പ്രവാസികളേ... പണി ഇരന്നു വാങ്ങല്ലേ, അപകട സ്ഥലങ്ങളിൽ ഒത്തുകൂടി ഗതാഗത തടസം സൃഷ്ടിച്ചാൽ 1000 ദിർഹം പിഴ, അപകട സ്ഥലങ്ങളുടെ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതിനെതിരേയും അബുദാബി പൊലീസ് രംഗത്ത്
യുഎഇയിൽ അപകട സ്ഥലങ്ങളിൽ വാഹന വേഗം കുറച്ച് തലനീട്ടി നോക്കിക്കുന്നത് മിക്കവരുടേയും പതിവ് രീതിയാണ്. വാഹനാപകടങ്ങളും തീപിടിത്തം പോലുള്ള മറ്റ് അപകടങ്ങളും നടന്നുവെന്ന വിവരം അറിഞ്ഞാല്‍ കാഴ്ചകള്‍ കാണാനും മറ്റുമായി വാഹനത്തിലും കാല്‍നടയായും സംഭവസ്ഥലത്തേക്ക് പോകുന്നതും പതിവ് രീതിയാണ്. എന്നാൽ ഇനി മുതൽ ആ ശീലം കൊണ്ടുനടക്കാത്തതാണ് നല്ലത്.അപകട സ്ഥലത്തിന്‍റെ അടുത്തെത്താൻ റോഡുകൾക്ക് കുറുകെ നടക്കുന്ന കാൽനടയാത്രക്കാരുടെ സാന്നിധ്യവും അപകട സാധ്യത വർധിപ്പിക്കുന്നുണ്ട്.
ജീവൻ രക്ഷിക്കാൻ നിർണായകമായ എമർജൻസി വാഹനങ്ങളുടെ വരവും പലരും തടസ്സപ്പെടുത്തുന്നു. ഇത്തരത്തിൽ അടിയന്തര വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ കഴിയാതെ തടസമുണ്ടാക്കുന്നവരിൽ നിന്ന് 1000 ദിർഹം പിഴ ഈടാക്കും എന്നാണ് അബുദാബി പൊലീസിന്‍റെ മുന്നറിയിപ്പ്. അപകട സ്ഥലങ്ങളിൽ ഒത്തുകൂടുന്നവർ ഗതാഗത തടസം സൃഷ്ടിക്കുന്നതായി സമൂഹമാധ്യമത്തിലൂടെ അബുദാബി പൊലീസ് പറഞ്ഞു.
അപകടം നന്നായി കാണാൻ വാഹനത്തിന്‍റെ വേഗം കുറയ്ക്കുന്നത് ഗതാഗത തടസം സൃഷ്ടിക്കുന്നുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ആംബുലൻസും സിവിൽ ഡിഫൻസ് വാഹനങ്ങളും അപകട സ്ഥലങ്ങളിൽ എത്തിച്ചേരുന്നതിന് ഇത് പലപ്പോഴും തടസമാകുന്നു. അതുപോലെ റബ്ബർനെക്കിങ്’ പലപ്പോഴും കൂടുതൽ അപകടങ്ങളിലേക്ക് നയിക്കുന്നു. ചില ഡ്രൈവർമാർ അപകട സ്ഥലങ്ങളിൽ വാഹനം നിർത്തി ഗതാഗതം തടസപ്പെടുത്തുന്നു.
ചെറുതോ വലുതോ ആയ വാഹനാപകടങ്ങള്‍ സംഭവിച്ചാല്‍ അവിടെ എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ അതിലൂടെ കടന്നു പോവുന്ന മറ്റ് വാഹനങ്ങള്‍ വേഗത കുറയ്ക്കുകയോ പരിസരത്ത് നിര്‍ത്തിയിടുകയോ ചെയ്യുന്നതാണ് റബ്ബര്‍ നെക്കിംഗ്.പലരും അറിയാനുള്ള കൗതുകം കൊണ്ട് അറിയാതെ ഇങ്ങനെ ചെയ്തു പോകുന്നതാണെങ്കിലും അത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാവുമെന്നാണ് പോലിസിന്റെ മുന്നറിയിപ്പ്. ഇത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുമെന്ന് മാത്രമല്ല, കൂടുതല്‍ അപകടങ്ങള്‍ക്ക് വഴിവെക്കുമെന്നും പോലിസ് പറയുന്നു.
അപകട സ്ഥലങ്ങളുടെ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതിനെതിരെ പൊലീസ് രംഗത്ത് വന്നിട്ടുണ്ട്. അടുത്ത കാലത്തായി യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ വാഹനാപകടങ്ങളും തീപിടിത്തങ്ങളും ഉണ്ടായ ഇടങ്ങളില്‍ ആളുകള്‍ തടിച്ചുകൂടുന്ന സംഭവങ്ങള്‍ വര്‍ധിച്ചതായാണ് വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാകാം ഇപ്പോൾ അബുദാബി പോലീസ് മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha