പിടിവിട്ട് കുതിച്ചുയർന്നു...!! യുഎഇയിൽ താപനില ഈ ആഴ്ച്ച 50 ഡിഗ്രി വരെ ഉയരുമെന്ന് മുന്നറിയിപ്പ്, മണിക്കൂറിൽ 25 കി.മീ വേഗത്തിൽ പൊടിക്കാറ്റിനും സാധ്യത
പ്രവാസികൾക്ക് താങ്ങാൻ പറ്റുന്നതിനും അപ്പുറം യുഎഇയിൽ താപനില ഉയരുകയാണ്. വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ചൂടുള്ള ദിവസം യുഎഇയിൽ അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ച പിന്നാലെ വളരെ പ്രധാനപ്പെട്ട ഒരു മുന്നറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പൊതുജനങ്ങൾക്കായി പുറത്തുവിട്ടത്. രാജ്യത്ത് ഈ ആഴ്ച്ച താപനില 50 ഡിഗ്രി വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. ഇതിനോടൊപ്പം പൊടിക്കാറ്റും ശക്തമാകും. മണിക്കൂറിൽ 25 കി.മീ വേഗത്തിൽ പൊടി/മണൽ കാറ്റ് വീശാനും സാധ്യതയുണ്ട്.
ഇത് ദൂരക്കാഴ്ച കുറയ്ക്കുന്നതിനാൽ ഗതാഗതം ദുഷ്ക്കരമാകും. വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ഓർമിപ്പിച്ചു. പരസ്പരം കാണാത്ത വിധം ദൃശ്യപരിധി കുറഞ്ഞാൽ വാഹനം റോഡിൽനിന്നും അൽപം മാറ്റി നിർത്തിയിടണമെന്നും അന്തരീക്ഷം തെളിഞ്ഞ ശേഷമേ യാത്ര പുനരാരംഭിക്കാവൂ എന്നും പൊലീസ് ഓർമപ്പെടുത്തി. വർഷത്തിൽ മേയ് മുതൽ ക്രമേണ കൂടിത്തുടങ്ങുന്ന ചൂട് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് പാരമ്യത്തിൽ എത്തുക. ഈ മാസത്തെ ശരാശരി താപനില 40 ഡിഗ്രിക്ക് മുകളിലാകുമെങ്കിലും ചിലയിടങ്ങളിൽ ഇത് 50 ഡിഗ്രി വരെ ഉയരും.
യുഎഇയിൽ ഈ മാസം 21 മുതൽ ഔദ്യോഗികമായി വേനൽക്കാലം ആരംഭിക്കാനിരിക്കെയാണ് താപനില പിടിവിട്ട് ഉയരുന്നത്. വ്യാഴാഴ്ച അബുദാബി സിലയിൽ താപനില 48 ഡിഗ്രിയായിരിക്കുമെന്നും സൂചിപ്പിച്ചു. കടുത്ത ചൂട് ഏൽക്കുന്ന ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 4 വരെ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധരും മുന്നറിയിപ്പു നൽകി. 2021 ജൂൺ ആറിന് അൽഐനിലെ സ്വൈഹാനിലായിരുന്നു സമീപകാലത്തെ ഏറ്റവും കൂടിയ ചൂട് (51.8) രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇവിടത്തെ താപനില 50 ഡിഗ്രിയായിരുന്നു. 2010ലാണ് റെക്കോർഡ് ചൂട് (52) രേഖപ്പെടുത്തിയത്.
അതേസമയം രാജ്യത്ത് ജൂൺ 15 മുതൽ നിർബന്ധ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ വരികയാണ്. ഉച്ചവിശ്രമ നിയമ നിമപ്രകാരം തുറസായ സ്ഥലത്ത് തൊഴിലാളികളെ ജോലിയെടുപ്പിക്കാൻ പാടില്ല. യുഎഇയിൽ ജൂൺ 15 മുതൽ തുടങ്ങുന്ന നിർബന്ധ ഉച്ചവിശ്രമ നിയമം സെപ്റ്റംബർ 15 വരെ 3 മാസത്തേക്കാണ്. രാജ്യത്ത് ഉച്ചസമയത്ത് തുറസായ സ്ഥലത്ത് തൊഴിലാളികളെ ജോലിയെടുപ്പിക്കാൻ ഉച്ചവിശ്രമ നിയമ നിയമപ്രകാരം പാടില്ല. ഉച്ചക്ക് പന്ത്രണ്ടര മുതൽ വൈകുന്നേരം മൂന്ന് വരെ തുറസായ സ്ഥലത്ത് വെയിലത്ത് തൊഴിലാളികളെ ജോലിയെടുപ്പിക്കാൻ പാടില്ല.
ഈ സമയത്ത് തൊഴിലാളികൾക്ക് വിശ്രമിക്കാനുള്ള സൗകര്യവും കമ്പനികൾ ഒരുക്കണം. അടിയന്തര സ്വഭാവമുള്ള ജോലികൾക്ക് മാത്രമാണ് ഇക്കാര്യത്തിൽ ഇളവുണ്ടാവുക.വെള്ളം, വൈദ്യുതി വിതരണം, ഗതാഗത പ്രശ്നങ്ങളുടെ പരിഹാരം, മാറ്റിവെക്കാൻ കഴിയാത്ത മറ്റു ജോലികൾ എന്നിവക്കാണ് ഇളവ് ലഭിക്കുക. മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ ഉച്ചസമയത്ത് തൊഴിലാളികളെ ജോലിക്ക് നിയോഗിക്കരുത്.
മൊത്തം ജോലിസമയം ദിവസം എട്ട് മണിക്കൂറിൽ കൂടരുതെന്ന് തൊഴിൽമന്ത്രാലയം നിഷ്കർഷിക്കുന്നു. നിയമം ലംഘിക്കുന്നവർക്ക് അമ്പതിനായിരം ദിർഹം വരെ പിഴ ലഭിക്കും. ഉച്ചവിശ്രമ നിയമം ലംഘിക്കുന്നവർക്ക് ഒരു തൊഴിലാളിക്ക് അയ്യായിരം ദിർഹം എന്ന നിരക്കിൽ അമ്പതിനായിരം ദർഹം വരെ പിഴ ലഭിക്കും. സ്ഥാപനങ്ങളെ തരം താഴ്ത്തുകയും ചെയ്യും.
https://www.facebook.com/Malayalivartha