യാചിച്ച് നേടിയത് മകന്റെ എന്‍ജിനീയറിങ് ബിരുദവും വീടും
പിച്ച എടുത്തിട്ടാണെങ്കിലും ഞാന്‍ എന്റെ മോനെ പഠിപ്പിച്ച് നല്ലനിലയിലെത്തിക്കുമെന്ന് ഉഗ്രശപഥം ചെയ്യുന്ന കഥാപാത്രങ്ങളെ നാടകങ്ങളിലും സിനിമയിലുമൊക്കെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ജീവിതത്തില്‍ അതു നടപ്പാക്കാനായി കഷ്ടപ്പാടു സഹിക്കുന്നവരെ കാണാന്‍ നമ്മളില്‍ എത്രപേര്‍ക്ക് ഇടയായിട്ടുണ്ട്?
അത്തരമൊരു ജീവിതകഥയാണ് ആണ്ടവന്‍ എന്ന തമിഴ്‌നാട് സ്വദേശിക്കുള്ളത്. കാലടി കവലയില്‍നിന്ന് പച്ചക്കറി മാര്‍ക്കറ്റിലേക്ക് എളുപ്പത്തില്‍ എത്താന്‍ ആളുകള്‍ ഉപയോഗിക്കുന്ന റോഡാണ് കുട്ടന്‍പിള്ള റോഡ്. ഈ റോഡില്‍ കഴിഞ്ഞ 30 വര്‍ഷമായി കിടന്ന് യാചിക്കുകയായിരുന്നു ഇയാള്‍. അങ്ങനെ യാചിച്ചുകിട്ടിയ കാശുകൊണ്ട് ആണ്ടവന്‍ മകന് നേടിക്കൊടുത്തത് ഒരു എന്‍ജിനീറിങ് ബിരുദം; തനിക്കായി നാട്ടില്‍ വലിയൊരു വീടും സ്വന്തമാക്കി.
തമിഴ്‌നാട്ടിലെ ആത്തൂറിലാണ് കുടുംബം. ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്ന് മക്കളാണ് ആണ്ടവനുള്ളത്. മൂത്ത മകനാണ് എന്‍ജിനീറിങ് ബിരുദധാരി. മകനിപ്പോള്‍ നാട്ടിലെ തുണിമില്ലില്‍ മാനേജറായി ജോലി നോക്കുന്നു. രണ്ടാമത്തെ മകന് കൂലിപ്പണി. മകളെ നല്ലരീതിയില്‍ വിവാഹം കഴിച്ച് അയച്ചു. മകന്റെ വിദ്യാഭ്യാസത്തിന് ഒമ്പതുലക്ഷം ചെലവായി. വീടുപണി നടത്തിയതും മകനെ പഠിപ്പിച്ചതും മകളെ വിവാഹം ചെയ്തയച്ചതും ഈ വഴിയിലൂടെ നടന്നുപോയവര്‍ നല്‍കിയ നാണയത്തുട്ടുകള്‍ കൊണ്ടാണെന്ന് ആണ്ടവന്‍ പറയുന്നു.
ഒരു അപകടത്തില്‍ വലതുകാലിന്റെ മുട്ടിന് താഴെ മുറിഞ്ഞുപോയി. പകരം ജയ്പൂര്‍കാല്‍ വെച്ചു. ഇടക്ക് മൂന്നുതവണ കൃത്രിമകാല്‍ മാറ്റിവെച്ചതിനും നല്ലൊരു തുക വേണ്ടിവന്നു. കാല് നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയപ്പോള്‍ യഥാര്‍ഥ \'ആണ്ടവനാണ്\' ഈ വഴി കാണിച്ചുതന്നതെന്നാണ് ആണ്ടവന്‍ പറയുന്നത്. റോഡില്‍ ഇഷ്ടിക അടക്കിവെച്ച് പ്‌ളാസ്റ്റിക് ഷീറ്റ് വിരിച്ച് പകല്‍ മുഴുവന്‍ അതില്‍ ഇരുന്നും കിടന്നുമാണ് യാചന. ആണ്ടവന്റെ അഭാവത്തിലും തറ ഭദ്രം. ആണ്ടവന്‍ ഇരിക്കുന്ന സമയത്ത് കാനയിലേക്ക് ആരും മാലിന്യം ഇടാറില്ല. ദിവസത്തില്‍ ശരാശരി 500 രൂപയെങ്കിലും വരുമാനമുണ്ടെന്ന് സമ്മതിക്കാന്‍ ആണ്ടവന് മടിയുമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha