ഇന്ത്യന്‍ സീനിയര്‍ ടീമിനെ തിരഞ്ഞെടുത്തിരുന്ന സിലക്ഷന്‍ കമ്മിറ്റിയിലെ 5 സിലക്ടര്‍മാരും ചേര്‍ന്ന് കളിച്ചത് 13 ടെസ്റ്റ്, 31 ഏകദിനം!
ലോകകപ്പ് ക്രിക്കറ്റില്‍ ഫൈനല്‍ കാണാതെ പുറത്തായതിനു പിന്നാലെ വിരാട് കോലിയും സംഘവും പുതിയ പരീക്ഷണത്തിനു തയാറെടുക്കുകയാണ്. ലോകകപ്പ് തോല്‍വിക്കുശേഷം വെസ്റ്റിന്‍ഡീസിലേക്കാണ് ടീം ഇന്ത്യയുടെ ആദ്യ പര്യടനം. ഓഗസ്റ്റ് മൂന്നിന് ആരംഭിക്കുന്ന പരമ്പരയില്‍ മൂന്നു വീതം ട്വന്റിട്വന്റിയും ഏകദിനങ്ങളും രണ്ടു ടെസ്റ്റുകളുമാണുള്ളത്.
എം.എസ്.കെ. പ്രസാദിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സിലക്ഷന്‍ കമ്മിറ്റി വെള്ളിയാഴ്ചയാണ് ടീമിനെ തിരഞ്ഞെടുക്കുന്നത്. ലോകകപ്പിനു ശേഷം വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ കാറ്റില്‍പ്പറത്തിയ മുന്‍ ക്യാപ്റ്റന്‍ കൂടിയായ മഹേന്ദ്രസിങ് ധോണി ടീമിലുണ്ടാകുമോ എന്ന ആകാംക്ഷയാണ് ആരാധകര്‍ക്ക്.
ഇക്കഴിഞ്ഞ ലോകകപ്പിലുള്‍പ്പെടെ കഴിഞ്ഞ മൂന്നു വര്‍ഷമായി ഇന്ത്യന്‍ സീനിയര്‍ ടീമിനെ തിരഞ്ഞെടുത്തിരുന്ന സിലക്ഷന്‍ കമ്മിറ്റിയുടെ അവസാന ടീം തിരഞ്ഞെടുപ്പു കൂടിയാണിത്. ഈ പരമ്പരയോടെ ഇവരുടെ കാലാവധി തീരുകയാണ്. എം.എസ്.കെ. പ്രസാദിനു പുറമെ ടീം തിരഞ്ഞടുപ്പില്‍ മുഖ്യ പങ്കുവഹിച്ചിരുന്ന നാലു സിലക്ടര്‍മാര്‍ ആരൊക്കെയാണെന്ന് എത്ര പേര്‍ക്കറിയാം? എം.എസ്.കെ. പ്രസാദിന്റെയും സംഘത്തിന്റെയും പരിചയസമ്പത്തിനെക്കുറിച്ചോ?
രാജ്യാന്തര ക്രിക്കറ്റില്‍ എം.എസ്.കെ. പ്രസാദിന് ആറു ടെസ്റ്റിന്റെയും 17 ഏകദിനങ്ങളുടെയും അനുഭവ സമ്പത്തേയുള്ളൂ. മറ്റു സിലക്ടര്‍മാരായ ദേവാങ് ഗാന്ധി (4 ടെസ്റ്റ്, 3 ഏകദിനം), ശരണ്‍ദീപ് സിങ് (3 ടെസ്റ്റ്, 5 ഏകദിനം), ജതിന്‍ പരഞ്‌ജെ (4 ഏകദിനം), ഗഗന്‍ ഖോഡ (2 ഏകദിനം) എന്നിവരെല്ലാം അനുഭവ സമ്പത്തില്‍ ഏറെ പിന്നിലാണ്. ബിസിസിഐ അപേക്ഷ ക്ഷണിച്ച് രൂപീകരിച്ച ആദ്യത്തെ സിലക്ഷന്‍ കമ്മിറ്റി കൂടിയാണ് ഇവരുടേതെന്ന പ്രത്യേകതയുമുണ്ട്.
അതേസമയം, കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള ബിസിസിഐ ഉപദേശക സമിതി പുതിയ പരിശീലക സംഘത്തിനൊപ്പം പുതിയ സിലക്ഷന്‍ കമ്മിറ്റിയെയും തിരഞ്ഞെടുക്കാനൊരുങ്ങുന്ന ഈ അവസരത്തില്‍ , രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിക്കേണ്ട താരങ്ങളെ തിരഞ്ഞെടുക്കുന്നവര്‍ക്ക് ഇത്രയൊക്കെ അനുഭവ സമ്പത്തു മതിയോ എന്ന ചോദ്യവുമുണ്ട്. 2016-ല്‍ പ്രസാദിന്റെ നേതൃത്വത്തില്‍ പുതിയ സിലക്ഷന്‍ കമ്മിറ്റിയെ തിരഞ്ഞെടുക്കുമ്പോള്‍, ജസ്റ്റിസ് ലോധ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചു പോലുമില്ലെന്ന് വിവാദം ഉയര്‍ന്നിരുന്നു. മിനിമം മല്‍സരപരിചയം, പരമാവധി മൂന്നംഗങ്ങള്‍ തുടങ്ങിയ മാനദണ്ഡങ്ങളൊന്നും പാലിക്കപ്പെട്ടിരുന്നില്ല.
എം.എസ്.കെ. പ്രസാദ്
നാല്‍പ്പത്തിനാലുകാരനായ മണ്ണവ ശ്രീകാന്ത് പ്രസാദ് എന്ന എം.എസ്.കെ. പ്രസാദ് ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍നിന്നുള്ളയാളാണ്. 1975 ഏപ്രില്‍ നാലിനായിരുന്നു ജനനം. രണ്ടു വര്‍ഷത്തിനുള്ളില്‍ അവസാനിച്ച രാജ്യാന്തര കരിയറില്‍ ആറു ടെസ്റ്റുകളും 17 ഏകദിനങ്ങളുമാണ് വിക്കറ്റ് കീപ്പറായ എം.എസ്.കെ. പ്രസാദ് കളിച്ചത്. 1998 മേയ് 14-ന് മൊഹാലിയില്‍ ബംഗ്ലദേശിനെതിരായ ഏകദിനത്തിലായിരുന്നു പ്രസാദിന്റെ രാജ്യാന്തര അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം നവംബറില്‍ ന്യൂസീലന്‍ഡിനെതിരെ അവസാന ഏകദിനം കളിച്ചു.
സ്ഥിരം വിക്കറ്റ് കീപ്പര്‍ നയന്‍ മോംഗിയയ്ക്കു പരുക്കേറ്റതിനെ തുടര്‍ന്ന് 1999 ഒക്ടോബറില്‍ ന്യൂസീലന്‍ഡിനെതിരെയായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. 2000 ജനുവരി ആദ്യവാരത്തില്‍ ഓസീസിനെതിരെ സിഡ്‌നിയില്‍ നടന്ന ടെസ്റ്റ് അവസാന രാജ്യാന്തര മല്‍സരവുമായി. മോശം ഫോമിനെ തുടര്‍ന്ന് ടീമില്‍നിന്ന് ഒഴിവാക്കുകയായിരുന്നു. രാജ്യാന്തര ക്രിക്കറ്റില്‍നിന്നു തഴയപ്പെട്ടെങ്കിലും ഏഴു സീസണുകളില്‍ കൂടി അദ്ദേഹം ആന്ധ്രയ്ക്കായി രഞ്ജി ട്രോഫിയില്‍ കളിച്ചു.
ആറു ടെസ്റ്റുകളില്‍നിന്ന് 11.77 റണ്‍സ് ശരാശരിയില്‍ 106 റണ്‍സാണ് പ്രസാദിന്റെ സമ്പാദ്യം. ഒരു അര്‍ധസെഞ്ചുറി പോലും നേടിയിട്ടില്ല. ഉയര്‍ന്ന സ്‌കോര്‍ 19 റണ്‍സ്! 17 ഏകദിനങ്ങളില്‍നിന്ന് ഒരേയൊരു അര്‍ധസെഞ്ചുറി സഹിതം 14.55 റണ്‍ ശരാശരിയില്‍ നേടിയത് 131 റണ്‍സ്. ഉയര്‍ന്ന സ്‌കോര്‍ 63 റണ്‍സ്! ടെസ്റ്റില്‍ 15 ക്യാച്ചും ഏകദിനത്തില്‍ 14 ക്യാച്ചും ഏഴു സ്റ്റംപിങ്ങും ക്രെഡിറ്റിലുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍നിന്നു വിരമിച്ച് ആറു വര്‍ഷങ്ങള്‍ക്കുശേഷം 2015-ല്‍ പ്രസാദിനെ സിലക്ഷന്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. തൊട്ടടുത്ത വര്‍ഷം ചീഫ് സിലക്ടറുമായി.
ദേവാങ് ഗാന്ധി
എം.എസ്.കെ. പ്രസാദ് കഴിഞ്ഞാല്‍ സിലക്ഷന്‍ കമ്മിറ്റിയിലെ ഏറ്റവും 'പരിചയ സമ്പന്നനാ'ണ് ബംഗാളില്‍നിന്നുള്ള ദേവാങ് ഗാന്ധി. സൗരവ് ഗാംഗുലിക്കുശേഷം ബംഗാളില്‍നിന്ന് ഇന്ത്യന്‍ ടീമിലെത്തിയ വ്യക്തി കൂടിയാണ് ഈ നാല്‍പ്പത്തിയേഴുകാരന്‍. മൂന്നു മാസം മാത്രം നീണ്ട രാജ്യാന്തര കരിയറില്‍ ദേവാങ് ഗാന്ധി ഇന്ത്യയ്ക്കായി കളിച്ചത് നാല് ടെസ്റ്റുകളും ഏഴ് ഏകദിനങ്ങളും!
1999 ഒക്ടോബറില്‍ മൊഹാലിയില്‍ ന്യൂസീലന്‍ഡിനെതിരെ നടന്ന ടെസ്റ്റ് മല്‍സരത്തിലാണ് ഗാന്ധിയുടെ രാജ്യാന്തര അരങ്ങേറ്റം. അതേവര്‍ഷം ഡിസംബറില്‍ അഡ്ലെയ്ഡില്‍ ഓസീസിനെതിരെ നടന്ന മല്‍സരത്തോടെ ടെസ്റ്റ് കരിയറിനു വിരാമവുമായി. നാല് ടെസ്റ്റുകളില്‍നിന്ന് 34.00 റണ്‍സ് ശരാശരിയില്‍ 204 റണ്‍സാണ് സമ്പാദ്യം. ഇതില്‍ രണ്ട് അര്‍ധസെഞ്ചുറികളും ഉള്‍പ്പെടുന്നു. 88 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
ടെസ്റ്റ് അരങ്ങേറ്റത്തിനു തൊട്ടുപിന്നാലെ നവംബറില്‍ ന്യൂസീലന്‍ഡിനെതിരെ തന്നെ ഡല്‍ഹിയില്‍ ഏകദിന അരങ്ങേറ്റം കുറിച്ചു. 2000 ജനുവരിയില്‍ പെര്‍ത്തില്‍ ഓസീസിനെതിരെ നടന്ന ഏകദിനം അവസാന മല്‍സരവുമായി. മൂന്ന് ഏകദിനങ്ങളില്‍നിന്ന് 16.33 റണ്‍സ് ശരാശരിയില്‍ നേടിയത് 49 റണ്‍സ് മാത്രം. 30 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ടെസ്റ്റിലും ഏകദിനത്തിലുമായി ആകെ നേടിയത് ഒരേയൊരു സിക്‌സ്. മൂന്നു ക്യാച്ചും ക്രെഡിറ്റിലുണ്ട്. 95 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളും 98 ലിസ്റ്റ് എ മല്‍സരങ്ങളും കളിച്ചു. 2006 ഏപ്രിലില്‍ വിരമിച്ചു. മൂന്നു വര്‍ഷത്തിനുശേഷം ദേശീയ ടീം സിലക്ടറായി.
ശരണ്‍ദീപ് സിങ്
പഞ്ചാബിലെ അമൃത്സറില്‍നിന്നുള്ള ശരണ്‍ദീപ് സിങ് എന്ന ഈ മുപ്പത്തൊന്‍പതുകാരന്‍ ഇന്ത്യയ്ക്കായി മൂന്നു ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 2000 നവംബറില്‍ സിംബാബ്‌വെയ്‌ക്കെതിരെ നാഗ്പുരില്‍ നടന്ന ടെസ്റ്റ് മല്‍സരത്തോടെ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയ ശരണ്‍ദീപിന്റെ കരിയര്‍, രണ്ടര വര്‍ഷം കൊണ്ട് അവസാനിച്ചു. 2002 ഏപ്രിലില്‍ വെസ്റ്റിന്‍ഡീസിനെതിരെ ജോര്‍ജ്ടൗണിലായിരുന്നു അവസാന ടെസ്റ്റ്.
2002 ജനുവരിയില്‍ ഡല്‍ഹിയില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഏകദിന അരങ്ങേറ്റം. 2003 ഏപ്രിലില്‍ ധാക്കയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവസാന മല്‍സരം കളിച്ചു. ബോളര്‍ എന്ന നിലയില്‍ ശ്രദ്ധേയനായ ശരണ്‍ദീപ്, മൂന്നു ടെസ്റ്റുകളില്‍നിന്ന് (നാല് ഇന്നിങ്‌സ്) 10 വിക്കറ്റും അഞ്ച് ഏകദിനങ്ങളില്‍നിന്ന് മൂന്നു വിക്കറ്റും നേടി. 136 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയതാണ് ടെസ്റ്റിലെ മികച്ച പ്രകടനം. 34 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയതാണ് ഏകദിനത്തിലെ മികച്ച പ്രകടനം. 92 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളിലും 77 ലിസ്റ്റ് എ മല്‍സരങ്ങളിലും കളിച്ചു. ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹി, ഹിമാചല്‍ പ്രദേശ് ടീമുകളെ പ്രതിനിധീകരിച്ചു.
ജതിന്‍ പരഞ്‌ജെ
ജതിന്‍ പരഞ്‌ജെ രാജ്യന്തര ക്രിക്കറ്റില്‍ ഒരു ടെസ്റ്റ് മല്‍സരം പോലും കളിക്കാതെ ദേശീയ ടീം സിലക്ടറായ വ്യക്തിയാണ്. രാജ്യാന്തര ക്രിക്കറ്റില്‍ ആകെ കളിച്ചത് നാല് ഏകദിനങ്ങള്‍ മാത്രം. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഈറ്റില്ലമായി അറിയപ്പെടുന്ന മുംബൈയാണ് നാല്‍പ്പത്തിയേഴുകാരനായ ജതിന്റെ തട്ടകം. നാലര മാസം മാത്രം നീണ്ടുനിന്ന രാജ്യാന്തര ക്രിക്കറ്റ് കരിയറിന്, 1998 മേയ് 28-ന് ഗ്വാളിയറില്‍ കെനിയയ്‌ക്കെതിരായ മല്‍സരത്തോടെയാണ് തുടക്കമിട്ടത്. ഇതേ വര്‍ഷം സെപ്റ്റംബറില്‍ ടൊറന്റോയില്‍ പാക്കിസ്ഥാനെതിരെ നടന്ന മല്‍സരം അവസാന മല്‍സരവുമായി.
നാല് ഏകദിനങ്ങളില്‍നിന്ന് 18.00 റണ്‍സ് ശരാശരിയില്‍ 54 റണ്‍സാണ് സമ്പാദ്യം. ഒരു അര്‍ധസെഞ്ചുറി പോലും ക്രെഡിറ്റിലില്ല. ഉയര്‍ന്ന സ്‌കോര്‍ 27 റണ്‍സാണ്. 62 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളും 44 ലിസ്റ്റ് എ മല്‍സരങ്ങളും കളിച്ചു. 2016ല്‍ ദേശീയ ടീം സിലക്ടറായി തിരഞ്ഞെടുത്തെങ്കിലും ലോധ കമ്മിറ്റി നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ സിലക്ഷന്‍ കമ്മിറ്റി അംഗങ്ങളുടെ എണ്ണം മൂന്നായി വെട്ടിച്ചുരുക്കിയതോടെ 2017 ജനുവരിയില്‍ പുറത്തായി. എന്നാല്‍, 2018 ജനുവരിയില്‍ ഇദ്ദേഹത്തെ തിരികെയെടുത്തു.
ഗഗന്‍ ഖോഡ
പരിചയസമ്പത്തിന്റെ കാര്യത്തില്‍ നിലവിലെ സിലക്ഷന്‍ കമ്മിറ്റിയില്‍ ഏറ്റവും ജൂനിയറാണ് ഗഗന്‍ ഖോഡയെന്ന നാല്‍പ്പത്തിനാലുകാരന്‍. രാജസ്ഥാനിലെ ബാര്‍മിറില്‍നിന്നുള്ള ഖോഡ, ബാറ്റ്‌സ്മാനെന്ന നിലയിലാണ് ശ്രദ്ധേയന്‍. 1998 മേയ് 14-ന് ബംഗ്ലദേശിനെതിരെയും മേയ് 20-ന് കെനിയയ്‌ക്കെതിരെയും നടന്ന രണ്ടു മല്‍സരങ്ങളിലൊതുങ്ങുന്നു ഇദ്ദേഹത്തിന്റെ 'രാജ്യാന്തര പരിചയം'. രണ്ടു മല്‍സരങ്ങളില്‍നിന്ന് 57.50 റണ്‍ ശരാശരിയില്‍ 115 റണ്‍സ് നേടി. കെനിയയ്‌ക്കെതിരെ നേടിയ 89 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇതുപക്ഷേ, അദ്ദേഹത്തിന്റെ അവസാന രാജ്യാന്തര മല്‍സരവുമായി. 132 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളുടെയും 119 ലിസ്റ്റ് എ മല്‍സരങ്ങളുടെയും അനുഭവ സമ്പത്തുണ്ട്.
2016-ല്‍ ദേശീയ ടീം സിലക്ടറായി തിരഞ്ഞെടുത്തെങ്കിലും ലോധ കമ്മിറ്റി നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ സിലക്ഷന്‍ കമ്മിറ്റി അംഗങ്ങളുടെ എണ്ണം മൂന്നായി വെട്ടിച്ചുരുക്കിയതോടെ 2017 ജനുവരിയില്‍ മറ്റൊരു സിലക്ടറായ ജതിന്‍ പരഞ്‌ജെയ്‌ക്കൊപ്പം പുറത്തായി. എന്നാല്‍, 2018 ജനുവരിയില്‍ ഇദ്ദേഹത്തെയും തിരികെയെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha