ദുബായിലെ അപ്പാർട്ട്‌മെന്റുകളുടെ ശരാശരി താമസ വാടക റെക്കോർഡ് നിരക്കിൽ...

ദുബായിലെ അപ്പാർട്ട്‌മെന്റുകളുടെ ശരാശരി താമസ വാടക ഉയര്‍ന്ന നിരക്കിലെത്തി. അപ്പാര്‍ട്ട്മെന്റുകളുടെ ശരാശരി വാടക ഈ വര്‍ഷം ഒരു ചതുരശ്രയടിക്ക് 95.7 ദിര്‍ഹമാണ്. 2017-ല്‍ ഇത് 95.5 ദിര്‍ഹമായിരുന്നു. വില്ലകള്‍ക്ക് ശരാശരി വാടക ഒരു ചതുരശ്രയടിക്ക് 91.3 ദിര്‍ഹമാണ്. അപ്പാര്‍ട്ട്മെന്റുകളുടെ ശരാശരി വാടക 2017 ജനുവരിക്ക് ശേഷമുള്ള ഉയര്‍ന്ന നിരക്കിലാണ്. വില്ലകളുടെ വാടകനിരക്കിലും വന്‍വര്‍ധനയുണ്ട്.
ദുബായിലെ ഒരു സ്വകാര്യ റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സിയുടെ റിപ്പോര്‍ട്ടുപ്രകാരം 2017-നെ അപേക്ഷിച്ച് ഈ ജൂലായില്‍ ശരാശരി താമസവാടകയില്‍ 22 ശതമാനമാണ് വര്‍ധന. ഈവര്‍ഷം ജൂലായില്‍ മൊത്തം വാടകക്കരാറുകളുടെ എണ്ണം 3,25,727 ആണ്. 2019-ലെ ഇതേ കാലയളവില്‍ ഇത് 2,27,011 ആയിരുന്നു. 43.5 ശതമാനമാണ് വര്‍ധന.
നാലുവര്‍ഷം മുമ്പുവരെ 12 മാസത്തെ കരാറില്‍ നാലോ അഞ്ചോ ചെക്ക് മുന്‍കൂട്ടി കൈമാറിയായിരുന്നു വാടക നല്‍കിയിരുന്നത്. എന്നാല്‍, ഇന്ന് ഒട്ടുമിക്ക വാടകക്കരാറുകളും നേരിട്ട് പണമടയ്ക്കുന്ന രീതിയിലേക്ക് മാറിയെന്നാണ് വിലയിരുത്തല്‍.
വാടക നിരക്ക് ദുബായിൽ കൂടിത്തുടങ്ങിയതോടെ ഷാർജയിൽ നിന്നും മറ്റ് വടക്കൻ എമിറേറ്റുകളിൽ നിന്നും ഇവിടേക്ക് താമസം മാറ്റുന്നവരുടെ എണ്ണം കുറഞ്ഞിരുന്നതായി മുമ്പ് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. കോവിഡിനെ തുടർന്ന് രണ്ടു വർഷം ദുബായിൽ പല മേഖലകളിലും വാടക കുറഞ്ഞിരുന്നു. കരാമയിൽ പോലും 80,000 ദിർഹം വാർഷിക വാടക നിരക്കായിരുന്നത് 70,000ത്തിലേക്കു കുറഞ്ഞിരുന്നു.
ഈ പശ്ചാത്തലത്തിൽ ഷാർജയിൽ നിന്നും മറ്റും കൂടുതൽ കുടുംബങ്ങൾ ദുബായിലേക്ക് താമസം മാറ്റിയിരുന്നു. എന്നാൽ, 2021 അവസാനം മുതൽ വിപണി കൂടുതൽ സജീവമായതോടെ ദുബായിൽ പലയിടത്തും വാടക നിരക്ക് കൂടാൻ തുടങ്ങി. ഇതേ നിലയിൽ വാടക കൂടുമെന്ന് മേഖലയിലുള്ളവരും ചൂണ്ടിക്കാട്ടിയിരുന്നു.
ബിസിനസ് ബേ, ഗ്രീൻസ്, ദെയ്റ, ദുബായ് സ്പോർട്സ് സിറ്റി, പാം ജുമൈറ എന്നിവിടങ്ങളിലെ വാടക നിരക്ക് കൂടിയിരുന്നു.. 2012ലെ ഉയർന്ന നിലയിലേയ്ക്ക് ആയിരുന്നു വാടക കൂടിയിരുന്നത്.
കഴിഞ്ഞ വർഷം തന്നെ, ദുബായ് മറീനയിൽ 58,000 ദിർഹം 65,000 ആയും. ഗ്രീൻസിൽ 70,000 ദിർഹം 72,500 ആയും ജുമൈറ ലേക്ക് ടവേഴ്സിൽ 50,000 ദിർഹം 57,500 ആയും ഉയർന്നിരുന്നു. അംബരചുംബികൾ ഏറെ ഉയർന്നതോടെ ആവശ്യക്കാർ കുറയുകയും വാടക ഇടങ്ങൾ കൂടുകയും ചെയ്തതു മൂലം 2014 മുതൽ പല മേഖലയിലും വാടക കുറഞ്ഞു വരുന്ന പ്രവണത ആരംഭിച്ചിരുന്നതായി ആസ്റ്റെകോ ചൂണ്ടിക്കാട്ടിയിരുന്നു.
2019ൽ കോവിഡ് വന്നതോടെ വാടക പല മേഖലയിലും വല്ലാതെ താഴ്ന്നു. എന്നാൽ വിപണി വീണ്ടും സജീവമാകുകയും റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉൾപ്പെടെ ഉണർവ് കാണുകയും ചെയ്തതോടെ മിക്ക മേഖലയിലും വാടക ഉയർന്നു. രാവിലെ ഷാർജയിൽ നിന്നും മറ്റും മണിക്കൂറുകൾ ഗതാഗത കുരുക്കിൽ കിടന്ന് വരുന്നത് ഒഴിവാക്കാനാണ് മിക്കവരും ദുബായിലേക്ക് താമസം മാറുന്നത്.
എന്നാൽ അജ്മാൻ, റാസൽഖൈമ ഉൾപ്പെടെ വടക്കൻ എമിറേറ്റിൽ നിന്ന് എമിറേറ്റ്സ് റോഡു വഴി ഗതാഗതക്കുരുക്കിൽ അധികം പെടാതെ നേരെ ദുബായിലേക്ക് എത്താമെന്ന സൗകര്യം വന്നതോടെ കൂടുതൽ പേരും അവിടേക്കും താമസം മാറ്റിയിരുന്നു.
ഗതാഗത സമയവും ലാഭിക്കാം എന്നതു കൊണ്ടു കൂടിയാണ് പലരും ദുബായിലെ താമസം ആഗ്രഹിച്ചിരുന്നത്. എന്നാൽ വാടക ഇതേ നിലയിൽ ഉയർന്നാൽ വീണ്ടും അവിടങ്ങളിൽ തന്നെ താമസിക്കാനാകും മലയാളികൾ ഉൾപ്പടെയുള്ളവർ ആഗ്രഹിക്കുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha























