ദോഹയിൽ നിന്നും പറന്ന ഖത്തർ എയർവേസിൽ യാത്രക്കാരിക്ക് പ്രസവവേദന, പാകിസ്താനിലെ കറാച്ചിയിൽ അടിയന്തര ലാൻഡിങ് നടത്തി

ചില നിർണായക സന്ദർഭങ്ങളിൽ വിമാനം അടിയന്തര ലാൻഡിങ് നടത്താറുണ്ട്. ഒരു വിട്ടുവീഴ്ച്ചയ്ക്കും മുതിരാതെ യാത്രക്കാരുടെ സുരക്ഷ പരിഗണിച്ചാണ് പൈലറ്റ് ഈ ഘട്ടങ്ങളിൽ എമർജൻസി ലാൻഡിങിന് അനുമതി തേടുന്നത്. പലപ്പോഴും സാങ്കേതിക തകരാറിന്റെ പേരിലാണ് ഇത്തരത്തിൽ സംഭവിക്കുന്നത്. ഖത്തർ എയർവേയ്സിൽ ഇപ്പോൾ അടിയന്തര ലാൻഡിങ്ങിലേക്ക് നയിച്ച മാറ്റൊരു സംഭവമാണ് ഉണ്ടായിരിക്കുന്നത്. യാത്രയ്ക്കിടെ ഒരു യുവതി പ്രസവ വേദന കൊണ്ട് പുളയുകയായിരുന്നു. ദോഹയിൽ നിന്നും പറന്ന ഖത്തർ എയർവേസ് യാത്രാ വിമാനത്തിലായിരുന്നു ഈ സംഭവം.
ഫിലിപ്പീൻസിലെ മനിലയിലേക്ക് പറക്കവെ ഗർഭിണിയായ യുവതിക്ക് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. യാത്രക്കാരിക്ക് വേദന സഹിക്കാൻ കഴിയാതെ വന്നതോടെ അടിയന്തര ലാൻഡിങ്ങിനുള്ള അനുമതി തേടുകയായിരുന്നു. എന്നാൽ അനുമതി ലഭിച്ചതോടെ വിമാനം പാകിസ്താനിലെ കറാച്ചിയിൽ അടിയന്തര ലാൻഡിങ് നടത്തി. തിങ്കളാഴ്ച രാത്രിയിലായിരുന്നു വിമാനം കറാച്ചിയിൽ ഇറങ്ങിയത്.
ഗർഭിണിയായ യാത്രക്കാരിക്ക് പ്രസവ വേദന അനുഭവപ്പെട്ടതിനു പിന്നാലെയാണ് വിമാനം കറാച്ചിയിൽ ലാൻഡിങ് നടത്തിയതെന്ന് പാകിസ്താൻ സിവിൽ ഏവിയേഷൻ അതോറിറ്റിയെ ഉദ്ധരിച്ച് സിൻഹുവ റിപ്പോർട്ട് ചെയ്തു. എന്നാൽ, വിമാനം നിലംതൊടും മുമ്പേ ഫിലിപ്പിനോ യുവതി കുഞ്ഞിന് ജന്മം നൽകി. വിമാനം ലാൻഡ് ചെയ്ത ഉടൻ പരിചരണം നൽകിയ ശേഷം വിമാനത്താവളത്തിൽ നിന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ചൊവ്വാഴ്ച പുലർച്ചയോടെ വിമാനം മനിലയിലേക്ക് പറന്നു.
ഇതിന് സമാനമായ സംഭവം ജനുവരിയിലും റിപ്പോർട്ട് ചെയ്തിരുന്നു. ജനുവരി 19 നായിരുന്നു സംഭവം. ദുബായ് എമിറേറ്റ്സ് ഫ്ലൈറ്റ് EK 319 ൽ ടോക്യോയിൽ നിന്ന് ദുബായിലേക്കുള്ള ആകാശയാത്രയ്ക്കിടയിൽ പ്രസവവേദന അനുഭവപ്പെട്ട യുവതി വിമാനത്തിൽ ആൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു. കൃത്യസമയത്ത് യുവതിക്ക് വേണ്ട സൗകര്യങ്ങൾ വിമാന ജീവനക്കാർ ഒരുക്കിയതോടെ അമ്മയും കുഞ്ഞും രക്ഷപ്പെട്ടു. 2 മണിക്കൂർ നീണ്ട യാത്രയ്ക്കിടയിൽ യുവതിക്ക് അപ്രതീക്ഷിതമായി പ്രസവവേദന അനുഭവപ്പെടുകയായിരുന്നു.
മെഡിക്കൽ എമർജൻസി ഉണ്ടായിരുന്നിട്ടും ഷെഡ്യൂൾ സമയത്തു തന്നെ ലാൻഡ് ചെയ്തു.വിമാനത്തിലെ ജീവനക്കാരുടെ സമചിത്തതയോടെയുള്ള ഇടപെടലാണ് കാര്യങ്ങൾ സങ്കീർണമാക്കാതിരുന്നത്. അമ്മയേയും കുഞ്ഞിനേയും വിമാനം ലാൻഡ് ചെയ്യുന്നത് വരെ ജീവനക്കാർ പരിപാലിച്ചു. നേരത്തേ അറിയിച്ചതു പ്രകാരം വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ മെഡിക്കൽ ഉദ്യോഗസ്ഥരെത്തി അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി.
എമിറേറ്റ്‌സിന്റെ നയമനുസരിച്ച്, ഗർഭിണികൾക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെങ്കിൽ 29ാം ആഴ്ച്ച വരെ വിമാനയാത്ര നടത്താം. 29 ആഴ്ച്ച പിന്നിട്ട ഗർഭിണികൾക്ക് യാത്ര ചെയ്യണമെങ്കിൽ ഡോക്ടറുടേതോ അല്ലെങ്കിൽ മെഡിക്കൽ സർട്ടിഫിക്കറ്റോ ഹാജരാക്കാം. ഇവ കൈവശമില്ലാത്ത യാത്രക്കാരെ വിമാനത്തിൽ പ്രവേശിപ്പിക്കില്ല.
https://www.facebook.com/Malayalivartha

























