സൗദിയിൽ വീണ്ടും കലിതുള്ളി പെരുംമഴ, രാജ്യത്ത് ചൊവ്വാഴ്ചയും ബുധനാഴ്ചയും ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് വീണ്ടും സാധ്യത

സൗദിയുടെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് വീണ്ടും സാധ്യത. ചൊവ്വാഴ്ചയും ബുധനാഴ്ചയും സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തെ വരും ദിവസങ്ങളിലെ കാലാവസ്ഥാ സാഹചര്യങ്ങള്‍ വിശദമാക്കിക്കൊണ്ട് പ്രത്യേക പ്രസ്‍താവന ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കും.
പ്രധാനമായും ആറ് മേഖലകളിലായിരിക്കും ശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയെന്നാണ് കഴിഞ്ഞ ദിവസം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നത്. തബൂക്ക് മേഖലയിലെ അല്‍ വജ്ഹ്, ദിബ, ഹഖ്‌ല്‍, നിയോം, ശര്‍മ, ഉംലജ്, തൈമ എന്നിവയുള്‍പ്പെടെയുള്ള പ്രദേശങ്ങളിലും വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലും അല്‍ ജൗഫ് മേഖലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും മദീന പ്രവിശ്യയിലും നല്ല മഴ പ്രതീക്ഷിക്കുന്നതായി കേന്ദ്രം ചൂണ്ടിക്കാട്ടി.
മക്ക, ജിദ്ദ, റാബഖ്, ഹാഇല്‍, ത്വാഇഫ്, അല്‍ ജുമൂം,അല്‍ കാമില്‍, ഖുലൈസ്,അല്‍ലൈത് പ്രദേശങ്ങളിലും കനത്ത മഴയുടെ സാധ്യത കേന്ദ്രം വ്യക്തമാക്കി.അല്‍ ഖസീം, ഹഫര്‍ അല്‍ബാതിന്‍, കിഴക്കന്‍ മേഖല, ഖുന്‍ഫുദ,അല്‍ അര്‍ദിയാത്ത്, അസീര്‍, ജീസാന്‍, അല്‍ബഹ എന്നീ പ്രദേശങ്ങളിലെ പല ഭാഗങ്ങളിലും ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലും മഴയും ഉണ്ടാകുമെന്ന പ്രവചനവും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
റിയാദ് മേഖലയുടെ വടക്കു പടിഞ്ഞാറന്‍ ഭാഗങ്ങളായ അഫീഫ്, അല്‍ ദവാദ്മി, അല്‍ മജ്മ, അല്‍ സുല്‍ഫി തുടങ്ങിയ പ്രദേശങ്ങളിലും കാറ്റിനൊപ്പം മഴ പ്രതീക്ഷിക്കുന്നു. താഴ്വാരങ്ങളിലും തോടുകള്‍ക്കരികിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ജാഗ്രത കൈക്കൊള്ളണമെന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പാലിക്കാനും കൂടുതല്‍ ശ്രദ്ധ പുലര്‍ത്താനും സിവില്‍ ഡിഫെന്‍സ് അതോറിറ്റിയും അഭ്യര്‍ഥിച്ചു.
കഴിഞ്ഞ ദിവസം ജിദ്ദയിൽ പെയ്തൊഴിഞ്ഞത് 13 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ മഴയെന്ന് റിപ്പോര്‍ട്ട്. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുമെന്ന് ജിദ്ദ നഗരസഭ അറിയിച്ചു. ദുരിത ബാധിതര് നാശനഷ്ടങ്ങള്‍ കണക്കാക്കാനും വേണ്ട നിയമനടപടികള്‍ സ്വീകരിക്കുന്നതിനുമായി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ സെന്ററില്‍ അപേക്ഷ സമര്‍പ്പിക്കണം.
2009ല്‍ വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ സ്വീകരിച്ച നടപടികള്‍ക്ക് സമാനമായി നാശനഷ്ടം സംഭവിച്ചവര്‍ക്കുള്ള പരിഹാരം നല്‍കുമെന്ന് ജിദ്ദ നഗരസക്ഷ വക്താവ് മുഹമ്മദ് ഉബൈദ് അല്‍ബുക്മി അറിയിച്ചു. റോഡുകളിലുണ്ടായ വെള്ളക്കെട്ട് നീക്കം ചെയ്യലും ശുചീകരണ പ്രവര്‍ത്തനങ്ങളും മരങ്ങള്‍ നീക്കം ചെയ്യലും മുന്‍സിപ്പാലിറ്റിക്ക് കീഴില്‍ തുടരുകയാണ്.2009- ലെ മഴയെ തുടർന്നുണ്ടായ പ്രളയത്തിന് ശേഷം ജിദ്ദയിലെ വിവിധ മലയോര പ്രദേശങ്ങളിൽ കെട്ടിയുണ്ടാക്കിയ തടയണയാണ് ഇത്തവണ വൻ ദുരന്തത്തിൽ നിന്ന് ജിദ്ദയെ രക്ഷിച്ചത്. ഈ തടയണകൾ ജിദ്ദ നഗരത്തിലേക്കുള്ള വെളളത്തിന്റെ കുത്തൊഴുക്കിനെ ഒരുപരിധിവരെ തടഞ്ഞു നിർത്തി.
https://www.facebook.com/Malayalivartha

























