ഒമാനിൽ വിലക്ക് ഇന്ന് മുതൽ, ഉച്ച സമയങ്ങളിൽ തൊഴിലാളികളെ ജോലിക്ക് നിയമിക്കരുതെന്ന് മുന്നറിയിപ്പ്, ഉച്ചവിശ്രമം കർശനമായി കമ്പനികൾ നടപ്പാക്കണമെന്ന് നിർദ്ദേശം
ഗൾഫ് രാഷ്ട്രങ്ങളിൽ വേനൽച്ചൂട് കനക്കുകയാണ്. അതിനാൽ പുറം ജോലി ചെയ്യുന്ന പ്രവാസികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഉച്ചവിശ്രമം നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് ഭരണകൂടങ്ങൾ. ഇപ്പോൾ ഒമാനിൽ ഉച്ച സമയങ്ങളിൽ തൊഴിലാളികളെ ജോലിക്ക് നിയമിക്കരുതെന്ന് മുന്നറിയിപ്പ് നൽകി തൊഴിൽ മന്ത്രാലയം. വേനൽ ചൂടിൽനിന്ന് തൊഴിലാളികൾക്ക് സംരക്ഷണം നൽകാനായി ഉച്ചവിശ്രമം കർശനമായി കമ്പനികൾ നടപ്പാക്കണമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.
ഒമാനിൽ ഇന്നു മുതൽ ആഗസ്റ്റുവരെയുള്ള കാലയളവിൽ ഉച്ചക്ക് 12.30മുതൽ 3.30വരെയാണ് തൊഴിലാളികൾക്ക് ഉച്ചവിശ്രമം നൽകേണ്ടത്. ഈ സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ ഉച്ചസമയങ്ങളിൽ ജോലി നിർത്തിവേക്കേണ്ടതാണെന്ന് തൊഴിൽ മന്ത്രാലയത്തിലെ ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് മേധാവി സക്കറിയ ഖമീസ് അൽ സാദി പറഞ്ഞു. ഉച്ച സമയങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഏതെങ്കിലും തരത്തിലുള്ള ലംഘനങ്ങൾ കണ്ടെത്തിയാൽ മന്ത്രാലയം നിയമ നടപടികൾ സ്വീകരിക്കും.
നിയമം ലംഘിക്കുന്നവർക്ക് 500 റിയാൽവരെ പിഴയും ഒരു മാസത്തെ തടവും ലഭിച്ചേക്കും. ഇന്ധന സ്റ്റേഷനുകളിൽ ഉച്ച സമയത്ത് അത്യാവശ്യമല്ലാതെ ഇന്ധനം നിറക്കുന്നത് ഒഴിവാക്കാൻ കമ്മ്യൂണിറ്റി ബോധവത്കരണ കാമ്പയിനുകളും മന്ത്രാലയം സജീവമാക്കിയിട്ടുണ്ട്. നിയമം പാലിക്കാത്ത സ്ഥാപനങ്ങളെക്കുറിച്ച് ഫോൺ വഴിയോ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റുകൾ വഴിയോ അറിയിക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു.
അതേസമയം കുവൈത്തിലും ഇന്ന് മുതൽ ആണ് ഉച്ചവിശ്രമം ആരംഭിക്കുന്നത്. തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് രാവിലെ 11 മുതൽ വൈകിട്ട് 4 വരെ മധ്യാഹ്ന ഇടവേള നൽകണമെന്നാണ് നിയമം. ഈ സമയത്ത് തൊഴിലാളികളെക്കൊണ്ട് ജോലി എടുപ്പിക്കുന്നത് നിരോധിച്ചതായി മാനവശേഷി സമിതി അറിയിച്ചു. ജോലി സമയം രാവിലെയും വൈകിട്ടുമായി പുനഃക്രമീകരിക്കാനും കമ്പനികൾക്ക് അനുമതി നൽകിയിട്ടുണ്ട്. കൊടും ചൂടിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യിക്കുന്നത് സൂര്യാഘാതം, നിർജലീകരണം തുടങ്ങി കടുത്ത ആരോഗ്യ പ്രശ്നങ്ങളിലേക്കു നയിക്കും.
ജീവാപായം വരെ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാലാണ് കടുത്ത ചൂട് അനുഭവപ്പെടുന്ന 4 മണിക്കൂർ ഇടവേള നൽകിവരുന്നത്. ഓഗസ്റ്റ് 31 വരെ 3 മാസത്തേക്കാണ് ഉച്ചവിശ്രമം. അടിയന്തര സേവന മേഖല ഒഴികെ പുറം ജോലി ചെയ്യുന്ന എല്ലാ വിഭാഗം കമ്പനികളും നിയമം പാലിക്കണം. നിരോധിത സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യിക്കുന്നത് കുറ്റകരമാണ്. നിയമ ലംഘകർക്ക് പിഴ ഉൾപ്പെടെ കടുത്ത ശിക്ഷയാണ് തൊഴിൽ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്. നിയമ ലംഘകർക്ക് ആദ്യം മുന്നറിയിപ്പ് നൽകും. ആവർത്തിച്ചാൽ ഒരു തൊഴിലാളിക്ക് 100 ദിനാർ എന്ന തോതിൽ പിഴ ഈടാക്കും. സ്ഥാപങ്ങൾക്കെതിരെ മറ്റു നിയമനടപടികളും ഉണ്ടാകും.
https://www.facebook.com/Malayalivartha