മോചനത്തിനായി വേഗം ഇടപെടണമെന്ന അപേക്ഷയുമായി വീണ്ടും നിമിഷ പ്രിയ:- വൈകുന്ന ഓരോ ദിവസവും തന്‍റെ ജീവന്‍ അപകടത്തിൽ

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സനയിലെ ജയിലില്‍ കഴിയുന്ന പാലക്കാട് സ്വദേശിനി നിമിഷ പ്രിയയുടെ മോചനത്തിൽ ആശങ്ക ഏറുന്നു. മോചനത്തിനായി വേഗം ഇടപെടണമെന്ന അപേക്ഷയുമായി വീണ്ടും നിമിഷപ്രിയ. സർക്കാർ തലത്തിലെ തുടർ നടപടികളിൽ വ്യക്തതയില്ലാത്ത സാഹചര്യത്തിലാണ് ശബ്ദ സന്ദേശം. വൈകുന്ന ഓരോ ദിവസവും തന്‍റെ ജീവന്‍ അപകടത്തിലാണെന്ന് പ്രതികരിക്കുന്ന ശബ്ദ സന്ദേശം പുറത്ത് വന്നു.
മോചനത്തിന് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് യെമന്‍ ജയിലില്‍ നിന്ന് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സ്വന്തം കൈപ്പടയില്‍ നിമിഷ പ്രിയ കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് ഒരു മാധ്യമത്തിന് ഓഡിയോ സന്ദേശം അയച്ചിരിക്കുന്നത്. തന്‍റെ ജീവന്‍ അപകടത്തിലാണെന്നും രക്ഷിക്കണമെന്നും നിമിഷ അപേക്ഷിക്കുന്നത്. കുറച്ചുകൂടി സജീവമായി ഇടപെടല്‍ ഉണ്ടാകണമെന്നാണ് അപേക്ഷ.
വധശിക്ഷ സനയിലെ ഹൈക്കോടതിയും ശരിവച്ചതോടെ മരിച്ച തലാലിന്‍റെ കുടുംബം മാപ്പ് നല്‍കിയാലേ നിമിഷയുടെ മോചനം സാധ്യമാകൂ. ഈ കുടുംബത്തിന് ദയാധനം നല്‍കാന്‍ തയ്യാറാണെന്ന് സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ കേന്ദ്ര ഗവണ്‍മെന്‍റിനെ രേഖാമൂലം അറിയിച്ചിട്ടുമുണ്ട്. എന്നാല്‍ ഗവണ്‍മെന്‍റ് തലത്തില്‍ എന്ത് തുടര്‍നപടികളാണ് ഉണ്ടായതെന്ന് വ്യക്തതയില്ലാത്ത സാഹചര്യത്തിലാണ് അപേക്ഷയുമായി നിമിഷ പ്രിയയുടെ ശബ്ദ സന്ദേശം.
പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷ പ്രിയ ബിസിനസ് പങ്കാളിയായിരുന്ന യമൻ പൗരൻ തലാൽ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തി വാട്ടർ ടാങ്കർ തളളിയെന്ന കേസിൽ നിമിഷ പ്രിയയെ കഴിഞ്ഞ വർഷമാണ് വധശിക്ഷയ്ക്ക് വിധിച്ചത്. തലാലിനൊപ്പം ക്ലിനിക് നടത്തുകയായിരുന്നു നിമിഷപ്രിയ. സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൌരന്‍ തലാൽ അബ്ദുമഹദി പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം.
നിമിഷയുടെ ശിക്ഷ പെട്ടെന്ന് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ നൽകിയ അപേക്ഷയിൽ യമൻ സുപ്രീംകോടതിയിൽ നടപടി വേഗത്തിലായിട്ടുണ്ട്. തന്റെ മകളുടെ മോചനത്തിനായി എല്ലാ വാതിലുകളും മുട്ടി കാത്തിരിക്കുകയാണെന്ന് നിമിഷയുടെ അമ്മ നേരത്തെ പ്രതികരിച്ചിരുന്നു.
കേന്ദ്ര സർക്കാരും നിമിഷയുടെ മോചനത്തിനായി ഇടപെട്ടിരുന്നു. എന്നാൽ നഷ്ടപരിഹാരം സ്വീകരിക്കാൻ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ തയാറാകാതെ വന്നതോടെയാണ് അനുരഞ്ജന ശ്രമങ്ങൾ നിർജീവമായത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി വ്യവസായി എംഎ യൂസഫലിയടക്കം ഇടപെട്ടിരുന്നു.
വധശിക്ഷ സനയിലെ ഹൈക്കോടതിയും ശരിവച്ചതോടെ മരിച്ച തലാലിന്‍റെ കുടുംബം മാപ്പ് നല്‍കിയാലേ നിമിഷ പ്രിയയുടെ മോചനം സാധ്യമാകൂ. തലാലിന്‍റെ കുടുംബവുമായി നേരത്തെ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും ഇപ്പോള്‍ എന്ത് സംഭവിക്കുന്നുവെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഏത് നിമിഷവും വധശിക്ഷ നടപ്പിലാക്കിയേക്കാമെന്ന ആശങ്കയില്‍ നേരത്തെ യുവതി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തെഴുതിയിരുന്നു.
2017 ജൂലൈയില്‍ മയക്കുമരുന്ന് കുത്തിവെച്ചാണ് നിമിഷ തലാലിനെ കൊല്ലുന്നത്. എന്നാല്‍ കൊല്ലാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും തലാലിന്റെ കൈവശമുണ്ടായിരുന്ന പാസ്പോര്‍ട്ട് വീണ്ടെടുക്കുകയായിരുന്നു ലക്ഷ്യമെന്നും നിമിഷ പറഞ്ഞിരുന്നു. തന്റെ പ്രശ്‌നങ്ങള്‍ അറിഞ്ഞ ജയില്‍ വാര്‍ഡന്‍ തലാലില്‍ നിന്നും രക്ഷപ്പെടാന്‍ പാസ്‌പോര്‍ട്ട് സ്വന്തമാക്കണമെന്നും അതിനായി അവനെ മയക്കാന്‍ ശ്രമിക്കണമെന്നും പറഞ്ഞു. അവസരം ലഭിച്ചപ്പോള്‍ നിമിഷ തലാലിന്റെ മേല്‍ കെറ്റാമൈന്‍ എന്ന മയക്കമരുന്ന് കുത്തിവെക്കുകയായിരുന്നു. കുറച്ച് മിനിറ്റുകള്‍ക്ക് ശേഷം, അയാൾ മയങ്ങി വീണെങ്കിലും മരിക്കുകയായിരുന്നു.
ഭയപ്പെട്ട നിമിഷ അവളുടെ സുഹൃത്തായ ഹനാനെ വിളിക്കുകയും തലാലിന്റെ മൃതദേഹം മാറ്റാൻ നിർദ്ദേശിച്ചതിനെ തുടർന്ന് മൃതദേഹം വെട്ടിമാറ്റി വാട്ടര്‍ ടാങ്കില്‍ ഉപേക്ഷിക്കുകയായിരുന്നു. കൊല്ലപ്പെട്ട തലാലിൻ്റെ നാട് ഹൂതി വിമതരായ ഇസ്ലാമിക ഗോത്രവര്‍ഗക്കാരുടെ നിയന്ത്രണത്തിലുള്ള പ്രദേശമാണ്. കടുത്ത ഇസ്ലാം നിയമങ്ങൾ പിന്തുടരുന്ന വിഭാഗമാണ് ഇവർ. അതുകൊണ്ടുതന്നെ കൊലപാതകത്തിനേക്കാൾ കൂടുതൽ അവരെ പ്രകോപിപ്പിക്കുന്നത് കൊലപാതക ശേഷം മൃതദേഹം വികൃതമാക്കിയെന്ന കുറ്റമാണ്. ദയാധനം സ്വീകരിക്കുന്ന കാര്യത്തില്‍ തലാലിൻ്റെ കുടുംബത്തിലെ രണ്ടംഗങ്ങളാണ് എതിരുനിൽക്കുന്നത്. ഈ രണ്ടുപേരൊഴികെ മറ്റുള്ളവരുടെ സമ്മതം ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























