സൗദിയുടെ ഈ പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി...! 29 മുതൽ രാജ്യത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത, അധികൃതരില്‍ നിന്ന് ലഭിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സൗദിയിൽ കഴിഞ്ഞ ദിവസം കനത്ത മഴയാണ് അനുഭവപ്പെട്ടത്. നിർത്താതെ തകർത്ത് പെയ്ത മഴയിൽ വൻ നാശനഷ്ടങ്ങളാണ് ജിദ്ദയിലുണ്ടായത്. വലിയ പ്രളയത്തിനിടയാക്കി കഴിഞ്ഞ ദിവസം ജിദ്ദയിൽ പെയ്തൊഴിഞ്ഞത് 13 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ മഴയെന്ന് റിപ്പോര്‍ട്ട്. വീണ്ടും സൗദിൽ മഴയക്ക് സാധ്യയുള്ളതായുള്ള വാർത്തയാണ് പുറത്തുവരുന്നത്.
ചൊവ്വാഴ്ചയും ബുധനാഴ്ചയും സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തെ വരും ദിവസങ്ങളിലെ കാലാവസ്ഥാ സാഹചര്യങ്ങള്‍ വിശദമാക്കിക്കൊണ്ട് പ്രത്യേക പ്രസ്‍താവന ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കും.
ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് ലഭിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഹുസൈന്‍ അല്‍ ഖഹ്‍താനി പറഞ്ഞു. കാലാവസ്ഥ സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ പിന്തുടണമെന്നും മുഴുവന്‍ സമയവും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് വിവരങ്ങള്‍ ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമായും ആറ് മേഖലകളിലായിരിക്കും ശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയെന്നാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നത്.മക്ക, മദീന, തബൂക്ക് എന്നിവിടങ്ങളിലും ഈ മേഖലകളിലെ തീരപ്രദേശങ്ങളിലും വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈന്‍ അല്‍ ഖഹ്‍താനി പറഞ്ഞു. ഇതിന് പുറമെ ഹായില്‍, അല്‍ ജൗഫ്, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും മഴ ലഭിക്കും.
കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുമെന്ന് ജിദ്ദ നഗരസഭ അറിയിച്ചു. ദുരിത ബാധിതര് നാശനഷ്ടങ്ങള്‍ കണക്കാക്കാനും വേണ്ട നിയമനടപടികള്‍ സ്വീകരിക്കുന്നതിനുമായി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ സെന്ററില്‍ അപേക്ഷ സമര്‍പ്പിക്കണം.
2009ല്‍ വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ സ്വീകരിച്ച നടപടികള്‍ക്ക് സമാനമായി നാശനഷ്ടം സംഭവിച്ചവര്‍ക്കുള്ള പരിഹാരം നല്‍കുമെന്ന് ജിദ്ദ നഗരസക്ഷ വക്താവ് മുഹമ്മദ് ഉബൈദ് അല്‍ബുക്മി അറിയിച്ചു. റോഡുകളിലുണ്ടായ വെള്ളക്കെട്ട് നീക്കം ചെയ്യലും ശുചീകരണ പ്രവര്‍ത്തനങ്ങളും മരങ്ങള്‍ നീക്കം ചെയ്യലും മുന്‍സിപ്പാലിറ്റിക്ക് കീഴില്‍ തുടരുകയാണ്.
2009- ലെ മഴയെ തുടർന്നുണ്ടായ പ്രളയത്തിന് ശേഷം ജിദ്ദയിലെ വിവിധ മലയോര പ്രദേശങ്ങളിൽ കെട്ടിയുണ്ടാക്കിയ തടയണയാണ് ഇത്തവണ വൻ ദുരന്തത്തിൽ നിന്ന് ജിദ്ദയെ രക്ഷിച്ചത്. ഈ തടയണകൾ ജിദ്ദ നഗരത്തിലേക്കുള്ള വെളളത്തിന്റെ കുത്തൊഴുക്കിനെ ഒരുപരിധിവരെ തടഞ്ഞു നിർത്തി.
2009-ന് ശേഷം ജിദ്ദയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മഴയാണ് വ്യാഴാഴ്ച ജിദ്ദയിലുണ്ടായതെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈൻ അൽഖഹ്ത്വാനി പറഞ്ഞു. രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെയാണ് മഴ നീണ്ടുനിന്നത്. രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് വരെയാണ് മഴ ഏറ്റവും ഉയർന്ന അളവ് രേഖപ്പെടുത്തിയത്. നിരീക്ഷണ കേന്ദ്രങ്ങൾ അനുസരിച്ച് ഏറ്റവും ഉയർന്ന മഴ രേഖപ്പെടുത്തിയത് ഗവർണറേറ്റിന്റെ തെക്ക് ഭാഗത്താണ്. അത് 179.7 മില്ലിമീറ്ററാണെന്ന് നിരീക്ഷണ കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്. 2009-ന് ശേഷമുള്ള ഏറ്റവും ഉയർന്ന മഴയാണിത്.
https://www.facebook.com/Malayalivartha

























