യുഎഇ ശൈത്യകാലത്തിലേക്ക്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത

യുഎഇയിൽ കനത്ത വേനൽക്കാലം അവസാനിച്ച് ശൈത്യകാലത്തിലേക്ക് കടക്കുകയാണ്. വേനൽ ചൂട് പതിയെ കുറയുന്നതിനിടയിൽ യുഎഇ നിവാസികൾക്ക് അൽപ്പംകൂടി ആശ്വാസം പകരാനായി മഴയെത്താൻ സാധ്യതയുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴക്ക് സാധ്യതയുള്ളതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. യുഎഇയിൽ കാലാവസ്ഥ ചില അവസരങ്ങളിൽ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും എൻ.സി.എം അറിയിച്ചു.
രാവിലെയോടെ കിഴക്കൻ തീരത്ത് താഴ്ന്ന നിലയിൽ പ്രത്യക്ഷപ്പെടും. മഴയ്ക്ക് സാധ്യതയുള്ള ചില മേഘങ്ങൾ ഉച്ചയോടെ കിഴക്ക് ഭാഗത്തും തെക്ക് ഭാഗത്തായും രൂപം കൊള്ളാനും സാധ്യതയുണ്ട്. അബുദാബിയിൽ 30 ഡിഗ്രി സെൽഷ്യസിനും 42 ഡിഗ്രി സെൽഷ്യസിനും ഇടയിലും ദുബൈയിൽ 30 ഡിഗ്രി സെൽഷ്യസിനും 41 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും താപനില. ചില തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും രാത്രിയിലും ബുധനാഴ്ച രാവിലെയും അന്തരീക്ഷം ഈർപ്പമുള്ളതായിരിക്കും. നേരിയതോ മിതമായതോ ആയ പൊടിക്കാറ്റിനും സാധ്യതയുണ്ട്.
സൗദി അറേബ്യയിൽ ചൂടിന് ശമനം വന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. രാജ്യത്തെ പല പ്രവിശ്യകളിലും ചൂടിന് കുട് കുറയുന്നതായാണ് റിപ്പോർട്ട്. പല നഗരങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ 44 ഡിഗ്രി സെൽഷ്യസിൽ താഴെയാണ് താപനില രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിൽ ചൂട് കുറയുമെന്നും കേന്ദ്രം അറിയിച്ചു. അടുത്തയാഴ്ചയോടു കൂടി താപനില കുറയുവാനും മിതമായതും സുഖകരവുമായ കാലാവസ്ഥയിലേക്ക് രാജ്യം കടക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. മാസങ്ങളായി സൗദിയിൽ ശക്തമായ ചൂടാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. പല നഗരങ്ങളിലും 50 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂട് രേഖപ്പെടുത്തിയിരുന്നു.
കനത്ത വേനലിൽ കഴിഞ്ഞ മൂന്നുമാസക്കാലമായി സൂര്യപ്രകാശം നേരിട്ട് ശരീരത്തിലേല്‍ക്കുന്ന വിധത്തില്‍ തുറസ്സായ സ്ഥലത്ത് തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്നതിന് സൗദി, യുഎഇ തുടങ്ങിയ ഗൾഫ് രാജ്യങ്ങൾ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.എന്നാൽ ഗൾഫ് രാജ്യങ്ങൾ ശൈത്യകാലത്തിലേക്ക് കടന്നതോടെ നിയന്ത്രണം നീക്കി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ചൂട് കനക്കുന്ന സീസണുകളില്‍ ഗള്‍ഫ് രാജ്യങ്ങളിലെല്ലാം ഉച്ചവിശ്രമം നിയമം നടപ്പാക്കിവരുന്നുണ്ട്.
കെട്ടിട നിര്‍മാണ മേഖലയിലും മറ്റും ജോലി ചെയ്യുന്നവര്‍ക്ക് ഏറെ ഗുണകരമാണിത്. നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന എല്ലാത്തരം ജോലിക്കും നിരോധനം ബാധകമാണ്.ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15വരെയുള്ള മൂന്നുമാസത്തേക്കായിരുന്നു സൗദിയിലും യുഎഇയിലും ഉച്ചവിശ്രമ നിയമം ഏര്‍പ്പെടുത്തിയിരുന്നത്. യുഎഇയില്‍ ഏതാനും കമ്പനികള്‍ നിയമം ലംഘിച്ചതായി അധികൃതരുടെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
ഉച്ചവിശ്രമ സമയത്ത് ജോലി ചെയ്യിപ്പിച്ചാല്‍ ഒരു തൊഴിലാളിക്ക് 5,000 ദിര്‍ഹം തോതില്‍ തൊഴിലുടമയ്‌ക്കെതിരെ പിഴ ചുമത്തും. കൂടുതല്‍ തൊഴിലാളികള്‍ നിയമലംഘനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പിഴ പരമാവധി 50,0000 ദിര്‍ഹമായിരിക്കും. കമ്പനിയുടെ നിലവാരം തരംതാഴ്ത്തുകയും താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha
























