മകന്റെ അടുത്തെത്തി അന്ത്യ ചുംബനം പോലും നല്കാനാകാതെ അമ്മയും സഹോദരിയും നെഞ്ചുപൊട്ടി അലറി കരഞ്ഞു... നാട്ടിലും വീട്ടിലും ഏറെ പ്രിയപ്പെട്ടവനായിരുന്നു നിതിനെ കാണാൻ ആളുകൾ ഓടിയെത്തി... പൊന്നോമനയെ കാണാൻ പോലും ആകാതെ നിശ്ചലമായി വീട്ടുമുറ്റത്ത് നിതിന്‍റെ മൃതദേഹം; വീട്ടുവളപ്പില്‍ തന്നെ ഒടുക്കം സംസ്ക്കാരവും
നിതിന്‍ ചന്ദ്രന്‍റെ ഭൗതികശരീരം പേരാമ്പ്ര മുയിപ്പോത്തെ വീട്ടിലെത്തിച്ചു. ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക് മാത്രമാണ് മൃതദേഹം കാണാന്‍ അനുമതി നല്‍കിയത്. ഒരു മണിയോടെ വീട്ടുവളപ്പില്‍ സംസ്കാര ചടങ്ങുകള്‍ നടത്തുകയായിരുന്നു.
പ്രസവ ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ആതിരയെ ഡോക്ടര്‍മാരുടെ സംഘം ഐസിയുവിൽ എത്തിയാണ് നിതിന്‍റെ വിയോഗ വാര്‍ത്ത അറിയിച്ചത്. നിതിനെ അവസാനമായി ഒന്ന് കാണണമെന്ന് ആതിര ആവശ്യപ്പെട്ടു.
വീൽചെയറിൽ ആതിരയെ മോര്‍ച്ചറിക്ക് സമീപം എത്തിച്ച് മൃതദേഹം കാണിക്കാനാണ് ബന്ധുക്കളും ആശുപത്രി അധികൃതരും ചേര്‍ന്ന് സൗകര്യം ഒരുക്കിയിരുന്നത്.
രാവിലെയാണ് നിതിന്‍റെ മൃതദേഹം കൊച്ചിയിലെത്തിച്ചത്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിൽ നിന്ന് റോഡ് മാര്‍ഗ്ഗമാണ് കോഴിക്കോട്ടേക്ക് എത്തിച്ചത്. ആദ്യം ആതിരയെ കാണിക്കാൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നാട്ടിലും വീട്ടിലും ഏറെ പ്രിയപ്പെട്ടവനായിരുന്നു നിതിൻ. ആതിരയുടെ പ്രസവത്തിന് നാട്ടിലെത്തുമെന്ന് ബന്ധുക്കളോടും സുഹൃത്തുക്കളോടും എല്ലാം നിതിൻ പറഞ്ഞിരുന്നു. വിയോഗ വാര്‍ത്ത വലിയ ആഘാതമായി നാടിനും. ഒട്ടേറെ പേരാണ് പേരാമ്പ്രയിലെ വീടിന് പരിസരത്ത് രാവിലെ മുതൽ എത്തിയത്.
കൊവിഡ് കാലത്ത് വിദേശത്ത് കുടങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി 'ഇന്‍കാസ്' സുപ്രീം കോടതിയെ സമീപിച്ചത് നിധിന്റെ ഭാര്യ ആതിരയെ മുന്‍നിര്‍ത്തിയായിരുന്നു. സുപ്രീം കോടതി അതിനോട് അനുഭാവ പൂര്‍ണമായ നിലപാടെടുത്തതോടെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പോകാന്‍ കഴിയാതെ കുടുങ്ങിപ്പോയ നിരവധി ഗര്‍ഭിണികള്‍ക്കാണ് നാട്ടിലേക്കുള്ള വഴി തെളിഞ്ഞത്.
ഏഴ് മാസം ഗര്‍ഭിണിയായിരുന്ന ആതിരയ്ക്ക് ബന്ധുക്കളുടെ പരിചരണം ലഭിക്കുന്നതിനായാണ് നാട്ടിലേക്ക് പോകുന്നതെന്ന് അന്ന് നിതിന്‍ പറഞ്ഞിരുന്നു. പ്രത്യേക വിമാന സര്‍വീസ് ആരംഭിച്ചപ്പോള്‍ ആദ്യ വിമാനത്തില്‍ തന്നെ ആതിരയ്ക്ക് നാട്ടിലേക്ക് പോകാനുള്ള അവസരം ലഭിച്ചു. അന്ന് ഭാര്യയ്ക്കൊപ്പം നാട്ടില്‍ പോകാന്‍ നിധിനും അനുമതി ലഭിച്ചിരുന്നെങ്കിലും അത് മറ്റൊരാള്‍ക്ക് നല്‍കുകയായിരുന്നു അദ്ദേഹം ചെയ്തത്.
സുപ്രീം കോടതിയെ സമീപിച്ച് അനുകൂല ഇടപെടലുണ്ടാക്കിയതിനുള്ള നന്ദി സൂചകമായി ഷാഫി പറമ്പിൽ എം.എൽ.എ ആതിരക്ക് വിമാന ടിക്കറ്റ് സംഭാവന ചെയ്തിരുന്നു.
എന്നാൽ ടിക്കറ്റ് വാങ്ങാനുള്ള ശേഷി തങ്ങൾക്കുണ്ടെന്ന് വ്യക്തമാക്കിയ ആതിരയും നിധിനും പകരം രണ്ടു പേർക്ക് ടിക്കറ്റ് സമ്മാനിക്കുകയും ചെയ്തു. അച്ഛനാകാന്‍ പോകുന്ന സന്തോഷത്തോടെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്നതിനിടെയാണ് 28കാരനായ അദ്ദേഹത്തെ അപ്രതീക്ഷിതമായി മരണം തേടിയെത്തിയത്.
https://www.facebook.com/Malayalivartha