ജിദ്ദ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു, വിമാനം ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി ഇറക്കി പൈലറ്റ്, ഒഴിവായത് വൻ ദുരന്തം

രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവായതുകൊണ്ടുതന്നെ പറന്നുയർന്ന വിമാനങ്ങളിൽ ഉണ്ടാകുന്ന അപകടങ്ങൾ വളരെ ഭീതിപ്പെടുത്തുന്നതാണ്. എന്നാൽ ദൈവത്തിന്റെ അദൃശ്യ കരങ്ങൾ എന്ന് പറയുന്നത് യാഥാർത്ഥ്യമെന്ന് ബോദ്ധ്യപ്പെട്ട സംഭവമായിരുന്നു കഴിഞ്ഞ ദിവസം സൗദിയിൽ നടന്നത്. നിരവധി യാത്രക്കാരുമായി ലാൻഡ് ചെയ്യാൻ ശ്രമിക്കവേ ഈജിപ്ത് എയർ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിക്കുകയായിരുന്നു.ഞായറാഴ്ച പുലർച്ചെ കെയ്റോ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു പറന്നുയർന്ന എംഎസ് 643 വിമാനത്തിന്റെ ടയറാണ് ജിദ്ദ കിങ് അസീസ് ഇന്റർനാഷണൽ എയർപോർട്ടിൽ ലാൻഡിംഗിനിടെ പൊട്ടിത്തെറിച്ചത്.
വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചെങ്കിലും പൈലറ്റ് വിമാനം ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി ഇറക്കിയതായി ഈജിപ്തിന്റെ ദേശീയ വിമാനക്കമ്പനി അറിയിച്ചു. റണ്‍വെയില്‍ തന്നെ വിമാനം നിറുത്താന്‍ സാധിച്ചതാണ് വൻ ദുരന്തം ഒഴിവാകാന്‍ കാരണം. യാത്രക്കാർക്ക് മറ്റ് പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, ഇത്തരം ഒരു അപകടം ഉണ്ടാകാനുള്ള കാരണം എന്താണ് എന്നത് സംബന്ധിച്ച് ഇനിയും വ്യക്തതവന്നിട്ടില്ല. സംഭവത്തെ കുറിച്ച് സൗദിയും ഈജിപ്തും അന്വേഷിക്കുന്നുണ്ട്. വിമാനത്തിന്റെ പരിശോധനയും അറ്റകുറ്റപ്പണികളും നടക്കുന്നുണ്ടെന്നും ഈജിപ്ത് എയർ പ്രസ്താവനയിൽ പറഞ്ഞു.
ശനിയാഴ്ച രാത്രി 9:25 ന് കെയ്‌റോയിൽ നിന്ന് പുറപ്പെടുന്നതിന് ഷെഡ്യൂൾ ചെയ്‌തിരുന്ന വിമാനം രാത്രി 10:05 നാണ് പുറപ്പെട്ടത് എന്നും 11:30 ന് ജിദ്ദയിൽ ഇറങ്ങേണ്ട വിമാനം 1:25 ന് എത്തിച്ചേരുകയും ചെയ്തതായി ഈജിപ്റ്റ് എയർ വെബ്‌സൈറ്റ് പറയുന്നു.
അതേസമയം ഈ മാസം ഖത്തര്‍ എയര്‍വേയ്‍സ് വിമാനം ആകാശച്ചുഴിയില്‍ പെട്ട് നിരവധി യാത്രക്കാര്‍ക്ക് പരിക്കേൽക്കുകയുണ്ടായി. തുടർന്ന് വിമാനം അടിയന്തിരമായി നിലത്തിറക്കേണ്ടി വന്നു. ദോഹയില്‍ നിന്ന് ഇന്തോനേഷ്യയിലെ ഡെന്‍പസറിലേക്ക് പുറപ്പെട്ട ക്യു.ആര്‍ 960 വിമാനമാണ് ആകാശച്ചുഴിയില്‍ പെട്ടത്. തുടര്‍ന്ന് ബാങ്കോങ്കില്‍ അടിയന്തിരമായി നിലത്തിറക്കി പരിക്കേറ്റ യാത്രക്കാർക്ക് വൈദ്യസഹായം ലഭ്യമാക്കി.
"യാത്രാ മദ്ധ്യേ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് ചില യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും വിമാനം സുരക്ഷിതമായി ബാങ്കോക്കില്‍ ഇറക്കി ഇവര്‍ക്ക് ചികിത്സ ലഭ്യമാക്കുകയുമായിരുന്നു എന്ന് ഖത്തര്‍ എയര്‍വേയ്‍സ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുന്ന മുറയ്ക്ക് അറിയിക്കുമെന്നും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട അറിയിപ്പില്‍ ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു.
വിമാനത്തിലുണ്ടായിരുന്ന എല്ലാവര്‍ക്കും ഭക്ഷണവും താമസ സൗകര്യവും ഖത്തര്‍ എയര്‍വേയ്‍സ് ഒരുക്കിയിരുന്നു. അടുത്ത ദിവസം തന്നെ യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുമെന്ന ഉറപ്പും ഖത്തര്‍ എയര്‍വേയ്‍സ് നൽകിയിരുന്നു.
https://www.facebook.com/Malayalivartha

























