ചോര മണക്കുന്ന ദുരൂഹകഥകളുമായി ഒരു ദ്വീപ്; ഒരിക്കല്‍ കയറിയാല്‍ പിന്നെ മനുഷ്യന് തിരിച്ചുവരവില്ല; എന്താണ് ആ ദ്വീപില്‍ സംഭവിക്കുന്നത്?

1980ലാണ് ഇറ്റലിയില്‍ 'കാനിബള്‍ ഹോളൊകോസ്റ്റ്' എന്ന ചിത്രം പുറത്തിറങ്ങുന്നത്. പ്രദര്‍ശനം ആരംഭിച്ച് വൈകാതെ തന്നെ ഈ സിനിമ പലയിടത്തും തിയേറ്ററുകളില്‍ നിന്നു പിന്‍വലിക്കാന്‍ കോടതി ഇടപെട്ട് ഉത്തരവെത്തി. ഇറ്റലിയിലും ഓസ്‌ട്രേലിയയിലും ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ സിനിമക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചു. അത്രയേറെ ക്രൂരവും ബീഭത്സവും ലൈംഗികാതിപ്രസരവുമുള്ള ചിത്രമായിരുന്നു അത്. സിനിമ പറഞ്ഞതാകട്ടെ ആമസോണ്‍ കാടുകളിലെ ഒരു പ്രത്യേക ഗോത്രവിഭാഗത്തെപ്പറ്റി ഡോക്യുമെന്ററി തയാറാക്കാന്‍ പോകുന്നവരുടെ കഥയും. ഡോക്യുമെന്ററിസംഘത്തിലെ ആരും തന്നെ ആ ദ്വീപില്‍ നിന്നു തിരികെയെത്തിയില്ല. ഇവരെ അന്വേഷിച്ചുപോയവര്‍ക്കാകട്ടെ ആകെക്കിട്ടിയത് ഒരു വിഡിയോ ക്യാമറ മാത്രം.
അതിനകത്തുണ്ടായിരുന്നു ദ്വീപില്‍ എന്താണ് സംഭവിച്ചതെന്ന കാര്യങ്ങള്‍. നരഭോജികളുടെ ദ്വീപായിരുന്നു അത്. തോക്കുയര്‍ത്തി ആധുനിക മനുഷ്യന്റെ എല്ലാ അഹങ്കാരങ്ങളും അവിടെക്കാണിച്ച ഡോക്യുസംഘത്തിലെ യുവതിയെ ഉള്‍പ്പെടെ ഗോത്രസംഘം ക്രൂരമായി വെട്ടിക്കീറി പച്ചയ്ക്ക് ഭക്ഷിക്കുന്ന കാഴ്ചകളായിരുന്നു ടേപ്പില്‍. നരഭോജിക്കഥകളില്‍ ഇന്നും പ്രതീകാത്മകചിത്രമായി നല്‍കുന്നത് കാനിബള്‍ ഹോളൊകോസ്റ്റിലെ ദൃശ്യങ്ങളാണ്.
അതു വെറും സിനിമയെന്നു പറഞ്ഞ് തള്ളിക്കളയാം. പക്ഷേ സിനിമയെയും വെല്ലുന്ന കഥകളാണ് കെനിയയിലെ ടെര്‍ക്കാന തടാകത്തിലെ അനേകം ദ്വീപുകളിലൊന്നായ എന്‍വായ്‌റ്റേനെറ്റിനെപ്പറ്റിയുള്ളത്. ഒരിക്കല്‍ ആ ദ്വീപിലെത്തിയവര്‍ക്കു പിന്നെയൊരു തിരിച്ചു പോക്കില്ല. അതിനാല്‍ത്തന്നെ എല്‍ മോലോ ഗോത്രഭാഷയില്‍ എന്‍വായ്‌റ്റേനെറ്റ് എന്നാല്‍ 'നോ റിട്ടേണ്‍ ഐലന്റ്' എന്നാണര്‍ഥം. ദ്വീപിന്റെ ദുരൂഹത കാരണം സമീപപ്രദേശങ്ങളിലെ ഗോത്രങ്ങള്‍ നല്‍കിയിരിക്കുന്ന അര്‍ത്ഥവത്തായ പേര്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നമുക്കു മുന്നില്‍ ദുരൂഹതയുടെ ചോദ്യചിഹ്നമുയര്‍ത്തി നില്‍ക്കുന്ന എന്‍വായ്‌റ്റേനെറ്റ് ദ്വീപിന്റെ കഥയാണിനി...
കാണാതായ ആ രണ്ടു പേര്‍!
റുഡോള്‍ഫ് തടാകമെന്ന പേരുമുണ്ട് ടെര്‍ക്കാനയ്ക്ക്. ക്ഷാരസ്വഭാവമുള്ള വെള്ളം നിറഞ്ഞ ലോകത്തിലെ ഏറ്റവും വലിയ തടാകമാണിത്. അതില്‍ സ്ഥിതി ചെയ്യുന്ന ചെറുദ്വീപുകളിലൊന്നാണ് എന്‍വായ്‌റ്റേനെറ്റ്. കിലോമീറ്ററുകളോളം പരന്നുകിടക്കുന്ന ഈ ദ്വീപിലേക്ക് പക്ഷേ സമീപദ്വീപുവാസികളൊന്നും പോകാന്‍ പോലും തയാറല്ല. ശാപം പിടിച്ച ദ്വീപാണതെന്നാണ് അവരുടെ വിശ്വാസം. വെറുതെ വിശ്വസിക്കുന്നതല്ല ദ്വീപുമായി ബന്ധപ്പെട്ടുണ്ടായ ദുരൂഹ സംഭവവികാസങ്ങള്‍ അത്രയേറെയുണ്ട്.
എല്‍ മോലോ ഗോത്രവിഭാഗക്കാരെപ്പറ്റി പഠിക്കാന്‍ 1935 ലാണ് വിവിയന്‍ ഫ്യൂക്‌സ് എന്ന ബ്രിട്ടിഷ് പര്യവേക്ഷകന്‍ ടെര്‍ക്കാന തടാകത്തിനു ചുറ്റുമുള്ള ദ്വീപുകളിലെത്തുന്നത്. മാസങ്ങളോളം നീളുന്നതായിരുന്നു പഠനം. എല്ലാ ദ്വീപുകളും സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി എന്‍വായ്‌റ്റേനെറ്റിലേക്കും ഫ്യൂക്‌സ് തന്റെ രണ്ട് സഹപ്രവര്‍ത്തകരെ പറഞ്ഞയച്ചു. മാര്‍ട്ടിന്‍ ഷെഫ്‌ലിസും ബില്‍ ഡേസണും. എല്ലാ ദിവസവും വൈകിട്ട് ദ്വീപില്‍ നിന്ന് തീ കത്തിച്ചായിരുന്നു 'എല്ലാം ഭംഗിയായി നടക്കുന്നു' എന്നതിന്റെ അടയാളം ഇരുവരും ഫ്യൂക്‌സിനു നല്‍കിയിരുന്നത്. ഏതാനും ആഴ്ച കഴിഞ്ഞു. ഒരു നാള്‍ തീഅടയാളം കാണാതായി. പിന്നെയുള്ള ദിവസങ്ങളിലും അങ്ങനെത്തന്നെ.
അതോടെ പര്യവേക്ഷകസംഘത്തിലെ ഏതാനും പേരെ ഫ്യൂക്‌സ് ദ്വീപിലേക്കയച്ചു. അപ്പോഴും ഗോത്രവിഭാഗക്കാരില്‍ ആരും അങ്ങോട്ട് പോകാന്‍ തയാറായിരുന്നില്ല. ദ്വീപില്‍ പലയിടത്തും അന്വേഷിച്ചും ഷെഫ്‌ലിസിന്റെയും ഡേസണിന്റെയും പൊടി പോലും കണ്ടുപിടിക്കാനായില്ല. മാത്രവുമല്ല അവിടെ ഒരാഴ്ചയിലേറെയായി രണ്ടു പേര്‍ താമസിച്ചിരുന്നു എന്നതിന്റെ അടയാളം പോലുമില്ല. എന്‍വായ്‌റ്റേനെറ്റ് ദ്വീപിനെപ്പറ്റി ആദ്യമായി പൊലീസില്‍ രേഖപ്പെടുത്തുന്ന പരാതിയും അതായിരുന്നു. പ്രാദേശിക ഭരണകൂടം ഹ്യൂക്‌സിന് ഒരു ചെറുവിമാനവും വിട്ടുകൊടുത്തു. അതില്‍ ദ്വീപിനു മുകളിലൂടെ പോയി തിരഞ്ഞിട്ടും ജീവന്റെ യാതൊരു അടയാളവും കണ്ടെത്താനായില്ല. (ഫ്യൂക്‌സുമായി ഹാം റേഡിയോ വഴി ഷെഫ്‌ലിസും ഡേസണും ബന്ധപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. പക്ഷേ അവര്‍ പറയുന്നതെല്ലാം അവ്യക്തമായിരുന്നു. തങ്ങളുടെ കണ്ണുകള്‍ക്ക് പോലും വിശ്വസിക്കാനാകാത്ത കാഴ്ചയ്ക്കാണിപ്പോള്‍ സാക്ഷ്യം വഹിക്കുന്നതെന്നു പറഞ്ഞതിനെ പുറകെയാണ് ഇരുവരെയും കാണാതായതെന്നും റിപ്പോര്‍ട്ടുണ്ട്).
നിന്നനില്‍പില്‍ അപ്രത്യക്ഷരായവര്‍!
ദ്വീപിനെപ്പറ്റി ഗോത്രവിഭാഗക്കാരോട് കാര്യമായിത്തന്നെ അന്വേഷിച്ചു ഫ്യൂക്‌സ്. അപ്പോഴാണദ്ദേഹം ആ രക്തമുറയിക്കുന്ന കഥ കേള്‍ക്കുന്നത്. ഇതാദ്യമായിട്ടായിരുന്നില്ല ആ ദ്വീപിലെത്തുന്നവരെ കാണാതാകുന്നതെന്ന സത്യവും. വര്‍ഷങ്ങള്‍ക്കു മുന്‍പേ എന്‍വായ്‌റ്റേനെറ്റ് ദ്വീപുവാസികളെ മുഴുവന്‍ ഒറ്റയടിക്ക് കാണാതായ സംഭവമുണ്ടായിട്ടുണ്ട്. അതിനു ശേഷം ആ ദ്വീപിലേക്ക് മനുഷ്യരാരും പോകാറില്ല. ഫ്യൂക്‌സിന്റെയും സംഘത്തിന്റെയും കയ്യിലെ ആധുനിക ഉപകരണങ്ങളും മറ്റും കണ്ടപ്പോള്‍ ആപത്തൊന്നും വരില്ലെന്നു കരുതിയാണ് ഗോത്രവര്‍ഗക്കാര്‍ ഒന്നും മിണ്ടാതിരുന്നത്. എന്‍വായ്‌റ്റേനെറ്റിനെപ്പറ്റിയുള്ള പരമാവധി കഥകള്‍ ശേഖരിച്ചു ഫ്യൂക്‌സ്. അതില്‍ തലമുറകളായി പറഞ്ഞുകേട്ടതും പ്രചരിക്കുന്നതുമായ സകല വിവരങ്ങളുമുണ്ടായിരുന്നു.
ഫലഭൂയിഷ്ഠമായ മണ്ണായിരുന്നു എന്‍വായ്‌റ്റേനെറ്റിലേത്. അതിനാല്‍ത്തന്നെ അവിടേക്ക് ആദ്യമായെത്തിയ ഗോത്രവിഭാഗക്കാര്‍ താമസവും കൃഷിയുമെല്ലാമായി സുഖജീവിതമായിരുന്നു. എന്നാല്‍ മറ്റു മൃഗങ്ങളെയോ പക്ഷികളെയോ ദ്വീപില്‍ കാണാത്തതില്‍ അവര്‍ക്ക് ആശങ്കയുണ്ടായിരുന്നു. മാത്രവുമല്ല തിളങ്ങുന്ന മരതകപ്പച്ച നിറത്തിലായിരുന്നു അവിടത്തെ സസ്യജാലങ്ങള്‍. തവിട്ടുനിറത്തിലുള്ള പാറക്കൂട്ടങ്ങളാകട്ടെ പോളിഷ് ചെയ്തതു പോലെ മിനുസമുള്ളതും. ദ്വീപിന്റെ ഒരു പ്രത്യേകഭാഗത്തേക്ക് മനുഷ്യര്‍ക്ക് കടന്നുചെല്ലാന്‍ പോലും പറ്റില്ല. മരങ്ങളുടെ ശാഖകള്‍ പരസ്പരം കെട്ടിപ്പിണഞ്ഞ് കരിങ്കല്ലിനേക്കാള്‍ കരുത്തുറ്റ പ്രകൃതിദത്ത 'മതിലുകളാ'യിരുന്നു അവിടെ തീര്‍ത്തിരുന്നത്. ദ്വീപുനിവാസികള്‍ പലപ്പോഴും ചുറ്റുമുള്ള ഗോത്രങ്ങളിലെ ബന്ധുക്കളെ കാണാനായി എത്തുന്നതും പതിവായിരുന്നു. അവരുമൊത്ത് കച്ചവടവും നടത്തിപ്പോന്നു. അതിനിടെ കൈമാറിയിരുന്ന വിശേഷങ്ങളിലൊന്ന് ഇങ്ങനെയായിരുന്നു...
രാത്രികാലങ്ങളില്‍ ചിലപ്പോള്‍ പുകപോലുള്ള ചില രൂപങ്ങള്‍ വീടുകള്‍ക്ക് മുന്നില്‍ വരും. മനുഷ്യന്റെ രൂപമായിരിക്കും അവയ്ക്ക്. ദ്വീപില്‍ പലയിടത്തും അവയെ കാണുന്നതും പിന്നീട് പതിവായി. ഈ 'പുകമനുഷ്യരെ' തൊടുന്നവര്‍ പെട്ടെന്ന് അതിനൊപ്പം അന്തരീക്ഷത്തില്‍ അലിഞ്ഞില്ലാതാകുമെന്നു വരെയായി കഥകള്‍. കുട്ടികളായിരുന്നു ഇതിലെ പ്രധാന ഇരകള്‍. ഫ്യൂക്‌സ് പക്ഷേ ഇതൊക്കെ വെറും കഥകളായിത്തന്നെയാണ് േരഖപ്പെടുത്തിയത്. പതിയെപ്പതിയെ മറ്റു ദ്വീപുകളില്‍ നിന്ന് എന്‍വായ്‌റ്റേനെറ്റിലേക്കുള്ള ഗോത്രനിവാസികളുടെ വരവും കുറഞ്ഞു. അതിന് കാരണവുമുണ്ട്. അകാലമരണങ്ങള്‍ അവിടെ ഏറിത്തുടങ്ങിയിരുന്നു.
ചെറിയൊരു മരക്കുറ്റിയില്‍ നിന്നേല്‍ക്കുന്ന പോറലുകള്‍ പോലും വലിയ മുറിവായി മാറുന്ന അവസ്ഥ. പലര്‍ക്കും അംഗവൈകല്യം സംഭവിച്ചു. ശുദ്ധമായ മത്സ്യത്തില്‍ നിന്നു പോലും വിഷബാധ ഏല്‍ക്കുന്നു. ശരീരത്തില്‍ ചെറുമുറിവുണ്ടായാല്‍ അണുബാധയേറ്റ് മരണം ഉറപ്പ്. നല്ലപോലെ നീന്തലറിയാവുന്ന ദ്വീപുനിവാസികളുടെ മൃതശരീരം തടാകത്തില്‍ തുടരെ പ്രത്യക്ഷപ്പെടാന്‍ കൂടി തുടങ്ങിയതോടെ ഒരിക്കല്‍ സ്വര്‍ഗമായിരുന്നു എന്‍വായ്‌റ്റേനെറ്റ് ദ്വീപ് ശാപഭൂമിയെന്ന് കുപ്രസിദ്ധി നേടി. മാത്രവുമല്ല അമാവാസി നാളുകളില്‍ ദ്വീപില്‍ നിന്ന് അസാധാരണമായ അലറിക്കരച്ചിലുകളുടെ അലയൊലികളും സമീപഗോത്രഗ്രാമങ്ങളിലേക്കെത്താന്‍ തുടങ്ങി. ചിലപ്പോള്‍ മിനിറ്റുകള്‍ അല്ലെങ്കില്‍ ഒരു മണിക്കൂറോളം നീളുന്നതായിരുന്നു മനുഷ്യനാണോ മൃഗമാണോ പുറപ്പെടുവിക്കുന്നത് എന്നുപോലും മനസിലാകാത്ത വിധമുള്ള ആ അലര്‍ച്ച. ഇതോടെ മറ്റു ദ്വീപുകളില്‍ നിന്നുള്ളവരുടെ വരവ് പൂര്‍ണമായും നിലച്ചു. പതിയെപ്പതിയെ എന്‍വായ്‌റ്റേനെറ്റ് ദ്വീപുകാരും യാത്ര കുറച്ചു.
നാളുകള്‍ കടന്നു പോയി. എന്‍വായ്‌റ്റേനെറ്റിലുള്ള ഏതെങ്കിലും ഒരാളെ പരിസരദ്വീപുകളിലുള്ളവര്‍ കണ്ടിട്ടുതന്നെ ദിവസങ്ങളേറെയായെന്ന അവസ്ഥയെത്തി. അതോടെയാണ് ഒരു ചങ്ങാടത്തിലേറി ഏതാനും പേര്‍ ദ്വീപിലെത്തിയത്. പക്ഷേ കണ്ടതാകട്ടെ ഞെട്ടിക്കുന്ന കാഴ്ചയും. ഉപേക്ഷിക്കപ്പെട്ട വീടുകള്‍. തീ അണഞ്ഞുപോയ വിറകുകൂനകള്‍ക്കു സമീപം ചീഞ്ഞളിഞ്ഞു കിടക്കുന്ന മത്സ്യങ്ങള്‍. തൊഴില്‍ ഉപകരണങ്ങളെല്ലാം വീട്ടില്‍ ഒരു മൂലയ്ക്ക് ഭംഗിയായി ചാരി വച്ചിരിക്കുന്നു. തികച്ചും ശാന്തമായ അന്തരീക്ഷം. പക്ഷേ ഒരൊറ്റ മനുഷ്യന്‍ പോലുമില്ല. നിന്ന നില്‍പില്‍ എല്ലാവരും അപ്രത്യക്ഷമായ അവസ്ഥ. ജീവനും കൊണ്ട് തിരികെപ്പായുകയായിരുന്നു അന്വേഷിച്ചെത്തിയവര്‍. അവര്‍ പറഞ്ഞതും പണ്ടുമുതലേ കേട്ടതുമായ കഥകളൊക്കെച്ചേര്‍ന്ന് എന്‍വായ്‌റ്റേനെറ്റ് ദ്വീപിന് ഒരു ദുരൂഹദ്വീപിന്റെ സകല പരിവേഷങ്ങളും ചാര്‍ത്തിക്കിട്ടി.
തീരാത്ത ശാപം!
ആധുനികകാലത്തെ യുഎഫ്ഒ തിയറികള്‍ കൂടി ഇതോടൊപ്പം ചേര്‍ന്നതോടെ അന്യഗ്രഹജീവികളാണ് ഈ ദ്വീപിലെ വില്ലന്മാരെന്നും കഥകള്‍ പരന്നു. പക്ഷേ ഇത്രയേറെ വര്‍ഷങ്ങളായിട്ടും ഒരാളു പോലും പിന്നീട് ദ്വീപിലേക്ക് കടന്നിട്ടില്ല. ഇന്ന് ഇന്റര്‍നെറ്റില്‍ പോലും ആകെ ലഭ്യമായിട്ടുള്ളത് ചില ആകാശദൃശ്യങ്ങള്‍ മാത്രം. കെനിയയിലെ ഒരു ചെറുദ്വീപ് എന്നതില്‍ക്കവിഞ്ഞ് ഗവേഷകരും ഇതിന് വലിയ പ്രാധാന്യം നല്‍കുന്നില്ല. ഗോത്രവാസികള്‍ പക്ഷേ എന്‍വായ്‌റ്റേനെറ്റ് ദ്വീപുപേടിയില്‍ നിന്ന് ഇനിയും മുക്തരായിട്ടില്ല. അതിനു കാരണവുമുണ്ട്–ഒരുസമയത്ത് എന്‍വായ്‌റ്റേനെറ്റിനു ചുറ്റുമുള്ള ദ്വീപുകളില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് വിചിത്രമായ ഒരു രോഗം പിടിപെട്ടു. പലരും ജനിച്ചയുടനെ ശ്വാസം കിട്ടാതെ മരിക്കാന്‍ തുടങ്ങി. മാത്രവുമല്ല ഏതാനും സമയം കഴിയുന്നതോടെ കുട്ടികളുടെ ശരീരത്തിലെ ജലാംശമില്ലാതായി 'മമ്മി'കളെപ്പോലെയാകുന്ന അവസ്ഥ. തണുത്ത കാലാവസ്ഥയിലാണിതെന്നോര്‍ക്കണം. അതോടെ തടാകത്തിന്റെ തീരത്തോടു ചേര്‍ന്നുള്ള ഭാഗം വിട്ട് കാടുമായി ചേര്‍ന്ന ഭാഗത്തേക്ക് കൂട്ടത്തോടെ പലായനം ചെയ്യുകയായിരുന്നു ഇവര്‍. ആ ശാപം പിടിച്ച ദ്വീപ് തങ്ങളുടെ കാഴ്ചവെട്ടത്തു പോലും വരാതിരിക്കുകയെന്ന ലക്ഷ്യത്തോടെ...
https://www.facebook.com/Malayalivartha