പാലക്കാട് സ്വദേശിനി എന്തിന് യെമൻ പൗരനെ കൊന്നു..? വധ ശിക്ഷ ഉടൻ..? പ്രതീക്ഷകൾ അസ്തമിച്ച് രാഷ്ട്രപതിക്കും, പ്രധാനമന്ത്രിക്കും സ്വന്തം കൈപ്പടയിൽ കത്തെഴുതി നിമിഷ പ്രിയ

സനയിലെ ജയിലില്‍ കഴിയുന്ന പാലക്കാട് സ്വദേശിനി നിമിഷ പ്രിയയുടെ വധശിക്ഷ സനയിലെ ഹൈക്കോടതിയും ശരി വച്ചതോടെ ശിക്ഷ ഏത് നിമിഷവും നടപ്പിലാകുമെന്ന് ആശങ്ക. ഇതേ തുടർന്ന് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും നിമിഷ പ്രിയ കത്തെഴുതി. തന്‍റെ ജീവന്‍ രക്ഷിക്കാന്‍ എത്രയും വേഗം ഇടപെടണമെന്നാണ് നിമിഷ പ്രിയയുടെ അപേക്ഷ. ബിസിനസ് പങ്കാളിയായിരുന്ന യമൻ പൗരൻ തലാൽ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തി വാട്ടർ ടാങ്കർ തളളിയെന്ന കേസിൽ നിമിഷ പ്രിയയെ കഴിഞ്ഞ വർഷമാണ് വധശിക്ഷയ്ക്ക് വിധിച്ചത്. മരിച്ച തലാലിന്‍റെ കുടുംബം മാപ്പ് നല്‍കിയാലേ നിമിഷ പ്രിയയുടെ മോചനം സാധ്യമാകൂ. തലാലിന്‍റെ കുടുംബവുമായി നേരത്തെ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും ഇപ്പോള്‍ എന്ത് സംഭവിക്കുന്നുവെന്ന കാര്യത്തില്‍ വ്യക്തതയില്ല.
ഏത് നിമിഷവും വധശിക്ഷ നടപ്പിലാക്കിയേക്കാമെന്ന ആശങ്കയിലാണ് യുവതിയുടെ കത്ത്. വിദശകാര്യ സഹമന്ത്രി വി മുരളീധരന്‍ അടക്കമുള്ളവര്‍ക്കും നിമിഷ ജയിലില്‍ നിന്ന് കത്തയച്ചിട്ടുണ്ട്. നിമിഷ പ്രിയയ്ക്ക് വേണ്ടി യമനില്‍ ഒരു വക്കീലിനെ നിയമിച്ചിരുന്നു. ദയാധനം നല്‍കാന്‍ തയ്യാറാണെന്ന് സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ നേരത്തെ പറഞ്ഞിരുന്നു. നിമിഷ പ്രിയയുടെ മോചനത്തിനായി വ്യവസായി എംഎ യൂസഫലിയടക്കം ഇടപെട്ടിരുന്നു. ഇനി എന്ത് എന്ന കാര്യത്തില്‍ ആക്ഷന്‍ കൗണ്‍സിലിനും വ്യക്തതയില്ല. ഇന്ത്യന്‍ എംബസി ഏത് തരത്തിലുള്ള ഫോളോ അപ്പുകളാണ് നടത്തുന്നത് എന്നറിയാത്ത അവസ്ഥയിലാണ് നിമിഷ പ്രിയയും, ആക്ഷന്‍ കൗണ്‍സിലും.
തലാല്‍ അബ്ദു മഹ്ദിയെ 2017ലാണ് നിമിഷപ്രിയ കൊലപ്പെടുത്തിയത്. സനയില്‍ ഒരു ക്ലിനിക്കില്‍ നഴ്‌സായിട്ടാണ് നിമിഷ പ്രവാസ ജീവിതം ആരംഭിക്കുന്നത്. ഭര്‍ത്താവ് യെമനില്‍ വെല്‍ഡറായി ജോലി ചെയ്യുകയായിരുന്നു.
എന്നാല്‍ ഇരുവരുടെയും കുറഞ്ഞ സാലറിയും ഓന്നര വയസ്സുള്ള മകളുടെ ഭാവിയുമൊക്കെ നോക്കി 2014 ഏപ്രിലില്‍ നിമിഷയുടെ ഭര്‍ത്താവ് ടോമി തോമസ് മകളെയും കൂട്ടി നാട്ടിലേക്ക് തിരികെ വന്നു. 2014ലാണ് നിമിഷ കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുമായി പരിചയപ്പെടുന്നതും. നിമിഷയും ഭര്‍ത്താവും യെമനില്‍ ഒരു ക്ലിനിക് തുടങ്ങാന്‍ ആലോചനയിടുന്നു.
പക്ഷേ യമനില്‍ ക്ലിനിക്കിന് ലൈസന്‍സ് ലഭിക്കാന്‍ ഒരു യെമന്‍ പൗരന്റെ സഹായം ആവശ്യമായതോടെ പരിചയക്കാരനും യെമാന്‍ പൗരനുമായ തലാലിനെ നിമിഷ നിര്‍ദേശിക്കുന്നു. പക്ഷേ നിമിഷ ലൈസന്‍സിനായി തലാലിന്റെ സഹായം തേടിയിട്ടില്ലെന്നാണ് ഭര്‍ത്താവ് ടോമി പറയുന്നത്. അങ്ങനെ നിമിഷ 2015ല്‍ ക്ലിനിക്ക് ആരംഭിക്കുന്നു.
എന്നാല്‍ യെമനില്‍ ആഭ്യന്തര യുദ്ധ പ്രഖ്യാപനം ഉണ്ടായ സാഹചര്യത്തില്‍ പുതിയ വിസക്ക് അനുമതി ഇല്ലാതായതോടെ നിമിഷയുടെ ഭര്‍ത്താവിനും കുട്ടിക്കും തിരിച്ചുവരാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് തലാലിന്റെ ഉപദ്രവം ആരംഭിക്കുന്നത്. ശാരീരിക ആക്രമണവും, സുഹൃത്തുക്കള്‍ക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തതായി നിമിഷ പറയുന്നുണ്ട്.
2017 ജൂലൈയില്‍ മയക്കുമരുന്ന് കുത്തിവെച്ചാണ് നിമിഷ തലാലിനെ കൊല്ലുന്നത്. എന്നാല്‍ കൊല്ലാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും തലാലിന്റെ കൈവശമുണ്ടായിരുന്ന പാസ്പോര്‍ട്ട് വീണ്ടെടുക്കുകയായിരുന്നു ലക്ഷ്യമെന്നും നിമിഷ പറഞ്ഞിരുന്നു. തന്റെ പ്രശ്‌നങ്ങള്‍ അറിഞ്ഞ ജയില്‍ വാര്‍ഡന്‍ തലാലില്‍ നിന്നും രക്ഷപ്പെടാന്‍ പാസ്‌പോര്‍ട്ട് സ്വന്തമാക്കണമെന്നും അതിനായി അവനെ മയക്കാന്‍ ശ്രമിക്കണമെന്നും പറഞ്ഞു. അവസരം ലഭിച്ചപ്പോള്‍ നിമിഷ തലാലിന്റെ മേല്‍ കെറ്റാമൈന്‍ എന്ന മയക്കമരുന്ന് കുത്തിവെക്കുകയായിരുന്നു. കുറച്ച് മിനിറ്റുകള്‍ക്ക് ശേഷം, അയാൾ മയങ്ങി വീണെങ്കിലും മരിക്കുകയായിരുന്നു.
ഭയപ്പെട്ട നിമിഷ അവളുടെ സുഹൃത്തായ ഹനാനെ വിളിക്കുകയും തലാലിന്റെ മൃതദേഹം മാറ്റാൻ നിർദ്ദേശിച്ചതിനെ തുടർന്ന് മൃതദേഹം വെട്ടിമാറ്റി വാട്ടര്‍ ടാങ്കില്‍ ഉപേക്ഷിക്കുകയായിരുന്നു. കൊല്ലപ്പെട്ട തലാലിൻ്റെ നാട് ഹൂതി വിമതരായ ഇസ്ലാമിക ഗോത്രവര്‍ഗക്കാരുടെ നിയന്ത്രണത്തിലുള്ള പ്രദേശമാണ്. കടുത്ത ഇസ്ലാം നിയമങ്ങൾ പിന്തുടരുന്ന വിഭാഗമാണ് ഇവർ. അതുകൊണ്ടുതന്നെ കൊലപാതകത്തിനേക്കാൾ കൂടുതൽ അവരെ പ്രകോപിപ്പിക്കുന്നത് കൊലപാതക ശേഷം മൃതദേഹം വികൃതമാക്കിയെന്ന കുറ്റമാണ്. ദയാധനം സ്വീകരിക്കുന്ന കാര്യത്തില്‍ തലാലിൻ്റെ കുടുംബത്തിലെ രണ്ടംഗങ്ങളാണ് എതിരുനിൽക്കുന്നത്. ഈ രണ്ടുപേരൊഴികെ മറ്റുള്ളവരുടെ സമ്മതം ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























