റമദാൻ മാസത്തിൽ ഇന്ത്യക്കാരിയായ സഹപ്രവർത്തകയെ കുത്തിക്കൊലപ്പെടുത്തി, പ്രവാസി യുവതിക്ക് വധശിക്ഷ വിധിച്ച് കുവൈത്ത്

ഗൾഫ് രാജ്യങ്ങളിലെ ശിക്ഷാ നടപടികൾ ഏറെ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. പ്രത്യേകിച്ച് ശിക്ഷകളിൽവെച്ച് എറ്റവും കടുത്ത ശിക്ഷയായ വധശിക്ഷ. ഗൾഫ് രാജ്യങ്ങളിൽവെച്ച് ഏറ്റവും കൂടുതൽ വധശിക്ഷ വിധിക്കുന്നതും അത് നടപ്പിലാക്കുന്നതും സൗദി അറേബ്യയാണ്. ബാക്കിയുള്ള ഗൾഫ് രാജ്യങ്ങൾ വളരെ വിരളമായിട്ടാണ് ഇത് വിധിക്കാറും നടപ്പിലാക്കാറും. കുവൈത്തിൽ വധശിക്ഷ വിരളമാണ്. എന്നാൽ കഴിഞ്ഞ വർഷം ഒറ്റയടിക്ക് ഏഴ് പേരുടെ വധശിക്ഷയാണ് രാജ്യം നടപ്പിലാക്കയത്.
ഇപ്പോൾ കുവൈത്തിൽ ഇന്ത്യക്കാരിയായ സഹപ്രവർത്തകയെ കുത്തിക്കൊലപ്പെടുത്തിയ യുവതിക്ക് കോടതി വധശിക്ഷ വിധിച്ചിരിക്കുകയാണ്. അബ്ദുള്ള അൽ മുബാറക് ഏരിയയിൽ കഴിഞ്ഞ വർഷം റമദാൻ മാസത്തിൽ ആണ് സംഭവം നടന്നത്. എത്യോപ്യൻ വനിത റമാദാൻ ആദ്യ ദിവസത്തിൽ ആണ് സഹപ്രവർത്തകയെ കുത്തിക്കൊന്നത്.അടുക്കളയിൽ ജോലി പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ നിലനിന്നിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്. അബ്ദുല്ല അൽ മുബാറക് ഏരിയയിലെ ഒരു കുവെെറ്റ് പൗരന്റെ വസതിയിൽ ആണ് കൊലപാതകം നടന്നത്.
സംഭവം അറിഞ്ഞ ഉടൻ തന്നെ കുവെെറ്റ് പൗരൻ അധികൃതരെ വിവിരം അറിയിച്ചു. വിവരമറിഞ്ഞ് അന്വേഷണ സംഘങ്ങൾ ഉടൻ തന്നെ സ്ഥലത്തെത്തി. ഇന്ത്യൻ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പിന്നീട് ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
അതേസമയം കഴിഞ്ഞ മാസം കൊലപാതക കുറ്റത്തിന് ആഭ്യന്തര മന്ത്രാലയത്തിലെ സൈനികന് വധശിക്ഷ വിധിച്ച ഉത്തരവ് കുവൈറ്റിലെ പരമോന്നത കോടതി ശരിവച്ചു. ക്രിമിനല്‍ കോടതിയും അപ്പീല്‍ കോടതിയും പുറപ്പെടുവിച്ച വിധിയില്‍ അപാകതയില്ലെന്ന് കുവൈത്തിലെ കസേഷന്‍ കോടതി വിധിച്ചു. അല്‍ ജുലയ്യ മരുഭൂമിയില്‍ വെച്ച് ഒരു ബദുവിനെ (മരുഭൂവാസിയായ ഗോത്രവര്‍ഗക്കാരനെ) കൊലപ്പെടുത്തിയ കേസിലാണ് സൈനികന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
കൂടാതെ, സിവില്‍ കേസ് ബന്ധപ്പെട്ട വിഭാഗത്തിലേക്ക് മാറ്റാനും കോടതി നിര്‍ദേശിച്ചു. രാജ്യത്ത് 2022ല്‍ രേഖപ്പെടുത്തിയ ആദ്യത്തെ കൊലപാതക കേസായിരുന്നു ഇത്. ഇരയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവിലാണ് കൊലപാതകമെന്ന് ചോദ്യംചെയ്യലില്‍ സൈനികന്‍ കുറ്റസമ്മതം നടത്തിയിരുന്നു. കഴുത്ത് ഞെരിച്ചതിന്റെ വ്യക്തമായ ലക്ഷണങ്ങള്‍ മൃതദേഹത്തില്‍ ഉണ്ടായിരുന്നു.
വ്യക്തിപരമായ തര്‍ക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇയാള്‍ മൊഴിനല്‍കിയത്. ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ യുവാവിനെയാണ് സൈനികന്‍ കൊലപ്പെടുത്തിയത്. 15 വര്‍ഷം ശിക്ഷിക്കപ്പെട്ട യുവാവ് 10 വര്‍ഷത്തിന് ശേഷം മാപ്പ് ലഭിച്ച് പുറത്തിറങ്ങിയതായിരുന്നു. മോചനം ലഭിച്ച് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കൊല്ലപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha