കേരളത്തിലെ തുറമുഖങ്ങളില്‍ നിന്ന് ഗള്‍ഫിലേക്കും തിരിച്ചും യാത്രാക്കപ്പല്‍, ഒരു വര്‍ഷത്തിനുള്ളില്‍ കെ-ഷിപ്പ് സാക്ഷാത്കരിക്കാനാണ് നീക്കം, കപ്പല്‍ സര്‍വീസിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദ്ദേശം

പ്രവാസി മലയാളികളുടെ ഏറെ നാളത്തെ സ്വപ്നം ആണ് ഗള്‍ഫില്‍ നിന്നുള്ള യാത്രാക്കപ്പല്‍ സർവീസ്. ഇത് ഇന്ന് വരും നാളെ വരും എന്ന് പ്രവാസികൾ കേൾക്കാൻ തുടങ്ങിയിട്ട് നാളുകളായി. 'എന്ത് നല്ല നടക്കാത്ത സ്വപ്‌നം' എന്നു പറയാന്‍ വരട്ടെ. കേരളത്തിലെ തുറമുഖങ്ങളില്‍ നിന്ന് ഗള്‍ഫിലേക്കും തിരിച്ചും യാത്രാക്കപ്പല്‍ എന്ന ചിരകാല സ്വപ്‌നത്തിലേക്ക് ഒരു ചുവടുകൂടി അടുക്കുക്കുകയാണ്. നിര്‍ദിഷ്ട യുഎഇ - കൊച്ചി-ബേപ്പൂര്‍ കപ്പല്‍ സര്‍വീസിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയതോടെ പ്രതീക്ഷകള്‍ക്ക് വീണ്ടും ചിറകുമുളയ്ക്കുകയാണ്.
പ്രവാസികളുടെ യാത്രാപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ 15 കോടി രൂപ വകയിരുത്തിയിരുന്നു. ഈ തുക കൂടി ഉപയോഗപ്പെടുത്തി കപ്പല്‍ സര്‍വീസ് ആരംഭിക്കാനാണ് ആലോചന. കേന്ദ്രത്തിന്റെ അനുമതി കൂടി ലഭിച്ചാല്‍ യുഎഇയിലേക്ക് മാത്രമല്ല, മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കും യാത്രാക്കപ്പല്‍ എന്ന സ്വപ്‌നം പൂവണിയും. ഒരു വര്‍ഷത്തിനുള്ളില്‍ കെ-ഷിപ്പ് സാക്ഷാത്കരിക്കാനാണ് നീക്കം.
വിദേശ രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന സാധാരണക്കാരായ പ്രവാസികളില്‍ നിന്ന് ഓണം, പെരുന്നാളുകള്‍, സ്‌കൂള്‍ അവധിക്കാലം തുടങ്ങി തിരക്കുള്ള സമയങ്ങളിലെല്ലാം വന്‍തുകയാണ് നാട്ടിയേത്താൽ ഈടാക്കുന്നത്. ഇത് അവസാനിപ്പിക്കാന്‍ യാത്രാക്കപ്പല്‍ നല്ലൊരു മാർഗമാണ്. വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്ന കാര്യത്തില്‍ കേന്ദ്രത്തിന് ഇടപെടാനാവില്ലെന്ന് വ്യോമയാന വകുപ്പും പ്രധാനമന്ത്രിയും നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പരിഹാരമെന്ന നിലയില്‍ 'കപ്പല്‍ ബദല്‍' കൊണ്ടുവരികയാണ് കേരളം.
10,000 രൂപ മുടക്കി ഏത് സമയത്തും ഗള്‍ഫില്‍ നിന്ന് കേരളത്തിലെത്താം. 200 കിലോ ലഗേജും കൊണ്ടുവരാം. കപ്പല്‍ യാത്രയ്ക്ക് മൂന്നു ദിവസം എടുക്കുമെന്ന് മാത്രം. തുടര്‍നടപടികള്‍ കാലതാമസം ഇല്ലാതെ സ്വീകരിക്കാന്‍ തുറമുഖ വകുപ്പു സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. കൊച്ചിയില്‍ നിന്നു കൂടി സര്‍വീസ് ആരംഭിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിച്ച് നടപടികള്‍ വേഗത്തിലാക്കാനാണ് നിര്‍ദേശം.
യാത്രാ കപ്പല്‍ ആരംഭിക്കാന്‍ നോര്‍ക്കയുമായി സഹകരിച്ച് പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് സംസ്ഥാന തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കഴിഞ്ഞ മേയില്‍ പ്രഖ്യാപിച്ചിരുന്നു.കഴിഞ്ഞ മേയില്‍ മലബാര്‍ ഡെവലപ്പ്‌മെന്റ് കൗണ്‍സിലിന്റെയും കേരള മാരിടൈം ബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ കേരള-യുഎഇ സെക്ടറില്‍ കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് മാരിടൈം ബോര്‍ഡിന്റെയും കപ്പല്‍ കമ്പനി പ്രതിനിധികളുടെയും സംയുക്ത യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിനു ശേഷമാണ് തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രഖ്യാപനം നടത്തിയത്.
https://www.facebook.com/Malayalivartha
























