നാലുവർഷത്തിന് ശേഷം നാട്ടിൽ പോകാനൊരുങ്ങവേ അസുഖബാധിതനായി മരണം, മൃതദേഹം റിയാദിൽ ഖബറടക്കിയത് നാട്ടിലേക്ക് പോകേണ്ട അതേ ദിവസം

സൗദിയിൽ നിന്ന് നാലുവർഷത്തിന് ശേഷം നാട്ടിൽ പോകാനൊരുങ്ങവേ അസുഖബാധിതനായി പ്രവാസി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി കഞ്ഞിപ്പുഴ ചങ്ങാംകുളങ്ങര കടയ്ക്കൽ മാർക്കറ്റ് സ്വദേശി കിഴക്കട്ടിൽ പുത്തൻതാഴത്ത് സൈനുദ്ദീൻ കുഞ്ഞ് (53) ആണ് നാലുദിവസം മുമ്പ് റിയാദിലെ ആശുപത്രിയിൽ മരിച്ചത്. മൃതദേഹം വ്യാഴാഴ്ച ഉച്ചക്ക് റിയാദ് നസീം ഹയ്യുൽ സലാം മഖ്ബറയിൽ ഖബറടക്കി. നാട്ടിലേക്ക് പോകേണ്ട ദിവസം വ്യാഴാഴ്ചയായിരുന്നു. അതേ ദിവസം ഏതാണ്ട് അതേസമയത്താണ് ഖബറടക്കം നടന്നത്.
സ്പോൺസറുടെ വീട്ടിൽ ഡ്രൈവറായിരുന്ന ഇദ്ദേഹം നാട്ടിൽനിന്ന് എത്തിയിട്ട് നാല് വർഷമായി നാട്ടിൽ പോയിരുന്നില്ല. വൈകാതെ പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് രോഗബാധിതനായത്. ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്. പരേതരായ അലി കുഞ്ഞു - സൈനുബ കുഞ്ഞു ദമ്പതികളുടെ മകനാണ്. ഭാര്യ: ജസീറ, മക്കൾ: സൻഫി ഫാത്തിമ, സൽമ ഫാത്തിമ. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തീകരിക്കാനാവശ്യമായ പ്രവർത്തനങ്ങൾ ഏകോപിച്ചത് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, റഫീഖ് ചെറുമുക്ക്, ജാഫർ വീമ്പൂർ എന്നിവരാണ്.
https://www.facebook.com/Malayalivartha