സൗദിയിൽ വീണ്ടും വധശിക്ഷ, ഭര്‍ത്താവിനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ യുവതിയുടെ ശിക്ഷാവിധി നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം

ലോകത്ത് ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പിലാക്കുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. കടുത്ത വിമർശനങ്ങൾ ഉയർന്നാലും കുറ്റം ചെയ്തവൻ അത് ആരായാലും കടുത്ത ശിക്ഷ തന്നെ വിധിക്കുമെന്ന ഉറച്ച തീരുമാനത്തിലാണ് സൗദി ഭരണകൂടം. 2022ല്‍ മാത്രം 147 പേരെയാണ് സൗദിയില്‍ വധശിക്ഷയ്ക്ക് വിധിച്ചത്. ഈ മാസം ഭീകരപ്രവർത്തനത്തിന്റെ പേരിലും നിഷ്ഠൂരമായ കൊലപാതകങ്ങൾ ചെയ്ത കുറ്റത്തിന് 6 ൽ അധികം പേരുടെ വധശിക്ഷ ഇപ്പോൾ തന്നെ ഭരണകൂടം നടപ്പാക്കിക്കഴിഞ്ഞു.
രണ്ട് ദിവസം മുൻപ് 3 പേരുടെ വധശിക്ഷയാണ് ഒരേ ദിവസം നടത്തിയത്. ഇപ്പോൾ വീണ്ടും ഒരു യുവതിയുടെ വധശിക്ഷ നടപ്പാക്കിയിരിക്കുകയാണ് സൗദി. ഭര്‍ത്താവിനെ തീ കൊളുത്തി കൊലപ്പെടുത്തിയ പ്രവാസി യുവതിയുടെ വധശിക്ഷയാണ് നടപ്പാക്കിയത്. ശഅ്ബാന സാലിം യഹ്‍യ സഈദ് എന്ന യെമന്‍ സ്വദേശിനിയുടെ വധശിക്ഷയാണ് നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ഈ മാസം വധശിക്ഷ നടപ്പാക്കിയതിൽ മുഴുവൻപേരും സൗദി പൗരൻമാരാണെന്നിരിക്കെയാണ് ഇപ്പോൾ ഒരു യെമന്‍ സ്വദേശിനിയുടെ ശിക്ഷാവിധി നടപ്പാക്കിയത്.
പ്രതിയുടെ ഭര്‍ത്താവായ സൗദി പൗരന്‍ സാലിം ബിന്‍ അബ്‍ദുല്ല ഈസയെയാണ് നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവിനെ കൊലപ്പെടുത്തുന്നതിനായി കട്ടിലില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ശരീരമാസകലം പൊള്ളലേറ്റും ശ്വാസം മുട്ടിയുമാണ് മരണം സംഭവിച്ചത്. വിചാരണ പൂര്‍ത്തിയാക്കിയ കോടതി യുവതിക്ക് വധശിക്ഷ വിധിച്ചു. അപ്പീല്‍ കോടതികളും ശിക്ഷ ശരിവെച്ച ശേഷം കേസുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂര്‍ത്തിയാക്കി വധശിക്ഷ നടപ്പാക്കാന്‍ അനുമതി ലഭിക്കുകയായിരുന്നു.
കഴിഞ്ഞ രണ്ട് ദിവസം മുമ്പ് കിഴക്കന്‍ പ്രവിശ്യയിൽ ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് മൂന്ന് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കുകയുണ്ടായി. ഹസന്‍ ബിന്‍ ഈസ ആലുമുഹന്ന, ഹൈദര്‍ ബിന്‍ ഹസന്‍ മുവൈസ്, മുഹമ്മദ് ബിന്‍ ഇബ്രാഹിം അംവൈസ് എന്നിവരുടെ ശിക്ഷയാണ് നടപ്പാക്കിയത്. സൗദി അറേബ്യയില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ വിദേശത്ത് ഭീകരരുടെ ക്യാമ്പില്‍ പങ്കെടുത്ത് ആയുധ, ബോംബ് പരിശീലനം നേടിയെന്ന് കണ്ടെത്തിയിരുന്നു.
ഭീകരരെ വിദേശത്തേക്ക് കടത്താന്‍ വേണ്ടി ഹസനും ഹൈദറും ചേര്‍ന്ന് ബോട്ട് വാങ്ങുകയും ഏതാനും ഭീകരരെ വിദേശത്തേക്ക് കടത്തുകയും സൗദിയില്‍ ഭീകരാക്രമണങ്ങള്‍ നടത്തുകയെന്ന ലക്ഷ്യത്തോടെ ആയുധങ്ങളും വെടിയുണ്ടകളും കൈവശം വെക്കുകയും ചെയ്തതായി തെളിഞ്ഞിരുന്നു. സമുദ്ര മാര്‍ഗമുള്ള ആയുധക്കടത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടിട്ടും ഭീകരന്‍ കൈമാറിയിരുന്നില്ല.
സുരക്ഷാ വകുപ്പുകളുടെ കണ്ണില്‍പെടാതെ ഭീകരരെ സമുദ്ര മാര്‍ഗം വിദേശത്തേക്ക് കടത്താന്‍ അനുയോജ്യമായ സ്ഥലം നിര്‍ണയിച്ചു നല്‍കാന്‍ പണം കൈപ്പറ്റിയ ഒരാള്‍ ഇക്കാര്യത്തിലുള്ള തന്റെ കൂട്ടാളികളെയും സഹായികളെയും കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ തയാറായിരുന്നില്ലെന്നും സൗദി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























