വിമാനത്തിൽ യാത്രക്കാരുടെ കൂട്ടയടിയും പൂരപ്പാട്ടും, വിമാന ജീവനക്കാർ ഇടപെട്ടെങ്കിലും രക്ഷയില്ല, ദുബായിൽ നിന്നും കൊച്ചിയിലേക്ക് പോയ വിമാനത്തിന് ഹൈദരാബാദിൽ അടിയന്തര ലാൻഡിങ്

വിമാനയാത്രയിൽ ചില യാത്രക്കാരുണ്ടാക്കുന്ന പൊല്ലാപ്പുകൾ തുടക്കഥയയാകുകയാണ്. വിമാനയാത്ര സുരക്ഷിതവും സുഗമവുമാകണമെങ്കിൽ പൈലറ്റ് മാത്രം വിചാരിച്ചാൽ പോര. അതിന് യാത്രക്കാരുടെ കൂടി സഹകരണം ആവശ്യമാണ്. എന്നാലിപ്പോൾ മുൻപെങ്ങുമില്ലാത്തരം മോശം പെരുമാറ്റങ്ങളാണ് യാത്രക്കാരിൽ നിന്നും ഉണ്ടാകുന്നത്. ഇത് വിമാനക്കമ്പനി ജീവനക്കാർക്കും സഹയാത്രക്കാർക്കും ഒരുപോലെ ബുദ്ധിമൂട്ടുണ്ടാക്കുകയാണ്.
ഇത്തരത്തിൽ നിരവധി വാർത്തകളാണ് പുറത്തുവരുന്നത്. ഇപ്പോൾ മദ്യപിച്ച് യാത്രക്കാർ ബഹളം വച്ചതിനെ തുടർന്ന് വിമാനം അടിയന്തരമായി ഇറക്കിയിരിക്കുകയാണ്. ദുബായിൽ നിന്നും കൊച്ചിയിലേക്ക് പോയ വിമാനം ഹൈദരാബാദിൽ ഇറക്കുകയായിരുന്നു. വ്യാഴാഴ്ച്ചയാണ് ഈ സംഭവം ഉണ്ടായത്. 4 യാത്രക്കാരാണ് വിമാനത്തിൽ മദ്യപിച്ച് ബഹളം ഉണ്ടാക്കിയത്. അമിതമായി മദ്യപിച്ച ഇവർ പരസ്പരം വഴക്കിടുകയും ഉച്ചത്തിൽ സംസാരിച്ച് സഹയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തതോടെ വിമാന ജീവനക്കാർ ഇടപെട്ടെങ്കിലും ശാന്തരായില്ല.
തുടർന്നാണ് വിമാനം ഹൈദരാബാദിൽ അടിയന്തരമായി ഇറക്കിയത്. വിമാന ജീവനക്കാരിൽനിന്ന് പരാതി എഴുതിവാങ്ങിയ ശേഷമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. രാജീവ് ഗാന്ധി ഇന്റർനാഷനൽ എയർപോർട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറിയ ശേഷമാണ് യാത്ര തുടർന്നത്. അതേസമയം ദുബായിൽനിന്ന് ടെൽ അവീവിലേക്ക് വെള്ളിയാഴ്ച പുറപ്പെടേണ്ടിയിരുന്ന ഫ്ലൈ ദുബായ് വിമാനം 5 മണിക്കൂർ വൈകിയതിനും കാരണം യാത്രക്കാർ തമ്മിലുണ്ടായ പ്രശ്നമാണെന്ന് വിമാന കമ്പനി അറിയിച്ചു. ഇതര യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ കമ്പനി ഖേദം പ്രകടിപ്പിച്ചു.
നേരത്തെ ഇൻഡിഗോ വിമാനത്തിലും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. വിമാനത്തിൽ മദ്യപിച്ച് ജീവനക്കാരോട് മോശമായി പെരുമാറിയ രണ്ട് യാത്രക്കാരെ അറസ്റ്റ് ചെയ്തിരുന്നു. ദുബായ്- മുംബൈ വിമാനത്തിൽ മാർച്ചിലായിരുന്നു ഈ സംഭവം. ജീവനക്കാർ ഒന്നിലധികം തവണ മുന്നറിയിപ്പ് നൽകിയിട്ടും വിമാനത്തിൽ മദ്യം കഴിക്കുന്നത് തുടരുകയും ജീവനക്കാരെയും സഹയാത്രക്കാരെയും അസഭ്യം പറയുകയായിരുന്നു. വിമാനം മുംബൈയിൽ എത്തിയപ്പോൾ ഇരുവരേയും അറസ്റ്റ് ചെയ്യുകയായിരുന്നു. ജോൺ ജി ഡിസൂസ (49), ദത്താത്രേയ ബപ്പർദേക്കർ (47) എന്നിവരാണ് അറസ്റ്റിലായത്.
https://www.facebook.com/Malayalivartha






















