'കോഹ്ലി തന്നെ നായകൻ'; വിരാട് കോഹ്ലി ഇന്ത്യയുടെ ഏകദിന, ട്വന്‍റി20 ടീമുകളുടെ നായക സ്ഥാനം ഒഴിയുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ബി.സി.സി.ഐ

ട്വന്‍റി 20 ലോകകപ്പിന് ശേഷം വിരാട് കോഹ്ലി ഇന്ത്യയുടെ ഏകദിന, ട്വന്‍റി20 ടീമുകളുടെ നായക സ്ഥാനം ഒഴിയുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ബി.സി.സി.ഐ ഒഫീഷ്യല്‍. ഈ വിഷയത്തില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും എല്ലാം മാധ്യമ സൃഷ്ടിയാണെന്നും ബി.സി.സി.ഐ ടോപ് ഒഫീഷ്യല്‍ അരുണ്‍ ധുമല്‍ എന്‍.ഡി.ടി.വിയോട് പ്രതികരിച്ചു. കോഹ്ലി തന്നെയാകും ക്യാപ്റ്റനെന്ന് ധുമല്‍ ഉറപ്പിച്ചു പറഞ്ഞു.
ബാറ്റിങ്ങില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി കോഹലി നായക സ്ഥാനം ഒഴിയുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നിലവില്‍ 32കാരനായ കോഹ്ലിയാണ് മൂന്ന് ഫോര്‍മാറ്റിലും ടീം ഇന്ത്യയെ നയിക്കുന്നത്. ഏറെ നാളായി കോഹ്ലി ഇതുസംബന്ധിച്ച് ബി.സി.സി.ഐയുമായും രോഹിത്തുമായും ചര്‍ച്ച ചെയ്യുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2014ല്‍ ആസ്ട്രേലിയയില്‍ വെച്ച് ധോണി ടെസ്റ്റ് നായക സ്ഥാനം ഒഴിഞ്ഞതോടെയാണ് കോഹ്ലി നായക സ്ഥാനത്ത് അവരോധിക്കപ്പെട്ടത്. 2017ലാണ് മൂന്ന് ഫോര്‍മാറ്റിലെയും നായകനായത്.
65 ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച കോഹ്ലി 38 മത്സരങ്ങളില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചു. കോഹ്ലിക്ക് കീഴില്‍ കളിച്ച 95 ഏകദിനങ്ങളില്‍ 65ലും ഇന്ത്യ വെന്നിക്കൊടി പാറിച്ചു. 45 ട്വന്‍റി20കളില്‍ 29ലും ഇന്ത്യക്കായിരുന്നു ജയം.
രണ്ട് ലോകകപ്പുകള്‍ മുന്നിലുള്ളതിനാല്‍ ബാറ്റിങ്ങില്‍ കൂടുതല്‍ മികവിലേക്കുയരണമെന്നാണ് കോഹ്ലിയുടെ ചിന്ത. 2022ല്‍ ട്വന്‍റി20 ലോകകപ്പും 2023ല ഏകദിന ലോകകപ്പുമാണ് ലക്ഷ്യം. ടീമിലെ ഏറ്റവും മുതിര്‍ന്ന താരങ്ങളില്‍ ഒരാളായ രോഹിത് ശര്‍മയും മികച്ച ഫോമിലാണ്.
ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ തുടര്‍ച്ചയായി കിരീട ജേതാക്കളാക്കുന്ന രോഹിതിന്‍റെ ക്യാപ്റ്റന്‍സി മികവ് ഐ.പി.എല്ലിലൂടെ തെളിയിക്കപ്പെട്ടതാണ്. കോഹ്ലിയുടെ അഭാവത്തില്‍ 10 ഏകദിനങ്ങളില്‍ രോഹിത്തിന്‍റെ കീഴില്‍ ഇറങ്ങിയ ഇന്ത്യ എട്ടെണ്ണത്തിലും വിജയിച്ചു. 19 ട്വന്‍റി20കളില്‍ 15ലും വിജയിച്ച ഇന്ത്യ നാലെണ്ണത്തില്‍ മാത്രമാണ് തോറ്റത്. ഐ.പി.എല്ലില്‍ 123 മത്സരങ്ങള്‍ നയിച്ച രോഹിത്ത് 74 മത്സരങ്ങളില്‍ വിജയിച്ചു. അഞ്ചു കിരീടങ്ങളാണ് രോഹിത് മുംബൈ ഇന്ത്യന്‍സിന്‍റെ അലമാരയില്‍ എത്തിച്ചത്.
https://www.facebook.com/Malayalivartha