പ്രസവിച്ച് മണിക്കൂറുകള്‍ മാത്രം, അറബ് പൗരന്റെ വീട്ടിലെ ജോലിക്കാരിയായ പ്രവാസി യുവതി ചോരക്കുഞ്ഞിനെ എറിഞ്ഞ് കൊന്നു
പ്രസവിച്ച് മണിക്കൂറുകള്‍ക്കകം പ്രവാസി യുവതി ചോരക്കുഞ്ഞിനെ എറിഞ്ഞ് കൊന്നു. അറബ് പൗരന്റെ വീട്ടിലെ ജോലിക്കാരിയായ യുവതിയാണ് ഈ കൊടും ക്രൂരത ചെയ്തത്. കുവൈത്തില്‍ നടന്ന സംഭവത്തെക്കുറിച്ച് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. വീട്ടുടമയും ഭാര്യയും പുറത്തു പോയി തിരികെ വന്നപ്പോള്‍ ആണ് കുഞ്ഞിന്റെ കരച്ചിൽ ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോനയിലാണ് ചോരക്കുഞ്ഞിന്റെ ശരീരം വീട്ടു മുറ്റത്ത് കിടക്കുന്ന ആ നടുക്കുന്ന കാഴ്ച്ച ഇവർ കണ്ടത്.
കുവൈത്ത് പൗരന്റെ വീട്ടില്‍ ഗാര്‍ഹിക തൊഴിലാളിയായി ജോലി ചെയ്യുന്ന ഫിലിപ്പൈന്‍സ് സ്വദേശിനിയാണ് ക്രൂരകൃത്യം ചെയ്തതെന്ന് അറബ് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വീട്ടുടമയും ഭാര്യയും പുറത്തു പോയി തിരികെ വന്നപ്പോള്‍ ജോലിക്കാരിയെ കണ്ടില്ല. വീടിന്റെ രണ്ടാം നിലയില്‍ താമസിക്കുന്ന അവരെ വിളിച്ചു നോക്കിയെങ്കിലും മറുപടിയൊന്നും കിട്ടാതായപ്പോള്‍ ഇരുവരും മുകളിലേക്ക് ചെന്ന് അന്വേഷിച്ചു. എന്നാല്‍ അടച്ചിട്ട വാതിലിനപ്പുറം ഒരു കുഞ്ഞിന്റെ കരച്ചിലാണ് ഇരുവര്‍ക്കും കേള്‍ക്കാനായത്.
പരിഭ്രാന്തരായ വീട്ടുടമയും ഭാര്യയും വാതില്‍ ബലമായി തുറന്ന് അകത്ത് കടന്നു. കരഞ്ഞ് അവശയായിരിക്കുന്ന ജോലിക്കാരിയുടെ ശരീരത്തിലും മുറിയിലും രക്തം പറ്റിപ്പിടിച്ചിരുന്നു. എന്നാല്‍ മുറിയില്‍ എവിടെയും കുഞ്ഞിനെ കാണാന്‍ സാധിച്ചതുമില്ല. മുറിയുടെ ജനല്‍ തുറന്നുകിടക്കുന്നത് കണ്ട് അതിലൂടെ വീട്ടുടമ പുറത്തേക്ക് നോക്കിയപ്പോഴാണ് കുഞ്ഞിന്റെ ശരീരം വീട്ടു മുറ്റത്ത് കിടക്കുന്നത് കണ്ടത്.
ഉടന്‍ തന്നെ പൊലീസിനെയും ആംബുലന്‍സിലും വിവരം അറിയിച്ചു. അധികൃതര്‍ സ്ഥലത്തെത്തി യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞ് മരണപ്പെട്ടതായി പാരാമെഡിക്കല്‍ ജീവനക്കാര്‍ സ്ഥിരീകരിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‍തിട്ടുണ്ട്. പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം കുവൈത്തിൽ വീട്ടുകാരറിയതെ രഹസ്യ വിവാഹം ചെയ്ത ഒരു യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിൽ പുറത്തുവന്നത് അരും കൊലയുടെ നടുക്കുന്ന വിവരങ്ങളാണ്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങള്‍ 20 കഷണങ്ങളാക്കി വിവിധയിടങ്ങളിൽ ഉപേക്ഷിച്ച കുവൈത്തി പൗരൻ അറസ്റ്റിലായി. കഴിഞ്ഞ ഒക്ടോബര്‍ മാസം മുതല്‍ ഈ യുവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സഹോദരി അടുത്തിടെ പൊലീസിനെ സമീപിച്ചത്.
തന്റെ സഹോദരിയെ കാണാനില്ലെന്ന് ഇവര്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെയാണ് അരുകൊലയുടെ വിവരങ്ങൾ പുറം ലോകം അറിയാന്‍ ഇടയായത്. നേരത്തെ വിവാഹിതയായിരുന്ന സ്ത്രീ പിന്നീട് വിവാഹ മോചനം നേടുകയും ഒറ്റയ്ക്ക് താമസിക്കുകയുമായിരുന്നു. അടുത്തിടെ തന്റെ രണ്ട് മക്കളുടെ വിവാഹം നടന്നപ്പോള്‍ സഹോദരി എത്തിയില്ലെന്നും അതാണ് സംശയം തോന്നാന്‍ കാരണമെന്നും പരാതിയില്‍ പറഞ്ഞു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ശേഷം ഇവര്‍ മറ്റൊരു കുവൈത്തി പൗരനെ രഹസ്യമായി വിവാഹം ചെയ്‍തിരുന്നുവെന്നും അക്കാര്യം തനിക്കല്ലാതെ മറ്റ് ബന്ധുക്കള്‍ക്കൊന്നും അറിയില്ലായിരുന്നുവെന്നും പരാതിക്കാരി അറിയിച്ചതാണ് കേസില്‍ നിര്‍ണായകമായത്.
പൊലീസ് ഉടന്‍ തന്നെ രണ്ടാം ഭര്‍ത്താവിനെ ചോദ്യം ചെയ്‍തു. എന്നാല്‍ ഭാര്യയെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും കുറച്ചുനാള്‍ മുമ്പ് സ്വന്തം വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് തന്റെ അടുത്ത് നിന്ന് പോയതാണെന്നും പിന്നീട് മടങ്ങി വന്നിട്ടില്ലെന്നും ഇയാള്‍ പറഞ്ഞു. ഭര്‍ത്താവിന്റെ മറുപടിയില്‍ സംശയം തോന്നിയതോടെ പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്‍തു. മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കാണാതായ യുവതിയെ ഇയാള്‍ ഒക്ടോബറിന് ശേഷം പിന്നീട് വിളിച്ചിട്ടേ ഇല്ലെന്ന് മനസിലായി. ഇതോടെ തിരോധാനത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് ഉറപ്പിച്ചു. പിന്നീടുള്ള ചോദ്യം ചെയ്യലില്‍ കൊലപാതകം നടത്തിയതായി ഇയാള്‍ സമ്മതിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha