സൗദി കടുപ്പിക്കുന്നു .ഒരാഴ്യ്ക്കിടെ നാടുകടത്തിയത് 9,777 പ്രവാസികളെ..സൗദി അറേബ്യയുടെ എല്ലാ മേഖലകളിലും വിവിധ സുരക്ഷാ വകുപ്പുകളും പാസ്‍പോര്‍ട്ട് ഡയറക്ടറേറ്റും നടത്തിവരുന്ന പരിശോധനകള്‍ തുടരുന്നു

സൗദി അറേബ്യയുടെ എല്ലാ മേഖലകളിലും വിവിധ സുരക്ഷാ വകുപ്പുകളും പാസ്‍പോര്‍ട്ട് ഡയറക്ടറേറ്റും നടത്തിവരുന്ന പരിശോധനകള്‍ തുടരുകയാണ്. നിരവധിപ്പേര്‍ കഴിഞ്ഞ ഏഴ് ദിവസത്തിനിടെ മാത്രം അറസ്റ്റിലായതായി അധികൃതര്‍ പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
നിയമ ലംഘനങ്ങൾ നടത്തിയ 9,777 വിദേശികളെ സൗദി അറേബ്യ നാടുകടത്തി. താമസ, തൊഴിൽ, അതിർത്തി സുരക്ഷ നിയമലംഘനങ്ങൾക്ക് നടപടി നേരിട്ട 9,777 വിദേശികളെയാണ് നാടുകടത്തിയത്. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ ആറ് വരെയുള്ള ഒരാഴ്ചക്കുള്ളിലാണ് നാടുകടത്തൽ.
വിവിധ പ്രദേശങ്ങളിൽ നടത്തിയ റെയ്ഡിൽ 16,250ഓളം വിദേശികളെ ഇതേ നിയമലംഘനങ്ങൾക്ക് പുതുതായി പിടികൂടിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 9,343 പേർ താമസ നിയമം ലംഘിച്ചവരാണ്. അതിർത്തി സുരക്ഷാചട്ടം ലംഘിച്ചവർ 4,555ഉം തൊഴിൽ നിയമ ലംഘകർ 2,352ഉം ആണ്.
ഒരാഴ്ചയ്ക്കിടെ പിടിയിലായ 16,250 പേരില്‍ 9,343 പേർ സൗദി അറേബ്യയിലെ താമസ നിയമങ്ങള്‍ ലംഘിച്ചവരാണ്. അതിർത്തി സുരക്ഷാചട്ടം ലംഘിച്ച 4,555 പേരും തൊഴിൽ നിയമ ലംഘകരായ 2,352 പേരും രാജ്യാതിർത്തി വഴി അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ 785 പേരെയും അറസ്റ്റ് ചെയ്തു. സൗദി അറേബ്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായവരില്‍ 62 ശതമാനം പേര്‍ യമനികളും 27 ശതമാനം പേര്‍ എത്യോപ്യക്കാരും 11 ശതമാനം പേര്‍ മറ്റ് രാജ്യക്കാരുമാണ്.
18 പേർ സൗദി അറേബ്യയിൽ നിന്ന് അനധികൃതമായി പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെയും പിടിക്കപ്പെട്ടു. താമസ, തൊഴിൽ നിയമ ലംഘകരെ കടത്തിക്കൊണ്ടു വരികയും നിയമ ലംഘകര്‍ക്ക് അഭയം നൽകുകയും ചെയ്തുവന്ന 13 പേരും അറസ്റ്റിലായിട്ടുണ്ട്.
42,269 നിയമലംഘകർ നിലവിൽ നടപടിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്. അതിൽ 35,045 പുരുഷന്മാരും 7,224 സ്ത്രീകളുമാണ്. ഇതിൽ 36,316 പേരുടെ യാത്രാരേഖകൾ ശരിയാക്കുന്നതിന് അവരവരുടെ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളുമായി ബന്ധപ്പെട്ടു വരികയാണ്. 2,004 പേരുടെ യാത്രാനടപടികൾ പൂർത്തിയായി വരുന്നു.
സൗദി അറേബ്യയിലെ ഇത്തരം തൊഴില്‍, താമസ, അതിര്‍ത്തി നിയമ ലംഘകർക്ക് ഗതാഗത, പാർപ്പിട സൗകര്യങ്ങൾ നൽകുന്നവർക്കും കടുത്ത ശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നുഴഞ്ഞുകയറ്റക്കാര്‍ക്ക് രാജ്യത്തിനകത്തേക്കുള്ള പ്രവേശനം സുഗമമാക്കുകയോ ഗതാഗതമോ പാര്‍പ്പിടമോ മറ്റേതെങ്കിലും സഹായമോ സേവനമോ നല്‍കുകയോ ചെയ്താല്‍ 15 വര്‍ഷം വരെ തടവും പരമാവധി 10 ലക്ഷം റിയാല്‍ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വാഹനങ്ങളും താമസകേന്ദ്രങ്ങളും കണ്ടുകെട്ടുകയും ചെയ്യും.
താമസരേഖയില്ലാത്ത പ്രവാസികളെ ജോലിക്ക് നിയമിച്ചാല്‍ തൊഴിലുടമകള്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം ഓര്‍മിപ്പിച്ചു. ഉത്തരവാദിത്തപ്പെട്ട സ്ഥാപന മാനേജര്‍ക്ക് ഒരു വര്‍ഷം വരെ തടവും സ്ഥാപനത്തിന് അഞ്ച് വര്‍ഷം വരെ റിക്രൂട്ട്‌മെന്റ് നിരോധനവും ഏര്‍പ്പെടുത്തും. മാനേജര്‍ വിദേശിയാണെങ്കില്‍ നാടുകടത്തുകയും ചെയ്യും.
താമസരേഖയില്ലാത്ത പ്രവാസികളെ ജോലിക്ക് നിയമിക്കുക, തങ്ങളുടെ ജീവനക്കാരെ മറ്റുള്ളവര്‍ക്ക് വേണ്ടി ജോലി ചെയ്യാന്‍ പ്രാപ്തരാക്കുക, മറ്റ് ബിസിനസുകളിലേക്ക് ജീവനക്കാരെ ഔട്ട്‌സോഴ്‌സ് ചെയ്യുക തുടങ്ങിയ കുറ്റങ്ങള്‍ കണ്ടെത്തിയാല്‍ സ്ഥാപനങ്ങള്‍ക്ക് 100,000 റിയാല്‍ പിഴ ചുമത്തും.
നിയമലംഘകര്‍ക്ക് ജോലി, താമസസൗകര്യം, യാത്രാസൗകര്യം എന്നിവ നല്‍കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. താമസം, ജോലി, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ എന്നിവയുടെ ലംഘനങ്ങള്‍ കുറയ്ക്കുന്നതിനുള്ള സുരക്ഷാ അധികാരികളുടെ ശ്രമങ്ങളെ പിന്തുണയ്ക്കണമെന്നും ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. അത്തരം ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍, മക്ക, റിയാദ്, ശര്‍ഖിയ എന്നീ പ്രദേശങ്ങളിലുള്ളവര്‍ക്ക് 911 എന്ന നമ്പറില്‍ വിളിക്കാം. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളവര്‍ 999 ഡയല്‍ ചെയ്യണം
https://www.facebook.com/Malayalivartha























