂർ വൈകി വിമാനം പുറപ്പെടേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ് 'ഹൈജാക്ക്' എന്ന് ഫോണിലൂടെ ആക്രോശിക്കുകയായിരുന്ന യാത്രക്കാരനെ പിന്നീട് പുറത്തിറക്കി അറസ്റ്റ് ചെയ്യേണ്ടിവന്നു. മുംബൈ-ദില്ലി വിസ്താര വിമാനത്തിലാണ് ഈ സംഭവം ഉണ്ടായത്. 23കാരനായ യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യാഴാഴ്ച വൈകീട്ട് 6.30 ഓടെയാണ് സംഭവം. വിമാനം ഹൈജാക്ക് ചെയ്യുന്നത് അതായത് റാഞ്ചുന്നത് സംബന്ധിച്ച് യുവാവ് ഫോണിൽ ആക്രോശിക്കവെ ഇത് കേട്ട് പന്തികേട് തൊന്നിയ ക്രൂ അംഗങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. റിതേഷ് ജുനേജ എന്നാണ് അറസ്റ്റിലായ യുവാവിന്റെ പേര്.വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ക്രൂ അംഗം യാത്രക്കാരനായ യുവാവിന്റെ ഫോൺ സംഭാഷണം കേൾക്കുകയായിരുന്നു.
വിമാനം ഹൈജാക്ക് ചെയ്യുന്നതിനെക്കുറിച്ചാണ് ഇയാൾ ഫോണിൽ സംസാരിച്ചതെന്ന് ക്രൂ അംഗം പറഞ്ഞു. അഹമ്മദാബാദിലേക്ക് വിമാനത്തിൽ കയറും. എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ എന്നെ വിളിക്കൂ. ഹൈജാക്കിംഗിനുള്ള എല്ലാ ആസൂത്രണങ്ങളും പൂർത്തിയായി. വിമാനത്തിൽ കയറിയതിനാവൽ വിഷമിക്കേണ്ട- എന്നാണ് യുവാവ് പറഞ്ഞത്. തുടർന്ന് ഹരിയാന സ്വദേശിയായ യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറുകയായിരുന്നു.
https://www.facebook.com/Malayalivartha
























