ഇനി പ്രവേശനം കടുക്കും....! ആറ് മാസത്തിൽ കൂടുതൽ വിദേശത്ത് കഴിയുന്ന ദുബായ് വിസക്കാർക്ക് പ്രവേശനാനുമതി ഉണ്ടാകില്ല, പ്രവാസികളെ വെട്ടിലാക്കി ദുബൈ

യുഎഇ വിസക്കാർക്ക് വിദേശത്ത് താങ്ങാവുന്ന പരമാവധി കാലാവധി 6 മാസമാണ്. താമസ വിസയുള്ളവർ 180 ദിവസത്തേക്ക് രാജ്യത്തിന് പുറത്താണെങ്കിൽ സാധാരണഗതിയിൽ സ്വയമേവ റസിഡൻസി റദ്ദാക്കപ്പെടും എന്നതാണ് നിലവിലെ നിയമം. എന്നാൽ പല കാരണങ്ങളാൽ ആറു മാസത്തിനകം രാജ്യത്തേക്ക് തിരിച്ചു വരാൻ കഴിയാതെ വിസ കാൻസലായിപ്പോയ പ്രവാസികൾക്കെല്ലാം വലിയൊരു അനുഗ്രഹമായിരുന്നു യുഎഇ റീ എൻട്രി സംവിധാനം.
എന്നാൽ ഇപ്പോൾ ഇതിൽ കടുംപിടിത്തവുമായി എത്തിയിരിക്കുകയാണ് ദുബൈ. 6 മാസത്തിൽ കൂടുതൽ കാലം വിദേശത്തു കഴിയുന്ന ദുബായ് വിസക്കാർക്ക് പ്രവേശനാനുമതി ഉണ്ടാകില്ലെന്നാണ് അറിയിപ്പ്. ഇത് എമിറേറ്റിലേ വിസക്കാരായ പ്രവാസികൾ വലിയൊരു തിരിച്ചടിയായിരിക്കുകയാണ്. കുടുംബാംഗങ്ങളുടെ വിസകളാണ് ഈ രീതിയിൽ കാലഹരണപ്പെടാറ്.കൂടാതെ വിദ്യാഭ്യാസം, ബിസിനസ്സ്, ചികിത്സ തുടങ്ങിയ കാരണങ്ങളാൽ എമിറേറ്റിന് പുറത്ത് താമസിക്കുന്ന നിരവധി പ്രവാസികൾക്കും പുതിയ നടപടി തലവേദയായി മാറുമെന്ന് ഉറപ്പാണ്.
എന്നാൽ ദുബായ് ഒഴികെയുള്ള മറ്റു എമിറേറ്റ് വിസക്കാർക്ക് തക്കതായ കാരണമുണ്ടെങ്കിൽ 6 മാസത്തിൽ കൂടുതൽ വിദേശത്തു കഴിയാവുന്നതാണ്. അതുപോലെ ഗോൾഡൻ വീസക്കാർക്കും ഇതിൽ ഇളവുണ്ട്. എന്നാൽ ഈ പരിപാടി ഇനി ദുബൈയിൽ നടക്കില്ലെന്നാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി വ്യക്തമാക്കിയിരിക്കുന്നത്.
മറ്റ് എമിറേറ്റ് വിസക്കാർ റീ എൻട്രിക്ക് അപേക്ഷിക്കുമ്പോൾ എമിറേറ്റ്‌സ് ഐഡി, പാസ്‌പോർട് എന്നിവയുടെ പകർപ്പിനൊപ്പം വൈകിയതിന്റെ കാരണവും ബോധിപ്പിക്കണം. ഇവ സമർപ്പിക്കാതെ അപേക്ഷ നൽകാനാവില്ലെന്നും അധികൃതർ വ്യക്തമാക്കി. അതുപോലെ 180 ദിവസത്തിൽ കൂടുതൽ തങ്ങുന്ന ഓരോ മാസത്തിനും 100 ദിർഹം വീതം പിഴ അടയ്ക്കണം. റസിഡൻസ് വിസയ്ക്ക് കുറഞ്ഞത് 30 ദിവസത്തെ കാലാവധി ഉണ്ടായിരിക്കണം എന്നതാണ് മറ്റൊരു നിബന്ധന.
വ്യക്തിഗത വീസയാണെങ്കിൽ ഐസിപി വെബ്സൈറ്റ് വഴിയും അല്ലാത്തവർ അതാത് കമ്പനി വഴിയുമാണ് റീ എൻട്രി പെർമിറ്റിന് അപേക്ഷിക്കേണ്ടത്. ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ എന്നിവക്ക് പുറമെ സേവനകേന്ദ്രങ്ങൾ, ടൈപ്പിംഗ് സെന്ററുകൾ എന്നിവ വഴിയും ഇതിനായി അപേക്ഷ നൽകാം. ഇങ്ങനെ ലഭിക്കുന്ന റീ-എൻട്രി പെർമിറ്റിന് 30 ദിവസത്തേക്ക് മാത്രമേ സാധുതയുള്ളൂ. ഇത് ലഭിച്ച് 30 ദിവസത്തിനുള്ളിൽ യുഎഇയിൽ തിരികെ എത്തണം. അല്ലാത്ത പക്ഷം റീ എൻട്രി അസാധുവാകും.
അടുത്തിടെ യുഎഇ നടപ്പിലാക്കിയ വിസ, റെസിഡൻസി സമ്പ്രദായത്തിൽ വരുത്തിയ മാറ്റങ്ങളിൽ ഏറ്റവും പുതിയതാണ് പുതിയ എൻട്രി പെർമിറ്റ് സംവിധാനം. വിസ, എമിറേറ്റ്സ് ഐഡികൾ എന്നിവ ഉൾപ്പെടെയുള്ള ഐസിപി സേവനങ്ങൾ ലഭിക്കുന്നതിനുള്ള ഫീസും വർധിപ്പിച്ചിരുന്നു. വിസിറ്റ് വിസ യുഎഇയിൽ വച്ച് നീട്ടുന്ന രീതിയും അധികൃതർ അവസാനിപ്പിച്ചിരുന്നു. യുഎഇയിലെ ഏറ്റവും വലിയ എൻട്രി, റെസിഡൻസി വിസ പരിഷ്‌കാരങ്ങൾ കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പ്രാബല്യത്തിൽ വന്നത്. വിപുലീകരിച്ച ഗോൾഡൻ വിസ പദ്ധതി ഉൾപ്പെടെ, റെസിഡൻസിയുടെ എല്ലാ വശങ്ങളും പരിഷ്‌കാരങ്ങൾക്ക് വിധേയമായി.
പുതിയ അഞ്ച് വർഷത്തെ ഗ്രീൻ റെസിഡൻസി, അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ, ജോലി അന്വേഷകർക്കുള്ള പ്രവേശന പെർമിറ്റുകൾ തുടങ്ങിയവ ഉദാഹരണം. അതിൽ ഏറ്റവും ഒടുവിലത്തേതാണ് ആറ് മാസത്തിലേറെയായി എമിറേറ്റ്സിന് പുറത്ത് താമസിക്കുന്ന പ്രവാസികൾക്ക് സാധുവായ വിസ ഉള്ളിടത്തോളം കാലം രാജ്യത്തേക്ക് മടങ്ങാൻ പുതിയ റീ-എൻട്രി പെർമിറ്റ് അനുവദിക്കാനുള്ള തീരുമാനം.
https://www.facebook.com/Malayalivartha

























