അമീറിനെ നേരിൽ കണ്ട് മോദി, ഖത്തറിൽ എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേനാംഗങ്ങൾക്ക് വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യന്‍ സര്‍ക്കാര്‍ അപ്പീല്‍ ഫയല്‍ ചെയ്ത സാഹചര്യത്തില്‍ കൂടിക്കാഴ്ച പ്രാധാന്യമര്‍ഹിക്കുന്നു

ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി സംഭാഷണം നടത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ ഒക്ടോബര്‍ 26ന് എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേനാംഗങ്ങള്‍ക്ക് ഖത്തറിലെ കോടതി വധശിക്ഷ വിധിച്ചിരുന്നു. ശിക്ഷയ്ക്കെതിരെ ഇന്ത്യന്‍ സര്‍ക്കാര്‍ അപ്പീല്‍ ഫയല്‍ ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ കൂടിക്കാഴ്ച പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. ലോക കാലാവസ്ഥാ വ്യതിയാന ഉച്ചകോടി (കോപ്28)യില്‍ പങ്കെടുക്കാനെത്തിയപ്പോൾ ദുബായില്‍ കൂടിക്കാഴ്ച നടത്തുകയായിരുന്നു.
അമീറിനൊപ്പമുള്ള ചിത്രം എക്‌സ് പ്ലാറ്റ്‌ഫോമില്‍ മോദി പങ്കുവയ്ക്കുകയും ചെയ്തു. വധശിക്ഷ വിധിച്ച ഇന്ത്യക്കാരുടെ മോചനം സംബന്ധിച്ച് ഇരുവരും വിശദമായി ചർച്ച നടത്തി ഇതിൽ തീരുമാനം എടുക്കാനാണ് സാധ്യത. ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേവും ഉഭയകക്ഷി പങ്കാളിത്തത്തിന്റെ സാധ്യതകളും സംഭാഷണ വിഷയമായെന്ന് മോദി കുറിച്ചു. ഇന്ത്യക്കാരുടെ ശിക്ഷാ വിധി പുനപരിശോധിക്കണമെന്ന് അഭ്യര്‍ത്ഥിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ഖത്തറിലെ മേല്‍ക്കോടതിയെ സമീപിച്ചത്.
ഖത്തറിലെ കോടതി വധശിക്ഷ വിധിച്ച വാർത്ത പുറത്തുവന്ന മുതൽ പ്രധാനമന്ത്രി ഇക്കാര്യത്തിൽ നേരിട്ട് ഇടപെടുമെന്നും ഖത്തറിലേക്ക് പോകുമെന്നും അമീറുമായി നേരിട്ട് സംസാരിക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കൂടാതെ കേസില്‍ എല്ലാ നിയമസാധ്യതകളും പരിശോധിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഖത്തറിലെ കോടതി വിധി അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതാണെന്ന് ഇന്ത്യ വിശേഷിപ്പിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 26നാണ് ഖത്തര്‍ കോടതി എട്ട് മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ വിധിച്ചത്.
ഉത്തരവ് ഞെട്ടിക്കുന്നതാണെന്ന് പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം മുന്‍ സൈനികരുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ നിയമപരമായ എല്ലാ വഴികളും പരിശോധിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കുകയുണ്ടായി. ഇന്ത്യന്‍ സൈന്യത്തില്‍ നിന്ന് വിരമിച്ച ശേഷം ഖത്തറില്‍ സൈനിക പരിശീലനവും അനുബന്ധ സേവനങ്ങളും നല്‍കുന്ന അല്‍ ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസ് ആന്റ് കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്ന സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന എട്ട് പേരെ 2022ലാണ് ഖത്തര്‍ തടവിലാക്കിയത്. പിടികൂടിയതിന്റെ കാരണം കേസിന്റെ രഹസ്യ സ്വഭാവം പരിഗണിച്ച് ഇരു രാജ്യങ്ങളിലെയും അധികൃതര്‍ വെളിപ്പെടുത്തിയിരുന്നില്ല. വിചാരണയ്ക്കായി ഏകാന്ത തടവില്‍ പാര്‍പ്പിച്ചിരുന്ന ഇവരെ ഇന്ത്യന്‍ അധികൃതരുടെ ഇടപെടലിനെ തുടര്‍ന്ന് ജയിലിലെ മറ്റൊരു വാര്‍ഡിലേക്ക് മാറ്റിയിരുന്നു.
ക്യാപ്റ്റന്‍ നവതേജ് സിങ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ്മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ട്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, നാവികന്‍ രാഗേഷ് എന്നിവരാണ് ദോഹയില്‍ ജയിലില്‍ കഴിയുന്നത്. രാകേഷ് തിരുവനന്തപുരം സ്വദേശിയാണ്. ഖത്തര്‍ രഹസ്യാന്വേഷണ വിഭാഗം 2022 ഓഗസ്റ്റില്‍ അറസ്റ്റ് ചെയ്ത ഇവരുടെ രഹസ്യ വിചാരണ മാര്‍ച്ച് 29നാണ് ആരംഭിച്ചത്. ഇവര്‍ക്ക് ഇന്ത്യ നിയമസഹായം ലഭ്യമാക്കിയിരുന്നു.
https://www.facebook.com/Malayalivartha