ആ നിയമം മരവിപ്പിച്ചു...! ബലിപെരുന്നാൾവരെ പ്രവാസികൾ മുൾമുനയിൽ, തൊഴിൽ വിസ അപേക്ഷകർ വിഎഫ്എസ് കേന്ദ്രത്തിലെത്തി വിരലടയാളം നൽകണമെന്ന നിയമം താൽക്കാലികമായി മരവിപ്പിച്ച് സൗദി കോൺസുലേറ്റ്...!

പ്രവാസികൾക്ക് അൽപ്പം ആശ്വാസമേകുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. പുതിയ നിബന്ധനകളിലൂടെ പ്രവാസികൾക്ക് നേരെ നടപടികൾ കുടുപ്പിച്ച സൗദി തീരുമാനത്തിൽ നിന്ന് ഒരൽപ്പം അയഞ്ഞിരിക്കുകയാണ്. അതായത്. തൊഴിൽ വിസ അപേക്ഷകർ വിഎഫ്എസ് കേന്ദ്രത്തിലെത്തി വിരലടയാളം നൽകണം എന്ന നിയമം നാളെ മുതൽ പ്രാബല്യത്തിലാകുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ നിയമം പ്രാബല്യത്തിലാകുന്നതിന് മണിക്കൂറുകൾ ബാക്കിനിൽക്കെ സൗദി കോൺസുലേറ്റ് താൽക്കാലികമായി നിയമം മരവിപ്പിച്ചിരിക്കുകയാണ്.
ഇത് സംബന്ധിച്ച സന്ദേശം ട്രാവൽ ഏജൻസികൾക്ക് കൈമാറി. തൊഴിൽ വിസ അപേക്ഷകർ വിഎഫ്എസ് കേന്ദ്രത്തിലെത്തി വിരലടയാളം നൽകണമെന്ന നിയമം നാളെ മുതൽ പ്രാബല്യത്തിലാകുമെന്നാണ് മേയ് 23ന് സൗദി കോൺസുലേറ്റ് അറിയിച്ചിരുന്നത്. ഈ നിയമമാണ് ഇപ്പോൾ ജൂൺ 28ന് ബലിപെരുന്നാൾ വരെ മരവിപ്പിച്ചിരിക്കുന്നത്. അതിനിടയിൽ താത്കാലികമായെങ്കിലും തൊഴിൽ വിസ സ്റ്റാമ്പ് ചെയ്തു കിട്ടാൻ അപേക്ഷകൻ വിരലടയാളം നേരിട്ടെത്തി നൽകണമെന്ന നിയമം ഒരു മാസത്തേക്ക് നീട്ടിക്കിട്ടിയത് പ്രവാസികൾക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.
തങ്ങളുടെ വിസയുടെ കാര്യത്തിലും വിരലടയാളം നൽകണമെന്ന നിയമം പുനഃപരിശോധിക്കുമെന്ന പ്രതീക്ഷയിലാണ് സൗദിയിലേക്ക് വരാനിരിക്കുന്ന നിരവധി സന്ദർശകരും അവരുടെ സൗദിയിലുള്ള പ്രവാസികളും. പെരുന്നാൾ അവധി കഴിഞ്ഞു കോൺസുലേറ്റ് പ്രവർത്തനം ആരംഭിക്കുമ്പോഴായിരിക്കും ഇനി ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയിക്കുക. ഇത് കഴിഞ്ഞാകും ഉത്തരവ് നടപ്പാക്കുകയെന്നു സൂചനകളുണ്ട്. എന്നാൽ, സന്ദർശക വീസകൾക്ക് വിഎഫ്എസ് സെന്ററിലെത്തി വിരലടയാളം നൽകണമെന്ന ഈ മാസം ആദ്യം മുതലുള്ള നിബന്ധന തുടരും. ഇക്കാര്യത്തിൽ പുതിയ നിർദേശങ്ങളൊന്നും സൗദി കോൺസുലേറ്റിൽനിന്ന് ഉണ്ടായിട്ടില്ല.
ഇന്ത്യയിൽ ഒൻപതിടങ്ങളിലാണ് വി.എഫ്.എസിന് സെന്ററുകളുള്ളത്. കേരളത്തില്‍ കൊച്ചിയില്‍ മാത്രമാണ് വി.എഫ്.എസ് കേന്ദ്രമുള്ളത്. കൊച്ചിയിലുള്ള വി.എഫ്.എസ് കേന്ദ്രത്തിലേക്ക് അപ്പോയിൻമെന്റ് എടുക്കലും കേരളത്തിന്റെ പല ഭാഗങ്ങളിൽനിന്നും അങ്ങോട്ടുള്ള യാത്രയുമെല്ലാം സൗദിയിലേക്കുള്ള സന്ദർശക, തൊഴിൽ വിസക്കാർക്ക് ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ളവര്‍ വിരലടയാളം നല്‍കാനായി കൊച്ചിയില്‍ എത്തണം.
തിരക്ക് കാരണം വിരലടയാളം നല്‍കാന്‍ ഇപ്പോള്‍ ഒരു മാസത്തിനു ശേഷമാണ് അപ്പോയിന്‍മെന്റ് ലഭിക്കുന്നത്. ഇത് പലരുടേയും ജോലി നഷ്ടപ്പെടാനും സന്ദര്‍ശനം മുടങ്ങാനും കാരണമാകുമെന്നാണ് പരാതി. സൗദിയിലെ ഓള്‍ കേരളാ പ്രവാസി അസോസിയേഷന്‍ മുഖ്യമന്ത്രിക്കും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും ഇതുസംബന്ധമായ പരാതി നല്‍കിയിട്ടുണ്ട്.
മെയ് 11 മുതൽ റസിഡന്‍റ് വിസ, ഫാമിലി വിസിറ്റ് വിസ, കുട്ടികളുടെ വിസ ചേര്‍ക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് നേരിട്ട് വിസ ഫെസിലിറ്റേഷന്‍ സര്‍വീസ് കേന്ദ്രത്തിലെത്തണമെന്ന നിര്‍ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് തൊഴില്‍ വിസ സ്റ്റാംപ് ചെയ്യാനും വിഎഫ്എസ് ഓഫിസിൽ നേരിട്ടെത്തി വിരലടയാളം നൽകണമെന്ന നിർദ്ദേശം വന്നത്.
https://www.facebook.com/Malayalivartha

























