ദമാമിൽ ബുധനാഴ്ച അപകട സൈറണ്‍ മുഴങ്ങും ; സിവിൽ ഡിഫെൻസ് മുന്നറിയിപ്പ്; നടക്കുന്നത് പുതിയതായി സ്ഥാപിച്ച സൈറണ്‍ സംവിധാനത്തിന്റെ പരീക്ഷണം
സൗദിയില്‍ വിവിധ പ്രവിശ്യകളില്‍ സ്ഥാപിച്ചു വരുന്ന അപകട മുന്നറിയിപ്പ് സൈറണ്‍ കിഴക്കന്‍ പ്രവിശ്യയിലും സജ്ജമായി. പുതുതായി സ്ഥാപിച്ച സൈറണ്‍ സംവിധാനത്തിന്റെ പരീക്ഷണം ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കും. സിവില്‍ ഡിഫന്‍സ് അതോറിറ്റിക്ക് കീഴിലാണ് പരീക്ഷണം.
രാജ്യത്തെ ജനങ്ങള്‍ക്ക് അപകട സമയങ്ങളിലും അടിയന്തിര ഘട്ടങ്ങളിലും മുന്നറിയിപ്പ് നല്‍കുന്നതിന്റെ ഭാഗമായാണ് സൈറണ്‍ സംവിധാനം സ്ഥാപിച്ച് വരുന്നത്. കിഴക്കന്‍ പ്രവിശ്യയില്‍ സജ്ജമായ പുതിയ സംവിധാനത്തിന്റെ പരീക്ഷണം ഈ മാസം ഇരുപത്തിരണ്ടിന് ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കും. പുതുതായി സ്ഥാപിച്ച സംവിധാനത്തിന്റെ കാര്യക്ഷമതയും പ്രവര്‍ത്തനവും ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് പരീക്ഷണം.
പ്രവിശ്യാ ഗവര്‍ണറേറ്റിനു കീഴിലുള്ള നഗരങ്ങളിലും, ജനവാസ പ്രദേശങ്ങളിലുമാണ് സൈറണ്‍ മുഴങ്ങുക. പരിക്ഷണത്തിന്റെ മുന്നോടിയായി തദ്ദേശ വാസികള്‍ക്ക് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കി തുടങ്ങി. തലസ്ഥാന നഗരമായ റിയാദിലാണ് ആദ്യമായി സൈറണ്‍ സംവിധാനം സ്ഥാപിച്ചത്. ഇതിന്റെ പരീക്ഷണം കഴിഞ്ഞ സെപ്തംബറില്‍ നടത്തിയിരുന്നു. സിവില്‍ ഡിഫന്‍സ് അതോറിറ്റിക്ക് കീഴിലാണ് പുതിയ സംവിധാനം നടപ്പിലാക്കി വരുന്നത്.
രാജ്യത്തെ ബാധിക്കുന്ന എന്തെങ്കിലും അപകടമുണ്ടെങ്കില്‍ മുന്‍കൂട്ടി വിവരം നല്‍കാനുള്ള മുന്നറയിപ്പ് സൈറണുകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇറാഖ്, ഗള്‍ഫ് യുദ്ധകാലത്ത് പ്രവര്‍ത്തിപ്പിച്ചിരുന്ന സൈറണുകള്‍ പിന്നീട് നിശ്ചലമായിരുന്നു. യമനില്‍ നിന്ന് ഹൂതി വിഘടനവാദികള്‍ മുൻപ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബാലിസ്റ്റിക് മിസൈലുകള്‍ അയച്ചിരുന്നെങ്കിലും അതിനെക്കുറിച്ച് മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങിയിരുന്നില്ല. അതേസമയം മിസൈലുകള്‍ സൗദി സൈന്യം വിജയകരമായി തകര്‍ത്തിടുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha