പ്രവാസികൾക്ക് പണം ലാഭിക്കാം, പിഴത്തുകകൾ ഈ ദിവസങ്ങളിൽ അടയ്ക്കൂ, 52ാം ദേശീയ ദിനം പ്രമാണിച്ച് വൻ ഇളവുകൾ പ്രഖ്യാപിച്ച് യുഎഇയിലെ വിവിധ എമിറേറ്റുകൾ

യുഎഇയുടെ 52ാം ദേശീയ ദിനം പ്രമാണിച്ച് വിവിധ എമിറേറ്റുകൾ പ്രഖ്യാപിച്ച ഇളവുകളും സൗജന്യവും പ്രവാസികൾക്ക് പ്രയോജനപ്പെടുത്താൻ പറ്റിയ അവസരമാണ് എത്തിയിരിക്കുന്നത്. റാസല്‍ഖൈമ, ഉമ്മുല്‍ഖുവൈന്‍ എമിറേറ്റുകളില്‍ പിഴത്തുകകളില്‍ ഇളവ് പ്രഖ്യാപിച്ച പിന്നാലെ വമ്പന് ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് ഫുജൈറ. ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവാണ് പ്രഖ്യാപിച്ചത്. നവംബര്‍ 30 വ്യാഴാഴ്ച മുതല്‍ 52 ദിവസത്തേക്ക് പിഴത്തുക അടയ്ക്കുന്നവര്‍ക്ക് കിഴിവ് ലഭിക്കും.
നവംബര്‍ 30ന് മുമ്പ് ചുമത്തിയ ട്രാഫിക് പിഴകള്‍ക്ക് മാത്രമാണ് ഇളവ്. പുതുതായി ചുമത്തപ്പെടുന്ന പിഴകള്‍ക്ക് ഇത് ബാധകമല്ല. ഗുരുതരമായ ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴകള്‍ക്കും 50 ശതമാനം ഇളവ് ലഭിക്കില്ല. ദേശീയ ദിന ഓഫറിലൂടെ ഡ്രൈവര്‍മാര്‍ക്ക് അവരുടെ ബ്ലാക്ക് പോയിന്റുകള്‍ റദ്ദാക്കാനും അവസരമുണ്ട്. പിഴ കുടിശ്ശികയുള്ളവര്‍ പരിമിത കാലത്തേക്ക് നല്‍കിയ ഡിസ്‌കൗണ്ട് ഓഫര്‍ പ്രയോജനപ്പെടുത്ത് അവ അടച്ചുതീര്‍ക്കണമെന്ന് ഫുജൈറ പോലീസിലെ ട്രാഫിക് ആന്‍ഡ് പട്രോള്‍ വിഭാഗം ഡയറക്ടര്‍ കേണല്‍ സാലിഹ് മുഹമ്മദ് അബ്ദുല്ല അല്‍ ദന്‍ഹാനി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ഉമ്മുല്‍ ഖുവൈനിലും റാസല്‍ ഖൈമയിലും സമാനമായ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരുന്നു. ഉമ്മുല്‍ഖുവൈന്‍ എമിറേറ്റില്‍ ഇന്നു മുതല്‍ ജനുവരി ഏഴ് വരെ ട്രാഫിക് പിഴകള്‍ 50 ശതമാനം ഇളവോടെ അടച്ചുതീര്‍ക്കാനാവും. ചുവപ്പ് സിഗ്നല്‍ മറികടക്കല്‍ പോലുള്ള ഗുരുതര ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഇളവില്ല. റാസല്‍ഖൈമയില്‍ പൊതുസേവന വകുപ്പ് ചുമത്തിയ പഴയ എല്ലാത്തരം പിഴകള്‍ക്കും 50 ശതമാനം ഇളവുണ്ട്. ഡിസംബര്‍ അവസാനിക്കുന്നതു വരെ തുക അടച്ചുതീര്‍ക്കാം.
ദുബായ് എമിറേറ്റ് ദേശീയദിനാഘോഷത്തിന്റെ ഭാഗമായി മൂന്നു ദിവസത്തേക്ക് പൊതുസ്ഥലങ്ങളിലെ പാര്‍ക്കിങ് ഫീസ് പൂര്‍ണമായി ഒഴിവാക്കി. ഇന്ന് മുതൽ ദേശീയ ദിനം മുതല്‍ തിങ്കളാഴ്ച വരെയാണ് ആനുകൂല്യം. ഇതിനു പുറമേ ദുബായ് ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ എമിറേറ്റുകളില്‍ നിന്നായി ഇത്തവണ 3,400ലധികം തടവുകാര്‍ക്ക് ദേശീയ ദിനത്തിന്റെ ഭാഗമായി പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി പ്രവാസി ഇന്ത്യക്കാരും ഇതില്‍ ഉള്‍പ്പെടുന്നു.
അതുപോലെ, ദേശീയ ദിനത്തിന് മുന്നോടിയായി 3,400ലധികം തടവുകാര്‍ക്ക് യുഎഇ പൊതുമാപ്പ് നല്‍കി. വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളാണ് തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കിയത്. പൊതുമാപ്പ് നല്‍കി വിട്ടയക്കപ്പെടുന്നവരില്‍ ഏറിയ പങ്കും പ്രവാസികളാണ്. കുറ്റകൃത്യങ്ങളുടെ സ്വഭാവമനുസരിച്ചും ജയിലിലെ നല്ല പെരുമാറ്റത്തിന്റെയും അടിസ്ഥാനത്തില്‍ എല്ലാ വ്യവസ്ഥകളും പാലിച്ചാണ് മാപ്പുനല്‍കിയ തടവുകാരെ തിരഞ്ഞെടുത്തതെന്ന് യുഎഇ സര്‍ക്കാര്‍ അറിയിച്ചു.
വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്നവരെയാണ് മോചിപ്പിക്കുന്നത്. ദേശീയദിനത്തിന്റെ ഭാഗമായി കേസിന്റെ ഗൗരവം ഉള്‍പ്പെടെ പരിഗണിച്ച് അര്‍ഹരായ തടവുകാര്‍ക്ക് എല്ലാ വര്‍ഷവും മോചനം നല്‍കാറുണ്ട്. റംസാന്‍, ഈദ് അല്‍ ഫിത്തര്‍ തുടങ്ങിയ സുപ്രധാന അവസരങ്ങളിലും രാഷ്ട്ര നേതാക്കള്‍ തടവുകാര്‍ക്ക് മാപ്പുനല്‍കുന്നത് പതിവാണ്.
https://www.facebook.com/Malayalivartha