ആര്‍.എസ്.എസ് ബന്ധം കോണ്‍ഗ്രസിനോ?സി.പി.എമ്മിനോ? ചര്‍ച്ചകള്‍ കൊഴുക്കുന്നു; പരസ്പരം ചെളിവാരി എറിഞ്ഞു നേതാക്കള്‍; ചരിത്രത്തില്‍ സി.പി.എമ്മും ആര്‍.എസ്.എസും തമ്മിലുള്ള ബന്ധം എങ്ങനെയായിരുന്നു?
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ആര്‍.എസ്.എസിന്റെ സര്‍സംഘചാലക് എന്നു ദേശാഭിമാനിയിലെ ലേഖനത്തിലൂടെ വിമര്‍ശിച്ചതുമുതല്‍ കേരള രാഷ്ട്രീയത്തില്‍ നേതാക്കളുടെ ആര്‍.എസ്.എസ് ബന്ധം ചര്‍ച്ചയാകുകയാണ്. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മാത്രമല്ല കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കും തങ്ങളുടെ പ്രസ്ഥാനവുമായി അടുത്ത ബന്ധമുണ്ടെന്ന് ജന്മഭൂമി പറഞ്ഞതോടെ എരുതീയില്‍ എണ്ണയായി കേരളമാകെ പ്രശ്‌നം കത്തികയറി. പിന്നെ ചരിത്രം ചികഞ്ഞ് പറക്കി നേതാക്കള്‍ അവരുടെ ഭാഗം ന്യായികരിക്കാനും അതെ സമയം മറുഭാഗത്തിന്റെ ബന്ധം ഉറപ്പിക്കാനും ശ്രമം തുടങ്ങി. ഇനി സി.പി.എമ്മിന്റെ സംഘപരിവാര്‍ ബന്ധം എങ്ങനെയായിരുന്നുവെന്ന് പരിശോധിക്കാം.
1977ല്‍ ജനസംഘവുമായും 1989ല്‍ ബി.ജെ.പി.യുമായും കേന്ദ്ര സര്‍ക്കാര്‍ രൂപവല്‍ക്കരിക്കാന്‍ കൂട്ടുചേര്‍ന്ന പാര്‍ട്ടിയാണ് സി.പി.എം. അടിയന്തിരാവസ്ഥയ്ക്ക് ശേഷം നടന്ന 1977ലെ പൊതുതെരെഞ്ഞെടുപ്പിലും ജനസംഘവും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ഒരു മുന്നണിയായാണ് മത്സരിച്ചത്. സി.പി.എമ്മിന്റെ കേന്ദ്രക്കമ്മറ്റിയംഗവും മുന്‍ ലോക്‌സഭാ സ്പീക്കറുമായിരുന്ന സോമനാഥ് ചാറ്റര്‍ജിയുടെ പിതാവ് നിര്‍മ്മല്‍ചന്ദ്ര ചാറ്റര്‍ജി 1948ല്‍ ജനസംഘത്തിന്റെ പഴയ രൂപമായിരുന്ന ഹിന്ദുമഹാസഭയുടെ ദേശീയ അധ്യക്ഷനായിരുന്നു. ഗാന്ധിജിയുടെ വധം നടക്കുമ്പോള്‍ ഇദ്ദേഹമായിരുന്നു പ്രസിഡന്റ്. പിന്നീട് ഹിന്ദുമഹാസഭ വിട്ട അദ്ദേഹം സി.പി.എം പിന്തുണയോടെ രണ്ടു വട്ടം ബംഗാളില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1963ലും 1967ലും അദ്ദേഹം സി.പി.എം പിന്തുണയോടെ ബര്‍ദ്വാന്‍ മണ്ഡലത്തില്‍ നിന്നും ലോക്‌സഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. ഹിന്ദു മഹാസഭയുടെ പാരമ്പര്യവും പേറി വന്ന നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജിയുടെ മകനായ സോമനാഥ് ചാറ്റര്‍ജിയെയും സി.പി.എം നിരവധി തവണ പാര്‍ലമെന്റിലേക്ക് തെരെഞ്ഞെടുത്ത് അയച്ചിട്ടുണ്ട്. ഇതേമാതിരി കേരളത്തിലും നിരവധി ആര്‍.എസ്.എസുകാരെ വേഷം മാറ്റി സി.പി.എമ്മാക്കിയ ചരിത്രമുണ്ട്. അമേരിക്കന്‍ ആണവക്കരാര്‍ കാര്യത്തില്‍ 2009ലെ മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനെതിരെ രണ്ട് പാര്‍ട്ടികളും ഒന്നിച്ചാണ് കോണ്‍ഗ്രസിനെതിരെ പടനയിച്ചത്.
പഞ്ചിമബംഗാളില്‍ രണ്ടു എം.പി.മാര്‍ മാത്രമുണ്ടായിരുന്ന ബി.ജെ.പി.യെ 85 എം.പി.മാരുള്ള പാര്‍ട്ടിയായി വളര്‍ത്തിയതും സി.പി.എമാണെന്നും ചരിത്രം പരിശോധിക്കുമ്പോള്‍ മനസിലാകും. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലും രണ്ടു സീറ്റുണ്ടായിരുന്ന ബി.ജെ.പി.യെ 18 സീറ്റിലേക്ക് സി.പി.എം. വളര്‍ത്തി. സി.പി.എം 34 കൊല്ലം ഭരിച്ച പശ്ചിമബംഗാളില്‍ ഇന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ അക്രമണങ്ങളില്‍ നിന്നും സി.പി.എമ്മിന് സംരക്ഷണം നല്‍കുന്നത് ബി.ജെ.പിക്കാര്‍. നിലവില്‍ ബി.ജെ.പിയില്ലാതെ സി.പി.എമ്മിന് ബംഗാളില്‍ നിലനില്‍പ്പില്ല. സി.പി.എമ്മിന്റെ എം. എല്‍.എമ്മാര്‍ ബി.ജെ.പി.യിലേക്ക് സ്വരക്ഷാര്‍ഥം ഒഴുകിയെത്തുകയാണ്. ഇക്കഴിഞ്ഞ ജൂണ്‍ ആദ്യം സി.പി.എമ്മിന്റെ ഒരു മുന്‍ എം.പി. ആയ ജ്യോതിര്‍മയീ സിക്ദര്‍ ബി.ജെ.പി. യില്‍ ചേരുകയുണ്ടായി. ആര്‍.എസ്.എസ്സും ബി.ജെ.പി.യും ചെയ്യുന്ന ഉപകാരത്തിനു പ്രത്യുപകാരമായി കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സി.പി.എം.കാര്‍ ഒന്നടങ്കം ബി.ജെ.പി.ക്കു വോട്ടു ചെയ്തു. അങ്ങനെ സി.പി.എമ്മിന് ഒരു സീറ്റുപോലും കിട്ടിയില്ലെന്നു മാത്രമല്ല,40 സീറ്റില്‍ 39 ലും കെട്ടി വച്ച കാശ് നഷ്ടപ്പെടുകയും ചെയ്തു. 2014ലെ ഇടതുമുന്നണി വോട്ട് 29.71 ശതമാനം നിന്ന് 2019ല്‍ 6.34 ശതമാനമായി കുറഞ്ഞു. ബി.ജെ.പി.യുടേത് 17.02 ശതമാനം ല്‍ നിന്ന് 40.64 ശതമാനമായി ഉയര്‍ന്നു. 42ല്‍ രണ്ടുസീറ്റു നേടിയിരുന്ന ബി.ജെ.പിയാണ് 18 സീറ്റിലേക്ക് വളര്‍ന്നത്.
കേരളത്തിലും, ഒരു വശത്ത് കോണ്‍ഗ്രസിനെ ബി.ജെ.പി. ബന്ധം പറഞ്ഞ് ആക്ഷേപിച്ചുകൊണ്ട് മറുവശത്ത് ബി.ജെ.പി.യെ വളര്‍ത്തുകയാണ് സി.പി.എമ്മിന്റെ ലക്ഷ്യം. അതിലൂടെ തങ്ങള്‍ക്ക് നേട്ടം കൊയ്യാമെന്നവര്‍ വ്യാമോഹിക്കുന്നു. രാഷ്ട്രീയനേട്ടത്തിനുവേണ്ടി എന്തു നെറികേടിനും തയ്യാറാവുന്ന പാര്‍ട്ടിയാണ് സി.പി.എം. 1990 ല്‍ ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പു സമയത്ത് മുസ്ലീങ്ങളുടെ പത്ത് വോട്ടു കിട്ടുമെന്നു വ്യാമോഹിച്ച് ഇറാഖ് ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈനെ വാഴ്ത്തിയത് ഇ.എം.എസ്.നമ്പൂതിരിപ്പാടാണ്. അമേരിക്കന്‍ സഹായത്തോടെ ഇറാഖി കമ്യൂണിസ്റ്റ് പാര്‍ട്ടിയെ കഴുത്തുഞെരിച്ചു കൊല്ലാന്‍ സദ്ദാം ഹുസൈന്‍ ശ്രമിക്കുന്ന അവസരത്തിലായിരുന്നു ഇ.എം.എസ്സിന്റെ ഈ സ്തുതിപാടല്‍. വോട്ടിനു വേണ്ടി ആരെയും പാട്ടിലാക്കാനും, ആര്‍ക്കെതിരെയും അപവാദ പ്രചാരണം നടത്താനും സി.പി.എമ്മിന് അന്നും ഇന്നും യാതൊരു മടിയുമില്ല.
https://www.facebook.com/Malayalivartha